ഇന്ത്യൻ ക്രിക്കറ്റിൽ മുംബൈ ലോബി ശക്തമായിരുന്ന കാലത്ത് ഒരുപാട് മുംബൈ താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് കർണാടകയ്ക്ക് കിട്ടി ഈ ശക്തി. ഒരേസമയം ആറ് കർണാടക താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഐ പി എൽ വന്നതോടെ, ധോണി ക്യാപ്റ്റനായിരിക്കേ ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും ഇഷ്ടം പോലെ കളിക്കാർ ദേശീയ ടീമിലെത്തി. മൻപ്രീത് ഗോണിയൊക്കെ ഇങ്ങനെ ഇന്ത്യൻ ടീമിൽ കളിച്ച താരമാണ്.
ധോണി മാറി വിരാട് കോലി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായതോടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ കളിക്കാർക്ക് ദേശീയ ടീമിൽ കൂടുതൽ അവസരം കിട്ടുന്നതായി വ്യാപക പരാതികൾ ഉയരുന്നുണ്ട്. ക്യാപ്റ്റൻ വിരാട് കോലിയെ കൂടാതെ ലോകേഷ് രാഹുൽ, കേദാർ ജാദവ്, യുവേന്ദ്ര ചാഹൽ എന്നിവരാണ് ബാംഗ്ലൂരിൽ നിന്നും ഇന്ത്യൻ ടീമിലുള്ളത്. ഇതിൽ രാഹുലിന്റെയും ജാദവിന്റെയും കളികൾ ഈ പരമ്പരയിൽ ദയനീയമായിരുന്നു താനും.
മധ്യനിര ബാറ്റ്സ്മാൻമാരായ അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവർ പുറത്ത് നിൽക്കുമ്പോഴാണ് ഈ കളി എന്നോർക്കണം. കേദാർ ജാദവൊക്കെ എങ്ങനെയാണ് ഇന്ത്യൻ ടീമിൽ നില്‍ക്കുന്നത് എന്ന് സോഷ്യൽ മീഡിയയിലെ ആരാധകർ ചോദിക്കുന്നു. ആറാം ബൗളറായി ഉപയോഗിക്കാം എന്നതാണ് ജാദവിനെ പാണ്ഡെയ്ക്ക് മേൽ പരിഗമണിക്കാൻ സെലക്ടർമാരെ പ്രേരിപ്പിക്കുന്നത്. അതേസമയം ആദ്യ മൂന്ന് ഏകദിനങ്ങളിലും യുവേന്ദ്ര ചാഹലിന് അവസരം കിട്ടിയിരുന്നില്ല.