ബിജെപി എംപി, ക്രിക്കറ്റ് കളിക്കാരൻ, ബിസിസിഐ പ്രസിഡണ്ട്... ആരാണീ തീപ്പൊരി നേതാവ് അനുരാഗ് താക്കൂര്‍?
ലാല്‍ ചൗക്കില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്താന്‍ വേണ്ടി കൊല്‍ക്കത്തയില്‍ നിന്നും കശ്മീരിലേക്ക് മാര്‍ച്ച് നയിച്ച യുവമോര്‍ച്ച ദേശീയ പ്രസിഡണ്ട് അനുരാഗ് താക്കൂറിനെ ഓര്‍മിയില്ലേ. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ മകന്‍. തീപ്പൊരി നേതാവ് എന്ന് ദേശീയ മാധ്യമങ്ങള്‍ പേരിട്ട് വിളിച്ച അനുരാഗ് താക്കൂറിന് പക്ഷേ അച്ഛന്റെ രാഷ്ട്രീയം മാത്രമായിരുന്നില്ല അവസാനവാക്ക്.
പണംകൊയ്യുന്ന കളിയായ ക്രിക്കറ്റിലുമുണ്ടായിരുന്നു താക്കൂറിന് കണ്ണ്. അത് പക്ഷേ കളിക്കാരനായി അല്ല എന്ന് മാത്രം. ക്രിക്കറ്റ് ഭരണത്തിലായിരുന്നു താക്കൂറിന് താല്‍പര്യം. ആദ്യം ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്, പിന്നെ ബി സി സി ഐ സെക്രട്ടറി. പിന്‍സീറ്റില്‍ ഇരുന്ന് ഭരണം. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലിയ കായികസംഘടനകളില്‍ ഒന്നായ ബി സി സി ഐയുടെ പ്രസിഡണ്ടും ആയിരിക്കുന്ന 41 കാരനായ ഈ ബി ജെ പി എം പി. താക്കൂറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ..

ലോക്‌സഭ എം പി
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള ബി ജെ പി എം പിയാണ് അനുരാഗ് താക്കൂര്‍. ലോക്‌സഭയില്‍ താക്കൂറിന് ഇത് മൂന്നാം ഊഴമാണ്. 1974 ഒക്ടോബര്‍ 24ന് ജനിച്ച താക്കൂറിന് ഇപ്പോള്‍ 41 വയസ്സേ ആയിട്ടുള്ളൂ.

രാഷ്ട്രീയത്തിലേക്ക്
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ മകനായ അനുരാഗ് താക്കൂറിന് രാഷ്ട്രീയത്തിലേക്കുള്ള വരവ് തികച്ചും സ്വാഭാവികമായിരുന്നു. 2008 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് താക്കൂര്‍ ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്.

ക്രിക്കറ്റ് താരവുമാണ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയാണ് താക്കൂര്‍. കാശ്മീരിനെതിരെ ഹിമാചല്‍ പ്രദേശിന് വേണ്ടി 2000 - 2001 സീസണില്‍ ഹിമാചലിന് വേണ്ടി 1 മത്സരമാണ് താക്കൂര്‍ കളിച്ചത്. അന്ന് ക്യാപ്റ്റനും താക്കൂറായിരുന്നു. കളി പക്ഷേ ഹിമാചല്‍ പ്രദേശ് തോറ്റു.

ക്രിക്കറ്റ് ഭരണത്തിലേക്ക്
ഹിമാചല്‍ കോണ്‍ഗ്രസ് താക്കൂറിനും കുടുംബത്തിനും എതിരെ തുടര്‍ച്ചയായി രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തി. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ആകുന്നത്.

ബി സി സി ഐയിലേക്ക്
2015 ജനുവരിയില്‍ അനുരാഗ് താക്കൂര്‍ ബി സി സി ഐ സെക്രട്ടറിയായി. 2016 മെയ് മാസത്തില്‍ ബി സി സി ഐ പ്രസിഡണ്ടും. ബി സി സി ഐയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രസിഡണ്ടാണ് താക്കൂര്‍.

പിന്‍സീറ്റ് ഡ്രൈവിങ്
ഡാല്‍മിയ പ്രസിഡണ്ടായിരിക്കേ തന്നെ, താക്കൂര്‍ ബി സി സി ഐയിലെ സൂപ്പര്‍ മാനായി ഉയര്‍ന്നിരുന്നു. ബി സി സി ഐയുടെ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നതും താക്കൂറാണ്. ബിസിസിഐ പ്രസിഡണ്ടും സെക്രട്ടറിയും എല്ലാം താക്കൂറാണ് എന്നതായിരുന്നു കുറേക്കാലം ബോര്‍ഡിലെ സ്ഥിതി.

തീരൂമാനം ഐകകണ്‌ഠ്യേന
ഐകകണ്‌ഠ്യേനയാണ് അനുരാഗ് താക്കൂറിനെ ബി സി സി ഐ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. താക്കൂര്‍ മാത്രമേ മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നുള്ളൂ. ഗാംഗുലി, രാജീവ് ശുക്ല, ശരത് പവാര്‍ തുടങ്ങിയ പേരുകളും ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. ശശാങ്ക് മനോഹര്‍ ഐ സി സി ചെയര്‍മാനായതോടെയാണ് താക്കൂറിന് ഈ അവസരം കൈവന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications