സിഡ്‌നി ഏകദിനം: ഹിറ്റ്മാന്റെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല... ഇന്ത്യക്കു 34 റണ്‍സ് തോല്‍വി
സിഡ്‌നി: ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയെ നിഷ്പ്രഭരാക്കി ഓസ്‌ട്രേലിയക്കു ആദ്യ ഏകദിനത്തില്‍ തകപ്പന്‍ ജയം. 34 റണ്‍സിനാണ് കംഗാരുപ്പട ഇന്ത്യയെ തുരത്തിയത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് വിരാട് കോലിയും സംഘവും മുട്ടുമടക്കിയത്.

ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 288 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിനെ ഒരു കൂസലുമില്ലാതെയാണ് ഓസീസ് നേരിട്ടത്. മറുപടി ബാറ്റിങില്‍ നാലു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലേക്കു വീണ ഇന്ത്യക്കു പിന്നീട് ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനായില്ല. രോഹിത് ശര്‍മ (133) സെഞ്ച്വറിയുമായി ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യക്കു ഒമ്പത് വിക്കറ്റിന് 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കരിയറിലെ 22ാമത് ഏകദിന സെഞ്ച്വറിയാണ് ഹിറ്റ്മാന്‍ നേടിയത്. 129 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

എംഎസ് ധോണിയാണ് (51) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ പുറത്താവാതെ 29 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത ജൈ റോഡ്രിഗസാണ് ഇന്ത്യയുടെ അന്തകനായത്. ജാസണ്‍ ബെറന്‍ഡോര്‍ഫിനും മാര്‍ക്കസ് സ്റ്റോയ്ണിസിനും രണ്ടു വിക്കറ്റ് ലഭിച്ചു.
നേരത്തേ ഓസീസ് നിരയില്‍ മൂന്നു താരങ്ങള്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. 73 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സോംബാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. 61 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഉസ്മാന്‍ ഖവാജയും (59) ഷോണ്‍ മാര്‍ഷുമാണ് (54) മികച്ച പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. മാര്‍ക്കസ് സ്റ്റോയ്ണിസ് പുറത്താവാതെ 47 റണ്‍സ് നേടി.
ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ് വീതമെടുത്തു. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. വിലക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ ഇല്ല. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നാണ് ഇരുവരെയും രണ്ടു മല്‍സരങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കറേ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, പീറ്റര്‍ സിഡ്ല്‍, നതാന്‍ ലിയോണ്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

തുടക്കത്തില്‍ ബ്രേക്ക്ത്രൂ
ടോസ് നഷ്ടമായെങ്കിലും കളിയില്‍ തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു. ക്യാപ്റ്റനും അപകടകാരിയുമായ ആരോണ്‍ ഫിഞ്ചിനെ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യ പുറത്താക്കി. ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 11 പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത ഫിഞ്ചിനെ ഭുവി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓസ്‌ട്രേലിയ ഒന്നിന് 8 റണ്‍സ്.

കുല്‍ദീപിന്റെ ഊഴം
രണ്ടാം വിക്കറ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു. ആക്രമിച്ചു കളിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ അലെക്‌സ് കറെയെ (24) കുല്‍പീദ് പുറത്താക്കുകയായിരുന്നു. കുല്‍ദീപിന്റെ ബൗളിങില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കറെയെ പുറത്താക്കിയത്. 31 പന്തില്‍ അഞ്ചു ബൗണ്ടറികളടങ്ങിയതായിരുന്നു കറേയുടെ ഇന്നിങ്‌സ്. ഓസീസ് രണ്ടിന് 41.

നിര്‍ണായക ബ്രേക്ക്ത്രൂ
ഓപ്പണര്‍മാരെ പെട്ടെന്നു പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജ- ഷോണ്‍ മാര്‍ഷ് ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിറപ്പിച്ചു. സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മുന്നേറിയ ഈ ജോടിയെ വേര്‍പിരിച്ചത് രവീന്ദ്ര ജഡേജയായിരുന്നു. 59 റണ്‍സെടുത്ത ഖവാജയെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരേ ഓസീസ് ഡിആര്‍എസ് എടുത്തെങ്കിലും ഔട്ടാണെന്ന് തന്നെയായിരുന്നു വിധി. 81 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കവാജയുടെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ ഖവാജ- മാര്‍ഷ് ജോടി 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഓസീസ് മൂന്നിന് 133.

മാര്‍ഷ് മടങ്ങി
ഖവാജയ്ക്കു പിന്നാലെ ഓസീസിന്റെ മറ്റൊരു അര്‍ധസെഞ്ച്വറിക്ക് ഉടമയായ ഷോണ്‍ മാര്‍ഷാണ് നാലാമതായി ക്രീസ് വിട്ടത്. പീറ്റര്‍ ഹാന്‍ഡ്‌സോംബിനൊപ്പം ചേര്‍ന്ന് മാര്‍ഷ് ആക്രമിച്ചു കളിക്കവെയായിരുന്നു ഇന്ത്യയുടെ പ്രഹരം. ടീം സ്‌കോര്‍ 186ല്‍ വച്ച് മാര്‍ഷിനെ കുല്‍ദീപ് പുറത്താക്കി. മുഹമ്മദ് ഷമിയാണ് മികച്ചൊരു ക്യാച്ചിലൂടെ മാര്‍ഷിനെ മടക്കിയത്. 70 പന്തില്‍ നാലു ബൗണ്ടറികളടക്കം 54 റണ്‍സാണ് മാര്‍ഷ് നേടിയത്.

ഹാന്‍ഡ്‌സോംബിനെ വീഴ്ത്തി ഭുവി
ഓസീസ് നിരയില്‍ ഏറ്റവും അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പീറ്റര്‍ ഹാന്‍ഡ്‌സോംബിനെ പുറത്താക്കിയത് ഭുവിയാണ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച താരത്തെ ഭുവിയുടെ ബൗളിങില്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. സിക്‌സര്‍ പറത്തിയ ഹാന്‍ഡ്‌സോംബിനെ തൊട്ടടുത്ത പന്തിലാണ് ഭുവി പവലിയനിലേക്ക് അയച്ചത്. 61 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ദയനീയ തുടക്കം
289 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ശിഖര്‍ ധവാനെ ഇന്ത്യക്കു നഷ്ടമായി. ഡോള്‍ഡന്‍ ഡെക്കായാണ് ധവാന്റെ മടക്കം. ബെറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ ധവാന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇന്ത്യ ഒന്നിന് 1.

കോലിയും നിരാശപ്പെടുത്തി
റണ്‍ചേസില്‍ നിരവധി തവണ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള നായകന്‍ വിരാട് കോലിക്ക് പക്ഷെ ഇത്തവണ ടീമിന്റെ ഹീറോയാവാന്‍ കഴിഞ്ഞില്ല. എട്ടു പന്തില്‍ നിന്നും മൂന്നു റണ്‍സ് മാത്രമെടുത്ത കോലിയെ ജൈ റിച്ചാര്‍ഡ്‌സനാണ് മടക്കിയത്. റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മാര്‍ക്കസ് സ്റ്റോയ്ണിസ് പിടികൂടുകയായിരുന്നു. ഇന്ത്യ രണ്ടിന് 4.

പിന്നാലെ റായുഡുവും
കോലി മടങ്ങി അതേ സ്‌കോറിന് തന്നെ അമ്പാട്ടി റായുഡുവും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. രണ്ടു പന്തുകള്‍ നേരിട്ട റായുഡുവിനെ അക്കൗണ്ട് തുറക്കും മുമ്പ് റിച്ചാര്‍ഡ്‌സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇന്ത്യ ഇതോടെ മൂന്നു വിക്കറ്റിന് നാല് റണ്‍സെന്ന നിലയിലേക്കു തകര്‍ന്നു

രോഹിത്- ധോണി സഖ്യം
നാലാം വിക്കറ്റില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ എംഎസ് ധോണിയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരകയറ്റിയത്. 137 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പ്രതിരോധിച്ചു കളിച്ച ഇരുവരും പിന്നീട് അറ്റാക്കിങ് ശൈലിയിലേക്കു മാറിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചത്.
എന്നാല്‍ 51 റണ്‍സെടുത്ത ധോണിയെ പുറത്താക്കി ബെറന്‍ഡോര്‍ഫ് ഇന്ത്യന്‍ മുന്നേറ്റം തടഞ്ഞു. 96 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യ നാലിന് 141.

കാര്‍ത്തികിന്റെ ഹീറോയിസമില്ല
റണ്‍ചേസില്‍ നിരവധി വീരോചിത ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ദിനേഷ് കാര്‍ത്തികിന് സിഡ്‌നിയില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായില്ല. 12 റണ്‍സ് മാത്രമെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.
ഇന്ത്യന്‍ നിരയില്‍ നാശം വിതച്ച റിച്ചാര്‍ഡ്‌സന്‍ തന്നെയാണ് കാര്‍ത്തികിനെയും മടക്കിയത്. കാര്‍ത്തിക് ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യ അഞ്ചിന് 176.

ജഡേജയും പുറത്ത്
രോഹിത് ക്രീസിന്റെ മറുഭാഗത്ത് ഇന്ത്യയെ ജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കിലും സഹതാരങ്ങളില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല. ബാറ്റിങില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയും വന്നതും പോയതും പെട്ടെന്നായിരുന്നു. 13 പന്തില്‍ എട്ടു റണ്‍സെടുത്ത ജഡേജയെ റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ ഷോണ്‍ മാര്‍ഷ് പിടികൂടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications