ഇത്തവണ പുതിയ ഹീറോ
ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം ശുഭ്മാന്‍ ഗില്ലും പൃഥ്വി ഷായുമെല്ലാമാണ് ഇന്ത്യയുടെ ഹീറോയായതെങ്കില്‍ ഫൈനലില്‍ പുതിയൊരു ഹീറോയെ കണ്ടു. ഓപ്പണര്‍ മന്‍ജ്യോത് കല്‍റ. തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് മന്‍ജ്യോതായിരുന്നു.
102 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങിയതായിരുന്നു മന്‍ജ്യാതിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 47 റണ്‍സെടുത്ത ഹര്‍വിക് ദേശായ് മന്‍ജ്യോതിന് മികച്ച പിന്തുണയേകി.
ഇന്ത്യയുടെ തുടക്കം മികച്ചത്
കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വിയും മന്‍ജ്യോതും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ ഓസീസിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.
ടീം സ്‌കോര്‍ 71ല്‍ നില്‍ക്കെ പൃഥ്വിയെ പുറത്താക്കി ഓസീസ് ആദ്യ ബ്രേക് ത്രൂ നേടി. 41 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത പൃഥ്വിയെ സതര്‍ലാന്റ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ കണ്ടെത്തലായ ശുഭ്മാനാണ് പിന്നീട് ക്രീസ് വിട്ടത്. ടീം സ്‌കോര്‍ 131ല്‍ നില്‍ക്കെ ശുഭ്മാനെ ഉപ്പെല്‍ ബൗള്‍ഡാക്കി. 30 പന്തില്‍ നാലു ബൗണ്ടറികളടങ്ങിയതാണ് ശുഭ്മാന്റെ ഇന്നിങ്‌സ്.
രക്ഷകനായത് മെര്‍ലോ
നേരത്തേ മെര്‍ലോയെക്കൂടാതെ ഓസീസ് നിരയില്‍ മറ്റൊരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 102 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതായിരുന്നു മെര്‍ലോയുടെ ഇന്നിങ്‌സ്. പരം ഉപ്പെല്‍ (34), ജാക്ക് എഡ്വാര്‍ഡ്‌സ് (28), നതാന്‍ മക്‌സ്വീനി (23), മാക്‌സ് ബ്രയാന്റ് (14), ക്യാപ്റ്റന്‍ ജാസണ്‍ സംഗ (13) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
ടോസ് ഓസീസിന്
ആദ്യം ബാറ്റിങ് ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ ജാസണ്‍ സംഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ പതറിയ ഓസീസിനെ കരകയറ്റിയത് മെര്‍ലോ-ഇന്ത്യന്‍ വംശജനായ പരം ഉപ്പെല്‍ കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 134ല്‍ നില്‍ക്കെ പരമിനെ പുറത്താക്കി അനുകുല്‍ റോയ് ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.
ആദ്യ ബ്രേക് ത്രൂ
ഭേദപ്പെട്ട രീതിയിലാണ് ഓസീസ് ഇന്നിങ്‌സ് തുടങ്ങിയത്. ഓവറില്‍ ആറു റണ്‍സെന്ന നിലയില്‍ മുന്നേറിയ ഓസീസിന് ആദ്യ ആഘാതമേല്‍പ്പിച്ചത് പൊറെലാണ്. ടീം സ്‌കോര്‍ 32ല്‍ നില്‍ക്കെ ബ്രയാന്റിനെ പൊറെല്‍ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചു.
ഏഴു റണ്‍സിനിടെ രണ്ടു വിക്കറ്റ്
രണ്ടാം വിക്കറ്റില്‍ സംഗയും എഡ്വാര്‍ഡ്‌സും ചേര്‍ന്ന് ഓസീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പൊറെല്‍ വീണ്ടും ഇന്ത്യക്കു ബ്രേക് ത്രൂ നല്‍കിയത്. ടീം സ്‌കോര്‍ 52ല്‍ വച്ച് എഡ്വാര്‍ഡ്‌സിനെ പൊറെല്‍ കമലേഷ് നാഗര്‍കോട്ടിയുടെ കൈകളില്‍ അവസാനിപ്പിച്ചു.
മെര്‍ലോ-ഉപ്പെല്‍ കൂട്ടുകെട്ട്
വന്‍ തകര്‍ച്ച മുന്നില്‍ കണ്ട ഓസീസിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെര്‍ലോ-ഉപ്പെല്‍ ജോടിയാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഈ ജോടി 75 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ ജോടി ഇന്ത്യക്കു ഭീഷണിയായി മുന്നേറുന്നതിനിടെ അനുകുലാണ് ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 58 പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 34 റണ്‍സെടുത്ത ഉപ്പെലിനെ അനുകുല്‍ സ്വന്തം ബൗളിങില്‍ പിടികൂടി.
അഞ്ചാം വിക്കറ്റ് ശിവയ്ക്ക്
ഓസീസിന്റെ അഞ്ചാം വിക്കറ്റ് ശിവ സിങയ്ക്കാണ് ലഭിച്ചത്. നാലാം വിക്കറ്റിന് സമാനമായിരുന്നു ഇതും. 29 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 23 റണ്‍സെടുത്ത മക്‌സ്വീനിയെ ശിവ സ്വന്തം ബൗളിങില്‍ ക്യാച്ച് ചെയ്ത് പുറത്താക്കുമ്പോള്‍ ഓസീസ് അഞ്ചു വിക്കറ്റിന് 183 റണ്‍സ്.
തുടരെ വിക്കറ്റ് വീഴ്ച
അവസാന ഓവറുകളില്‍ തുടര്‍ച്ചയായി ഓസീസിന്റെ വിക്കറ്റുകള്‍ ഇന്ത്യ കടപുഴക്കുന്നതാണ് പിന്നീട് കണ്ടത്. 270 റണ്‍സ് വരെ ഓസീസ് നേടിയേക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും 220 പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 25 റണ്‍സ് നേടുന്നതിനിടെയാണ് കംഗാരുക്കളുടെ അവസാന അഞ്ചു വിക്കറ്റുകളും ഇന്ത്യ കൊയ്തത്.
ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാര്‍
രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്‍ പൊറെല്‍, ശിവം സിങ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവര്‍ ചേര്‍ന്നാണ് ഓസീസ് ബാറ്റിങ് നിരയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.
ഇന്ത്യയുടെ രണ്ടാം വിജയം
ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഫൈനല്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. നാലാം ലോക കിരീടമാണ് രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.
പുതിയ റെക്കോര്‍ഡ്
ഈ കിരീടവിജയത്തോടെ പുതിയൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചു. ഏറ്റവുമധികം തവണ ടൂര്‍ണമെന്റില്‍ ജേതാക്കളാവുന്ന ടീമെന്ന റെക്കോര്‍ഡിനാണ് ഇന്ത്യ അര്‍ഹരായത്. ഇതിനു മുമ്പ് 2000, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 2012ലും ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ ചാംപ്യന്മാരായത്.
ഇത്തവണത്തെ ടൂര്‍ണമെന്റിനു മുമ്പ്് നാലു ലോക കിരീടങ്ങളുമായി ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇന്ത്യ.
ഇവര്‍ ഇന്ത്യന്‍ തുറുപ്പുചീട്ടുകള്‍
ഓള്‍റൗണ്ട് പ്രകടനത്തിലൂടെ തന്നെയാണ് ഇന്ത്യ വിശ്വ വിജയികളായതെങ്കിലും ബാറ്റിങിലും ബൗളിങിലും ടീമിന്റെ തുറുപ്പുചീട്ടുകളായത് രണ്ടു പേരാണ്. ആറു കളികളില്‍ നിന്നും 124 ശരാശരിയില്‍ 372 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ബാറ്റിങ് ഹീറോ. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് ശുഭ്മാന്‍. ഫൈനലില്‍ ഒഴികെ മറ്റെല്ലാം കളികളിലും നോട്ടൗട്ടായിരുന്ന താരം ഇവയിലെല്ലാം 50നു മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു.
ആറു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ സ്പിന്നര്‍ അനുകുല്‍ റോയിയാണ് ബൗളിങില്‍ ഇന്ത്യയുടെ ഹീറോയായത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ കൂടിയായാണ് അനുകുല്‍.
കിരീടത്തിലേക്കുള്ള കുതിപ്പ് ഇങ്ങനെ
ഓസ്‌ട്രേലിയയെ 100 റണ്‍സിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ പപ്പുവ ന്യൂ ഗ്വിനിയയെ 252 റണ്‍സിന് ഇന്ത്യ നാണം കെടുത്തി. മൂന്നാമത്തെ മല്‍സരത്തില്‍ സിംബാബ്‌വെയെ 10 വിക്കറ്റിന് തുരത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ ക്വാര്‍ട്ടറിലേക്ക്.
ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് നിഷ്പ്രഭരാക്കിയ ഇന്ത്യ സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 203 റണ്‍സിനും നാണംകെടുത്തി.
ഇവര്‍ വിശ്വവിജയികള്‍
ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ഇന്ത്യന്‍ സംഘം
പൃഥ്വി ഷാ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍വിക് ദേശായ് (വിക്കറ്റ് കീപ്പര്‍), മന്‍ജ്യോത് കല്‍റ, കമലേഷ് നാഗര്‍കോട്ടി, പങ്കജ് യാദവ്, റിയാന്‍ പരാഗ്, ഇഷെന്‍ പൊറെല്‍, ഹിമാന്‍ഷു റാണ, അനുകുല്‍ റോയ്, ശിവം മാവി, ശിവ സിങ്്, ആദിത്യ തകാരെ.
കോച്ച്: രാഹുല്‍ ദ്രാവിഡ്