സിഡ്നി: നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് 2,22,000 ഡോളര്‍(ഏകദേശം ഒന്നരക്കോടിയോളം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. നാലംഗ ജൂറിയാണ് ഗെയിലിന്റെ നഷ്ടപരിഹാരക്കേസ് തീര്‍പ്പാക്കിയത്. 2015 ക്രിക്കറ്റ് ലോകകപ്പിനിടെ ഓസ്ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനത്തിനെതിരെയാണ് വിധി.
ഗെയിലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തുടര്‍ലേഖനങ്ങള്‍ ഫെയര്‍ഫാക്സ് എന്ന മാധ്യമമാണ് പ്രസിദ്ധീകരിച്ചത്. അത് തന്റെ പ്രൊഫഷണല്‍ കരിയറിനെയും സല്‍പേരിനേയും ബാധിച്ചെന്നുകാട്ടിയാണ് ഗെയില്‍ പരാതി നല്‍കിയത്. ഗെയിലിന്റെ പരാതി പരിശോധിച്ച ജൂറി മാധ്യമസ്ഥാപനത്തിന് ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തി.
വിധി തൃപ്തികരമല്ലെന്നാണ് മാധ്യമസ്ഥാപനത്തിന്റെ പ്രതികരണം. വിചാരണ നീതിയുക്തമായിരുന്നില്ലെന്നും ഉടന്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. 2016ലാണ് ഫെയര്‍ഫാക്‌സ് ഗെയിലിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തുന്നത്. മുറിയിലെത്തിയ വനിതാ ജീവനക്കാരിക്ക് മുന്‍പില്‍ ഗെയില്‍ വസ്ത്രമുരിഞ്ഞുകാട്ടിയെന്നായിരുന്നു ആരോപണം.
മാധ്യമസ്ഥാപനം തന്നെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്ന് ഗെയില്‍ അന്നുതന്നെ പ്രതികരിച്ചിരുന്നു. സംഭവ സമയത്ത് ഗെയിലിനൊപ്പം ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന സഹതാരം ഡ്വെയ്ന്‍ സ്മിത്തും കോടതിയില്‍ ഹാജരായി ഗെയിലിന് അനുകൂല മൊഴി നല്‍കി. അതിനിടെ, ബിഗ് ബാഷ് ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയ മറ്റൊരു ആരോപണവും താരത്തിനെതിരെ ഉയര്‍ന്നിരുന്നു.