Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ് ശ്രീശാന്ത്, എല്ലാ ഫോര്‍മാറ്റുകളും മതിയാക്കി

ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് എല്ലാ ഫോര്‍മാറ്റുകളിലും താന്‍ കളി മതിയാക്കുന്നതായി അദ്ദേഹം ലോകത്തെ അറിയിച്ചത്. ഒത്തു കളി വിവാദത്തെയും തുടര്‍ന്നു നേരിടേണ്ടി വന്ന വിലക്കിനെയുമെല്ലാം അതിജീവിച്ച് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിക്കിടെയേറ്റ പരിക്ക് ശ്രീയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനു വിരമിക്കല്‍ തീരുമാനമെടുക്കേണ്ടി വന്നത്.

1

എന്നെ സംബന്ധിച്ചു ഇതു വളരെ വികാരഭരിതമായ ദിവസമാണ്. ക്രിക്കറ്റിലായാലും സിനിമയിലായാലും നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വളരെ വലുതായിരുന്നു. ഞാനൊരു ക്രിക്കറ്ററായിരുന്നു. എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. കഴിഞ്ഞ ആറ്- ഏഴു വര്‍ഷങ്ങളായി ക്രിക്കറ്റൊന്നുമില്ലാതിരുന്നപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും ലഭിച്ച അവസരങ്ങള്‍ക്കു നന്ദി പറയുകയാണ്. കൂടാതെ ടെലിവിഷന്‍ ചാനലുകളോടും നന്ദി പറയുന്നു.

2

മോശം സമയത്തും എനിക്കൊപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ മാധ്യമങ്ങളോടും നന്ദി പറയുകയാണ്. കൂടാതെ സ്‌പോണ്‍സര്‍മാര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഒപ്പം കളിച്ച ടീമംഗങ്ങള്‍ തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എനിക്കു രണ്ടു ദിവസം വേണ്ടിവന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ വളരെയധികം വികാരഭരിതനായിരുന്നു. നിങ്ങള്‍ക്കു അതു എന്റെ മുഖത്തു കാണാന്‍ സാധിക്കും. നിങ്ങളെല്ലാവരും എന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നു ഉറപ്പുണ്ട്. ഭാവിയിലും എന്നെയും കുടുംബത്തെയും പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ദൈവം നല്‍കുന്ന അവസരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ശ്രീശാന്ത് വികാരഭരിതനായി പറഞ്ഞു.

3

ഭാവിയില്‍ കോച്ചിങിലേക്കും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങുന്നതിനെക്കുറിച്ചുമെല്ലാം ആലോചിക്കുന്നുണ്ട്. ബിസിസിഐ അനുമതി നല്‍കുകയാണെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലീഗുകളില്‍ കളിക്കുകയും ചെയ്‌തേക്കും. ഞാനിപ്പോഴും പൂര്‍ണ ഫിറ്റാണ്. അതുകൊണ്ടു തന്നെയാണ് ഇക്കാര്യം പറയുന്നത്. എനിക്കു സ്വന്തം രാജ്യത്തിനു വേണ്ടിയും സ്ഥാനത്തിനു വേണ്ടിയും ക്ലബ്ബിനു വേണ്ടിയുമെല്ലാം കളിക്കാന്‍ അവസരം ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റും കേരള ക്രിക്കറ്റും ശരിയായ കരങ്ങളിലാണ്. ഒരുപാട് മികച്ച, കഠിനാധ്വാനികളായ ഫാസ്റ്റ് ബൗളര്‍മാരെ നമുക്ക് ഭാവിയില്‍ കാണാന്‍ സാധിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

4

ഇന്ത്യന്‍ ടീമിനോടൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളടക്കം മഹത്തായ നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് ശ്രീശാന്ത്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. മാത്രമല്ല ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഫൈനലില്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയ മിസ്ബാഹുല്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീയായിരുന്നു. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോഴും അദ്ദേഹം ടീമിലുണ്ടായിരുന്നു.

5

ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20കളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87ഉം ഏകദിനത്തില്‍ 75ഉം ടി20യില്‍ ഏഴും വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2011ലായിരുന്നു 39 കാരനായ ശ്രീ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 44 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 40 വിക്കറ്റുകളാണ് സമ്പാദ്യം.

6

2013ല്‍ പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ശ്രീയുടെ അവസാനത്തെ ഐപിഎല്‍ മല്‍സരം. ഇതേ സീസണില്‍ കളിക്കവെയാണ് അദ്ദേഹം ഒത്തുകളി വിവാദത്തിലകപ്പെട്ടത്. തുടര്‍ന്നു വിലക്ക് നേരിട്ട ശ്രീ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. തുടര്‍ന്ന് വര്‍ഷങ്ങളോളം അദ്ദേഹം നിയമപോരാട്ടം നടത്തുകയും ഒടുവില്‍ വിജയിക്കുകയുമായിരുന്നു. പിന്നീട് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല.

7

2006ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ശ്രീയുടെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റും 2011ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ അരങ്ങേറിയ അദ്ദേഹം അവസാനം കളിച്ചതും ലങ്കയ്‌ക്കെതിരേ (2011) തന്നെയാണെന്നത് മറ്റൊരു കൗതുകമാണ്. 2006ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ടി20യില്‍ ശ്രീ തുടങ്ങിയത്. 2008ല്‍ ഓസ്ട്രലേിയക്കെതിരായ മല്‍സരത്തിനു ശേഷം പിന്നീട് അദ്ദേഹത്തെ ഈ ഫോര്‍മാറ്റില്‍ കാണാനായില്ല.

Story first published: Wednesday, March 9, 2022, 20:45 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+