ടോക്കിയോ: ഒളിംപിക്സ് ട്രാക്കിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 20 കിലോ മീറ്റർ നടത്തത്തിൽ ഇന്ത്യൻ വനിതൾക്കും ആദ്യ പത്തിൽ പോലും മത്സരം അവസാനിപ്പിക്കാൻ സാധിച്ചില്ല. ദേശീയ റെക്കോർഡിന് ഉടമയായ പ്രിയങ്ക ഗോസ്വാമിയിലായിരുന്നു ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്ന താരം ആ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും പിന്നീട് പുറകോട്ട് പോവുകയായിരുന്നു. 17-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം അവസാനിപ്പിച്ചത്. മറ്റൊരു താരം ഭാവന ജാട്ട് 32-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഒരു മണിക്കൂർ 32 മിനിറ്റും 36 സെക്കൻഡും എടുത്താണ് പ്രിയങ്ക ഗോസ്വാമി 17-ാമത് എത്തിയത്. ഫെബ്രുവരിയിൽ നടന്ന നാഷ്ണൽ ഓപ്പൻ റേസ് വാക്ക് ചാംപ്യൻഷിപ്പിൽ ഒരു മണിക്കൂർ 28 മിനിറ്റ് 45 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ടോക്കിയോയിൽ താരത്തിന് ഈ സമയം പോലും കുറിക്കാനായില്ല. ഭാവന ജാട്ട് ആകട്ടെ ഒരു മണിക്കൂർ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് മത്സരം പൂർത്തിയാക്കിയത്. ഒരു മണിക്കൂർ 29 മിനിറ്റ് 54 സെക്കൻഡാണ് താരത്തിന്റെ മികച്ച സമയം.
ആദ്യ എട്ട് കിലോമീറ്ററിൽ മുന്നിട്ട് നിന്ന ശേഷമാണ് പ്രിയങ്ക ഗോസ്വാമി പിന്നിലേക്ക് ആയത്. പ്രതികൂല കാലാവസ്ഥയാണ് ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയായത്. ടോക്കിയോയിലെ പ്രഭാത ചൂട് അസഹനീയമാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യത്തോട് പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ടാണ് മികച്ച തുടക്കം മുതലാക്കാൻ പ്രിയങ്ക ഗോസ്വാമിക്ക് സാധിക്കാതെ പോയത്.
ഈ ഇനത്തിൽ ഇറ്റലിക്കാണ് സ്വർണം. ഒരു മണിക്കൂർ 29 മിനിറ്റ് 12 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അന്രോനെല്ല പാൽമിസാനോ സ്വർണം നേടിയത്. ഒരു മണിക്കൂർ 29 മിനിറ്റ് 37 സെക്കൻഡിൽ 20 കിലോ മീറ്റർ പൂർത്തിയാക്കിയ കൊളംബിയൻ താരം സാന്ദ്ര ലൊറേന അരിനാസ് വെള്ളിയും ഒരു മണിക്കൂർ 29 മിനിറ്റ് 57 സെക്കൻഡിലെത്തിയ ചൈനയുടെ ഹോങ് ലിയു വെങ്കലവും നേടി.
അതേസമയം പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യൻ താരം ഗുർപ്രീത് മത്സരം പൂർത്തിയാക്കാതെ തന്നെ പിന്മാറി. 37കാരനായ ഗുർപ്രീത് 35 കിലോമീറ്ററിൽ തന്നെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറുമ്പോൾ 51-ാം സ്ഥാനത്തായിരുന്നു താരം. 2 മണിക്കൂർ 55 മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് താരം ഇത്രയും ദൂരം പിന്നിട്ടത്. തളർന്ന ഗുർപ്രീത് 35 കിലോമീറ്ററിന് ശേഷം പിന്മാറുകയായിരുന്നു. വൈദ്യ സംഘമെത്തി പ്രാഥമിക ചികിത്സ നൽകി.
പുരുഷ വിഭാഗം 4 ഗുണം 400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘവും ഫൈനൽ കാണാതെ പുറത്തായി. രണ്ടാം ഹീറ്റ്സിൽ ട്രാക്കിലിറങ്ങിയ ഇന്ത്യൻ സംഘം നാലാമതായാണ് ഫിനിഷ് ചെയ്തത്. മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം ഒൻപത് ആണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ആദ്യ എട്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. 1.19 സെക്കൻഡിനാണ് ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നഷ്ടമായത്.
അതേസമയം ഫൈനലിൽ എത്തിയില്ലെങ്കിലും ഏഷ്യൻ റെക്കോർഡ് തിരുത്തിയാണ് ഇന്ത്യൻ സംഘം ടോക്കിയായിൽ ചരിത്രമെഴുതിയത്. 3:00.25 സെക്കന്റിലാണ് ഇന്ത്യ ഫിനിഷിങ് ലൈന്‍ തൊട്ടത്. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 3:00.56 സെക്കന്റിലാണ് ഖത്തര്‍ ടീം ഫിനിഷ് ചെയ്തത്. കരുത്തരായ ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ ടീമുകളെ പിന്നിലാക്കിയായിരുന്നു ഹീറ്റ്സിൽ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഫൊട്ടോ കടപ്പാട്: ട്വിറ്റർ