കൊളംബോ: അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലറില്‍ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്. പുറത്താവാതെ വെറും എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 29 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അവസാന പന്തില്‍ ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സാണ് വേണ്ടിയിരുന്നത്. സൗമ്യ സര്‍ക്കാരിന്റെ പന്ത് സിക്‌സറിലേക്ക് പറത്തി കാര്‍ത്തിക് ഇന്ത്യയെ ആവേശത്തിലാറാടിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യ ആറു വിക്കറ്റിന് 168 റണ്‍സെടുത്ത് കിരീടം കൈക്കലാക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതു മൂന്നാം തവണയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നത്. നേരത്തേ നടന്ന രണ്ടു കളികളിലും ബംഗ്ലാദേശിനെ ഇന്ത്യ കീഴടക്കിയിരുന്നു.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി അര്‍ധസെഞ്ച്വറി നേടി. 42 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 56 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 10 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ സുരേഷ് റെയ്‌നയ്ക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. ലോകേഷ് രാഹുല്‍ 14 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 24 റണ്‍സ് നേടി. മനീഷ് പാണ്ഡെയാണ് (28) മറ്റൊരു സ്‌കോറര്‍.
നേരത്തേ സബീര്‍ റഹ്മാന്റെ (77) അര്‍ധസെഞ്ച്വറിയാണ് ബംഗ്ലാദോശിനെ മികച്ച സ്‌കോറിലെത്തിച്ചത്. 50 പന്തുകളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു സബീറിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോയായ മഹമ്മൂദുള്ള (21) മാത്രമാണ് 20നു മുകൡ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. വാലറ്റത്ത് മെഹദി ഹസന്‍ ഏഴു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 19 റണ്‍സെടുത്തു.
പരമ്പരയില്‍ ആദ്യമായി തന്റെ യഥാര്‍ഥ ഫോമില്‍ തിരിച്ചെത്തിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് ബംഗ്ലാദേശിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹല്‍ മൂന്നു വിക്കറ്റെടുത്തു. രണ്ടു വിക്കറ്റെടുത്ത ജയദേവ് ഉനാട്കട്ട് ചഹലിവു മികച്ച പിന്തുണ നല്‍കി. വാഷിങ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് സിറാജിനു പകരം ഉനാട്ട്കട്ട് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു.