ഇന്ത്യക്ക് ബാറ്റിങ് ക്ലാസെടുത്ത് ക്ലാസെന്‍
നേരത്തേ ഏകദിന പരമ്പരയിലെ പിങ്ക് ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കു ജയം സമ്മാനിച്ച ഹെന്റിച്ച് ക്ലാസനെ ഇത്തവണ ബാറ്റിങില്‍ നേരത്തേ ഇറക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ നീക്കം വിജയിക്കുകായിരുന്നു.
ക്ലാസെന്‍ ക്രീസിലെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 38 റണ്‍സെന്ന നിലയിലായിരുന്നു. മല്‍സരത്തിനു ഭീഷണിയായി മഴമേഘങ്ങളും ആകാശത്തു നിറഞ്ഞു നിന്നതിനാല്‍ ക്ലാസെനില്‍ നിന്നും വെടിക്കെട്ട് ഇന്നിങ്‌സ് തന്നെയാണ് ടീം പ്രതീക്ഷിച്ചത്. ടീമിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് താരം കാഴ്ചവച്ചത്. വെറും 20 പന്തില്‍ കന്നി അര്‍ധസെഞ്ച്വറി തികച്ച ക്ലാസെന്‍ ഏഴു കൂറ്റന്‍ സിക്‌സറുകളാണ് പറത്തിയത്.
്ക്ലാസെന്റെ വെടിക്കെട്ട് ഇന്നിങ്‌സിനു മുന്നില്‍ ഇന്ത്യ സ്തബ്ധരായിപ്പോവുകയായിരുന്നു. ക്ലാസെന്‍ പുറത്താവുമ്പോഴേക്കും ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിന് വളരെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
ദുരന്തനായകനായി ചഹല്‍
ഈ പര്യടനത്തില്‍ ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടായ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്. ഏകദിന പരമ്പരയില്‍ ചഹലിന്റെ പന്തുകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ദക്ഷിണാഫ്രിക്കയെയല്ല രണ്ടാം ട്വന്റിയില്‍ കണ്ടത്. നാലോവറില്‍ 64 റണ്‍സാണ് ചഹല്‍ വഴങ്ങിയത്. ട്വന്റി20യില്‍ ഏഴു സിക്‌സറുകള്‍ വഴങ്ങിയ ആദ്യ ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡും താരത്തിന്റെ പേരിലായി.
തന്റെ മൂന്നാം ഓവറില്‍ 23 റണ്‍സാണ് ചഹല്‍ വിട്ടുകൊടുത്തത്. ഈ ഓവറില്‍ ക്ലാസെന്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും പറത്തിയപ്പോള്‍ ഡുമിനിയും ഒരു സിക്‌സര്‍ നേടി.
മഴ ഭീഷണി
മല്‍സരത്തിനു കനത്ത ഭീഷണിയുമായി മഴയും ഇടയ്ക്കു വന്നിരുന്നു. ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സിനായി ഇറങ്ങിയപ്പോള്‍ ഇടയ്ക്ക് മഴ ചെറുതായി പെയ്യുകയും ചെയ്തിരുന്നു. ഇതോടെ കളി ഒരു പക്ഷേ തടസ്സപ്പെട്ടേക്കാമെന്നും ഡക്‌വര്‍ത്ത് ലൂയിസ് നിയമം പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഇത് ഇന്ത്യക്കാണ് തിരിച്ചടിയായത്.
കാരണം മഴനിയമം പരീക്ഷിക്കുകയാണെങ്കില്‍ അതു തങ്ങള്‍ക്കു തിരിച്ചടിയാവാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക മികച്ച റണ്‍റേറ്റ് കാത്തുസൂക്ഷിക്കുകയായിരുന്നു. എന്നാല്‍ മഴയെത്തും മുമ്പ് ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ കഥ കഴിച്ചു. എട്ടു പന്ത് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക അനായാസം ജയിച്ചുകയറുകയും ചെയ്തു.
മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം
പരമ്പരയില്‍ ഇതുവരെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. എന്നാല്‍ രണ്ടാം ട്വന്റി20യില്‍ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മ (0), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവരുടെ പെട്ടെന്നുള്ള പുറത്താവല്‍ ഇന്ത്യക്കു തിരിച്ചടിയായി മാറി. 11 ഓവറില്‍ നാലു വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ കരകയറ്റിയത് മനീഷ് പാണ്ഡെയും എംഎസ് ധോണിയും ചേര്‍ന്നാണ്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 9.2 ഓവറില്‍ 98 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തിയത്.
ട്വന്റിയില്‍ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് പാണ്ഡെ (48 പന്തില്‍ 79*) ഈ മല്‍സരത്തില്‍ നേടിയത്.
ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഡുമിനി
ആദ്യ അഞ്ചോവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കു രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഡുമിനി ക്ലാസനെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റുകയായിരുന്നു. ഒരു ഭാഗത്ത് ക്ലാസെന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ സ്‌ട്രൈക്ക് റൈട്ടേറ്റ ചെയ്ത ഡുമിനി പിന്നീട് ക്ലാസെന്‍ പുറത്തായ ശേഷം ആക്രമണത്ിലേക്ക് ചുവടുമാറ്റുകയായിരുന്നു.
19ാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു സികസറുള്‍ പറത്തിയാണ് ഡുമിനി ദക്ഷിണാഫ്രിക്കന്‍ ജയം പൂര്‍ത്തിയാക്കിയത്. 40 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളും ഡുമിനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.