
പൊളിച്ചടുക്കി ഇന്ത്യ
കൊൽക്കത്തയിലെ ഒന്നാം ടെസ്റ്റിൽ നിർത്തിയേടത്ത് തന്നെയാണ് ഇന്ത്യ നാഗ്പൂരിൽ തുടങ്ങിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ചുരുട്ടികെട്ടിയ ഇന്ത്യ ഒരൊറ്റ വട്ടം മാത്രമേ ബാറ്റ് ചെയ്തുള്ളൂ. ഒരിന്നിംഗ്സിനും 239 റൺസിനുമാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇതോടെ പരമ്പരയിൽ 1 - 0 ന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി.

ബൗളിംഗിൽ കൂട്ടായ പ്രകടനം
17.3 ഓവറിൽ 4 മെയ്ഡൻ അടക്കം 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ആർ അശ്വിനാണ് ബൗളിംഗിൽ തിളങ്ങിയത്. രണ്ട് വീക്കറ്റ് വീതം വീഴ്ത്തി ഇഷാന്ത് ശർമയും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മികച്ചുനിന്നു. ഒന്നാം ഇന്നിഗ്സിലും നാല് പേരും ബൗളിംഗിൽ ഒരുപോലെ തിളങ്ങിയിരുന്നു.

പാവം ശ്രീലങ്കയുടെ കാര്യം
ഒന്നാം ഇന്നിംഗ്സിലേത് പോലെ തന്നെ ക്യാപ്റ്റൻ ദിനേശ് ചാന്ദിമൽ മാത്രമേ ലങ്കൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്നുള്ളൂ. ചാന്ദിമൽ 61 റൺസെടുത്തു. പത്താമനായി ഇറങ്ങിയ ലക്മലിന്റെ 31 റൺസ് കൂടി ഇല്ലായിരുന്നെങ്കിൽ ലങ്കയുടെ സ്ഥിതി ഇതിലും ദയനീയമായേനെ.

ഇന്ത്യൻ ബാറ്റിംഗ്
ഒരു ഇരട്ടസെഞ്ചുറി. മൂന്ന് സെഞ്ചുറി. ഇത്രയും മാത്രം മതിയായിരുന്നു ഇന്ത്യയ്ക്ക് ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് ശ്രീലങ്കയെ തോൽപ്പിക്കാൻ. ഓപ്പണർ മുരളി വിജയ്, പൂജാര, രോഹിത് ശർമ എന്നിവരാണ് ഇന്ത്യയുടെ സെഞ്ചൂറിയൻമാർ. ക്യാപ്റ്റൻ വിരാട് കോലി 213 റൺസുമായി താരങ്ങളിലെ താരമായി.


Click it and Unblock the Notifications











