ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഉഗാണ്ടയെ നിഷാന്ത് സിന്ധു നയിച്ച ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. 326 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ ടീം കൈക്കലാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം കൂടിയാണിത്. 2004ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ധാക്കയില്‍ നേടിയ 270 റണ്‍സിന്റെ വിജയമായിരുന്നു നേരത്തേ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം. ഇതാണ് തിരുത്തപ്പെട്ടത്.
ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ ഉടാണ്ടയ്ക്കു മറപുടിയില്ലായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടു പേര്‍ ഈ മല്‍സരത്തില്‍ സെഞ്ച്വറിയടിക്കുകയും ചെയ്തു. ഓപ്പണര്‍ ആംക്രിഷ് രഘുവംശി (144), നാലാമനായി ഇറങ്ങിയ രാജ് ബവ (162*) എന്നിവരാണ് റണ്‍മഴ പെയ്യിച്ചത്.
ടി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു രാജ് ബവയുടേത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2004ല്‍ കെനിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓപ്പണറായി ഇറങ്ങി ശിഖര്‍ ധവാന്‍ അടിച്ചെടുത്ത 155 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് രാജ് പഴങ്കഥയാക്കിയിരിക്കുന്നത്. വെറും 108 ബോളുകളിലാണ് 14 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം താരം പുറത്താവാതെ 162 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണര്‍ രഘുവംശിയാവട്ടെ 120 ബോൡ 22 ബൗണ്ടറികളും നാലു സിക്‌സറും പറത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റി നഷ്ടത്തില്‍ 405 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യന്‍ ബാറ്റിങ് വിരുന്നിനു മുന്നില്‍ അന്തംവിട്ടുനിന്ന ഉഗാണ്ട പിന്നീട് ബൗളിങിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനെതിരേ എന്തു ചെയ്യണമെന്നു പോലും അവര്‍ക്കറിയില്ലായിരുന്നു. ഫലമാവട്ടെ വെറും 19.4 ഓവറില്‍ തന്നെ 79 റണ്‍സിനു ഉഗാണ്ട ഓള്‍ഔട്ടായി. രണ്ടു പേര്‍ മാത്രമേ അവരുടെ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 34 റണ്‍സെടുത്ത പാസ്‌കല്‍ മ്യുറുംഗിയാണ് ഉഗാണ്ടയുടെ ടോപ്‌സ്‌കോറര്‍. 11 റണ്‍സെടുത്ത റൊണാള്‍ഡ് ഒപിയോയാണ് രണ്ടക്കം തികച്ച മറ്റൊരാള്‍.
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് നായകന്‍ കൂടിയായ നിഷാന്ത് സിന്ധുവായിരുന്നു. നിഷാന്ത് 4.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി. രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ വാസു വത്സ്, വിക്കി ഓസ്താല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
ടീം സ്‌കോര്‍ അഞ്ചില്‍ വച്ചാണ് ഉഗാണ്ടയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. ടീം സ്‌കോര്‍ 17ലെത്തിയപ്പോഴേക്കും അവരുടെ മൂന്നു വിക്കറ്റുകള്‍ വീണു. നാലാം വിക്കറ്റില്‍ 29 റണ്‍സ് ടീം സ്‌കോറിലേക്കു ഉഗാണ്ട കൂട്ടിച്ചേര്‍ത്തു. പിന്നീട് ചീട്ടുകൊട്ടാരം കണക്കെ തകരുകയും ചെയ്തു. 34 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ ഉഗാണ്ടയ്ക്കു നഷ്ടമായത്.
നേരത്തേ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 16ാം ഓവറില്‍ രണ്ടാമനായി ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു പുറത്തായപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 85 റണ്‍സാണ്. പിന്നീടാണ് രഘുവംശി- രാജ് കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റില്‍ 206 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. ഇതിനിടെ രഘുവംശിയും രാജും സെഞ്ച്വറികളും തികച്ചിരുന്നു. ടീം സ്‌കോര്‍ 85ല്‍ ഒരുമിച്ച ജോടി 291ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. രഘുവംശി മടങ്ങിയെങ്കിലും രാജ് റണ്‍വേട്ട തുടര്‍ന്നു. ഹര്‍നൂര്‍ സിങ് (15), നിഷാന്ത് സിന്ധു (15), കൗശല്‍ താംബെ (15), ദിനേഷ് ബന (22), അനീഷ്വര്‍ ഗൗതം (12*) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരുടെ പ്രകടനം.