ടോക്കിയോ: ടോക്കിയോ ഒളിംപിക്സിന്റെ ട്രാക്കിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗം 4 ഗുണം 400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം ഫൈനൽ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ ട്രാക്കിലിറങ്ങിയ ഇന്ത്യൻ സംഘം നാലാമതായാണ് ഫിനിഷ് ചെയ്തത്. മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം ഒൻപത് ആണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ആദ്യ എട്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. 1.19 സെക്കൻഡിനാണ് ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നഷ്ടമായത്.
അതേസമയം ഫൈനലിൽ എത്തിയില്ലെങ്കിലും ഏഷ്യൻ റെക്കോർഡ് തിരുത്തിയാണ് ഇന്ത്യൻ സംഘം ടോക്കിയായിൽ ചരിത്രമെഴുതിയത്. 3:00.25 സെക്കന്റിലാണ് ഇന്ത്യ ഫിനിഷിങ് ലൈന്‍ തൊട്ടത്. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 3:00.56 സെക്കന്റിലാണ് ഖത്തര്‍ ടീം ഫിനിഷ് ചെയ്തത്. കരുത്തരായ ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ ടീമുകളെ പിന്നിലാക്കിയായിരുന്നു ഹീറ്റ്സിൽ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
Olympcis 2021: റഫറിയെ കയ്യേറ്റം ചെയ്തു, ദീപക് പൂനിയുടെ പരിശീലകന് ടോക്കിയോയില്‍ വിലക്ക്
മൂന്ന് മലയാളി താരങ്ങളാണ് 4 ഗുണം 400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്കുവേണ്ടി ബാറ്റൺ കൈയ്യിലെടുത്തത്. മുഹമ്മദ് അനസും നോഹ നിര്‍മല്‍ ടോമും അമോജ് ജേക്കബുമാണ് മലയാളി താരങ്ങള്‍. ഇവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള ആരോക്യ രാജീവാണ് ടീമിലെ നാലാമൻ. ഫൈനലിന് എത്താൻ സാധിച്ചില്ലെങ്കിലും ഏഷ്യൻ റെക്കോർഡുമായാണ് ഇന്ത്യൻ സംഘം ടോക്കിയോയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുക.
ഇന്ത്യന്‍ ഹോക്കി പുനര്‍ജനിച്ചു, വെങ്കല നേട്ടത്തെക്കുറിച്ച് പിആര്‍ ശ്രീജേഷ്
അതേസമയം പോളണ്ടും ജമൈക്കയും ബെല്‍ജിയവുമാണ് രണ്ടാം ഹീറ്റ്സിൽ നിന്ന് നേരിട്ട് ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഹീറ്റ്‌സില്‍ നിന്ന് അമേരിക്കയും ബോസ്വാനയും ട്രിനഡാഡ് ആന്റ് ടൊബാഗോയും നേരിട്ട് ഫൈനല്‍ യോഗ്യത നേടിയിരുന്നു. അവശേഷിച്ച് രണ്ട് സ്ഥാനങ്ങളിലേക്ക് മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ഇറ്റലിയും നെതര്‍ലന്റ്‌സും ഇടംപിടിക്കുകയായിരുന്നു.
അതേസമയം ഹോക്കിയിലും ഗോദയിലും ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിവസമായിരുന്നു. ട്രാക്കിൽ നടത്തത്തിലും ഇന്ത്യൻ താരങ്ങൾ പിന്നോട്ട് പോയി. ഹോക്കിയിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് പട കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നിറം മങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ രണ്ടു തവണ ഗോള്‍ കുറിച്ചു. വന്ദന കത്താരിയ ഒരു ഗോളും കണ്ടെത്തി. മറുഭാഗത്ത് എലന റേയര്‍, സാറ റോബര്‍സ്റ്റണ്‍, ഹോളി പിയേണ്‍ വെബ്ബ്, ഗ്രേസ് ബാള്‍സ്ണ്‍ എന്നിവര്‍ ബ്രിട്ടണിന്റെ ഗോള്‍ സ്‌കോറര്‍മാരായി.
Olympics 2021: പൊരുതി വീണു ഇന്ത്യന്‍ പെണ്‍പട, ഹോക്കി സെമിയില്‍ അര്‍ജന്റീനയ്ക്ക് ജയം
പുരുഷന്മാരുടെ 65 കിലോ വിഭാഗം സെമി ഫൈനലില്‍ ബജ്‌റംഗ് പൂനിയക്കും തോല്‍വി. അസര്‍ബൈജാന്റെ ഹജി അലിയേവിനോടാണ് ബജ്‌റംഗ് പൂനിയ കീഴടങ്ങിയത്. സ്‌കോര്‍: 12-5. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ അലിയേവിന് മത്സരത്തിലുടനീളം പൂനിയക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചു. ആദ്യ പീരിയഡില്‍ 1-4 എന്ന നിലയ്ക്ക് ബജ്‌റംഗ് പൂനിയ പിന്നിലായി. രണ്ടാം പീരിയഡില്‍ 3-8 എന്ന നിലയിലേക്ക് പോയിന്റ് നിലയെത്തിക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചെങ്കിലും അവസാന ഘട്ടത്തില്‍ അലിയേവ് പിടിമുറുക്കി. സെമിയില്‍ തോറ്റ സാഹചര്യത്തില്‍ ഇനി വെങ്കല മെഡലിനായാണ് ബജ്‌റംഗ് പൂനിയ മത്സരിക്കുക.
ഫൊട്ടോ കടപ്പാട്: ട്വിറ്റർ