
ശിഖർ ധവാൻ
52 പന്തിൽ പത്ത് ഫോറും രണ്ട് സിക്സും പറത്തി ഒന്നാം ട്വന്റി 20യിലെ മാൻ ഓഫ് ദ മാച്ചായിരുന്നു ശിഖർ ധവാൻ. എന്നാൽ രാജ്കോട്ടിലെ രണ്ടാം മത്സരത്തില്‍ എത്തിയപ്പോഴേക്കും കളി മാറി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത ധവാൻ നേടിയത് 1 റൺസ്. കളിച്ചത് 4 പന്ത്. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ കുറ്റി തെറിച്ച് ധവാൻ മടങ്ങിയപ്പോൾ ഇന്ത്യയുടെ തകർച്ച തുടങ്ങി.

രോഹിത് ശർമ
പത്തിനോടടുത്ത ആസ്കിങ് റൺറേറ്റ് പിന്തുടരാന്‍ ഇന്ത്യയ്ക്ക് രോഹിത് ശർമയുടെ സേവനം അത്യാവശ്യമായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടാം പന്തും തേർഡ് മാനിലേക്ക് തിരിക്കാൻ ശ്രമിച്ച് രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത പ്രഹരമായി. ആറ് പന്തിൽ 5 റൺസായിരുന്നു ശർമയുടെ സംഭാവന. തൊട്ടടുത്ത മത്സരത്തിൽ 55 പന്തിൽ ആറ് ഫോറും നാല് സിക്സുമായി മിന്നും ഫോമിലായിരുന്നു ശർമ.

ഹർദീക് പാണ്ഡ്യ
ധോണിയെ വെല്ലുന്ന ഫിനിഷർ എന്ന ഹൈപ്പൊക്കെ വെറുതെയാണോ എന്ന് ആരാധകർക്ക് സംശയം തോന്നിയാൽ കുറ്റം പറയാനില്ല. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം പാണ്ഡ്യയുടെ കളി കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ദില്ലിയിൽ പൂജ്യത്തിന് പുറത്തായ പാണ്ഡ്യ രാജ്കോട്ടിൽ രണ്ട് പന്തിൽ 1 റൺസെടുത്ത് പുറത്തായി. അതും 197 പോലൊരു സ്കോർ പിന്തുടരുമ്പോൾ.

എം എസ് ധോണി
37 പന്തിൽ 49 റൺസടിച്ച ധോണി എന്ത് പിഴച്ചു എന്ന സംശയം ന്യായം. എന്നാൽ കളി കണ്ടവർക്ക് സംഗതി കലങ്ങും. ഒരു വശത്ത് വിരാട് കോലി തകർത്തടിക്കുമ്പോൾ ധോണി സിംഗിൾ എടുത്ത് സ്ട്രൈക്ക് പോലും കൈമാറാതെ വെറുപ്പിച്ച് കളഞ്ഞു. കോലി പുറത്താകുമ്പോൾ 25 പന്തിൽ 25 റൺസായിരുന്നു ധോണിയുടെ സ്കോർ. കളി തോറ്റു എന്നുറപ്പായപ്പോളാണ് ധോണി രണ്ട് ഷോട്ട് കളിക്കാൻ മിനക്കെട്ടത്.

അക്ഷർ പട്ടേൽ
മൂന്നോവറിൽ 39 റൺസ്. 0 വിക്കറ്റ്. ന്യൂസിലന്‍ഡ് സ്കോർ വാണം വിട്ട പോലെ കുതിച്ചുയരാന്‍ ഒരു കാരണം അക്ഷർ പട്ടേലിന്റെ ഈ ലൂസ് ബൗളിംഗാണ്. ! ഒരോവറിൽ ശരാശരി 13. അക്ഷർ പട്ടേലിന്റെ ബാക്കി വന്ന ഒരോവർ ഫിൽ ചെയ്യാൻ കോലി കൊണ്ടുവന്ന ഹർദീക് പാണ്ഡ്യ ഒരോവറിൽ വഴങ്ങിയത് 14 റൺസ്. സ്റ്റാർ സ്പിന്നർ ചാഹലും വഴങ്ങി നാലോവറിൽ 36 റൺസ്.

മുഹമ്മദ് സിറാജ്
അരങ്ങേറ്റ മത്സരം കളിക്കുന്ന ഒരു കളിക്കാരനെ ടീമിന്റെ പരാജയത്തില്‍ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല എന്നറിയാം. എന്നാലും ആശിഷ് നെഹ്റയുടെ പകരക്കാരനായി ടീമിലെത്തിയ സിറാജ് നാലോവറിൽ വിട്ടുകൊടുത്തത് 53 റൺസാണ്, ഇത് കളിയിൽ നിർണായകമാകുകയും ചെയ്തു.

കോലിയുടെ ബാറ്റിംഗ്
തോൽവിയിലും പോസിറ്റിവ് ആയുളളത് കോലിയുടെ ബാറ്റിംഗാണ്. ഒരു വശത്ത് വിക്കറ്റുകൾ പടപടാ വീഴുമ്പോളും കോലി സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്തു. ചിലപ്പോൾ അതിലും ആക്രമണകാരിയായി. എന്നാൽ ധോണിയുടെ മെല്ലപ്പോക്ക് കോലിയുടെ താളം കളഞ്ഞു. 42 പന്തിൽ എട്ട് ഫോറും 1 സിക്സും സഹിതം 65 റൺസാണ് കോലി അടിച്ചത്.

ഫാസ്റ്റ് ബൗളർമാർ
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുമ്രയും ചേർന്ന് മറ്റൊരു ലോകോത്തര ഡെത്ത് ബൗളിംഗ് പ്രകടനം പുറത്തെടുത്ത കളിയാണ് രാജ്കോട്ടിലേത്. സെഞ്ചുറി തികച്ച മൺറോയും കൂറ്റനടിക്കാരൻ ബ്രൂസും ക്രീസിൽ നിൽക്കുന്പോള്‍ അവസാന മൂന്നോവറിൽ ന്യൂസിലൻഡിന് കിട്ടിയത് വെറും 22റൺസ്. ഭുവി നാലോവറിൽ 29ഉം ഭുമ്ര 23ഉം റൺസാണ് വഴങ്ങിയത്.


Click it and Unblock the Notifications











