ധരംശാല: വിരാട് കോലി - കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ ബാറ്റിംഗിൽ എണ്ണയിട്ട യന്ത്രം പോലെ തിരിഞ്ഞുകൊണ്ടിരുന്ന വിരാട് ഇല്ലാതെയാണ് ഇന്ത്യ ഒന്നാം ഏകദിനം കളിക്കാൻ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങുന്നത്. ക്യാപ്റ്റൻസിയിൽ വിരാട് കോലിക്ക് പകരക്കാരനാകാൻ ഒരുപക്ഷേ രോഹിത് ശർമയ്ക്ക് കഴിഞ്ഞേക്കും. എന്നാൽ ബാറ്റിംഗ് നിരയിൽ കോലിക്ക് പകരക്കാരനാകാൻ ആര് എന്നതാണ് ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം.
ടെസ്റ്റ് പരമ്പരയ്ക്ക് ഇല്ലാതിരുന്ന ഹർദീക് പാണ്ഡ്യയുടെ തിരിച്ചുവരവാകും ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ്. ലിമിറ്റഡ് ഓവർ സ്പെഷലിസ്റ്റ് ബൗളറായ ജസ്പ്രീത് ഭുമ്രയും ഒന്നാം ഏകദിനത്തിന് ഇറങ്ങുന്നുണ്ട്. അവസാന രണ്ട് ടെസ്റ്റുകളിൽ ഇല്ലാതിരുന്ന ഭുവനേശ്വര്‍ കുമാർ വിവാഹത്തിന് ശേഷം ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്ന പ്രത്യേകതയും ഒന്നാം ഏകദിനത്തിനുണ്ട്. അശ്വിൻ - ജഡേജ സഖ്യത്തിന് പകരം ചാഹലും കുൽദീപും പട്ടേലും ടീമിലുണ്ട്.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശിഖർ ധവാന്‍ ഓപ്പണിങിൽ ഉണ്ടാകും. വൺ ഡൗണായി വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാകും ബാറ്റ് ചെയ്യുക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഒന്നാം ഏകദിനത്തിന് ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇതാ ഇങ്ങനെയായിരിക്കും - രോഹിത് ശർമ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹർദീക് പാണ്ഡ്യ, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്ര.