എഡ്ജ്ബാസ്റ്റൺ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാമത്തെ മത്സരം മഴമൂലം മുടങ്ങി. ന്യൂസിലൻഡിനെതിരെ ജയിക്കാൻ 33 ഓവറിൽ 235 റൺസെടുക്കേണ്ടിയിരുന്ന ഓസ്ട്രേലിയ 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്ത് നിൽക്കേയാണ് കളി മഴ മുടക്കിയത്. മഴമൂലം കളി ഉപേക്ഷിക്കേണ്ടിവന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ന്യൂസിലൻഡ് 291 റൺസാണെടുത്തത്. മഴമൂലം ന്യൂസിലൻഡിന്‍റെ ഇന്നിംഗ്സ് 46 ഓവറാക്കി കുറച്ചിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ തകർപ്പൻ സെഞ്ചുറിയാണ് കീവി ഇന്നിംഗ്സിന് നെടുംതൂണായത്. 97 പന്തിൽ 8 ഫോറും 3 സിക്സും സഹിതമാണ് വില്യംസൻ 100 റൺസെടുത്തത്. ഓപ്പണർ ലൂക്ക് റോഞ്ചി 65, റോസ് ടെയ്ലർ 46 എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
സെഞ്ചുറി തികച്ചയുടനെ വില്യംസൻ റണ്ണൗട്ടായതോടെ ന്യൂസിലൻഡിന്റെ തകർച്ചയും തുടങ്ങി. 39 ഓവറിൽ 3 വിക്കറ്റിന് 254 എന്ന നിലയിൽ നിന്നുമാണ് അവർ 291 ൽ ഓളൗട്ടായത്. കീവിസ് ഇന്നിംഗ്സിലെ അവസാനത്തെ ആറ് പേരിൽ ഒരാൾ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹേസൽവുഡ് 9 ഓവറിൽ 52 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി.