ഇന്‍ഡോര്‍: അവസാന ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരെ വരച്ച വരയില്‍ നിര്‍ത്തുന്ന ഫാസ്റ്റ് ബൗളര്‍മാരെ കണ്ട് കൊതിയോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് ഒന്നല്ല അത്തരത്തിലുള്ള രണ്ട് ഡെത്ത് ബൗളര്‍മാരുണ്ട്. അവസാന ഓവര്‍ സ്‌പെഷലിസ്റ്റുകള്‍. ജസ്പ്രീത് ഭുമ്രയും ഭുവനേശ്വര്‍ കുമാറും. വെറുതെ ആരെങ്കിലും പറയുന്നതല്ല ഇത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഇന്ത്യന്‍ ജോഡിയെ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്നത്.
ഐ പി എല്ലിലെ മിന്നും പ്രകടനമാണ് രണ്ടുപേരെയും ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗങ്ങളാക്കുന്നതെന്നത് വേറെ കാര്യം. ഭുമ്ര മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഭുവി സണ്‍റൈസേഴ്‌സ് ഹൈദരാഹാദിന്റെയും വിശ്വസ്തരായ ഡെത്ത് ബൗളര്‍മാരാണ്. ഈ മികവ് അവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലും പുലര്‍ത്താന്‍ പറ്റുന്നു എന്നതാണ് കാര്യം. ഭുമ്രയുടെ ആയുധങ്ങള്‍ സ്ലോ ബോളുകളും യോര്‍ക്കറുമാണെങ്കില്‍ ഭുവിയുടെ ക്ലാസ് പന്തിന് മേലുള്ള നിയന്ത്രണത്തിലും സ്വിംഗിലുമാണ്.
38 ഓവറില്‍ രണ്ട് വിക്കറ്റിന് 242 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ 50 ഓവര്‍ തീരുമ്പോള്‍ 293 റണ്‍സില്‍ എത്തിയതേ ഉള്ളൂ എന്ന് പറഞ്ഞാല്‍ അറിയാം അവസാന എട്ടോവര്‍ എറിഞ്ഞ ഭുമ്രയുടെയും ഭുവിയുടെയും ക്ലാസ്. 340 വരെ പ്രതീക്ഷിച്ച് നീങ്ങിയ ഓസീസ് ഇന്നിംഗ്‌സിനെ അവര്‍ ശരിക്കും പിടിച്ചുകെട്ടി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുമ്രയും ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരാണ് എന്നാണ് കളിക്ക് ശേഷം സ്മിത്ത് പറഞ്ഞത്. ലങ്കന്‍ പര്യടനത്തില്‍ ഭുമ്ര മാന്‍ ഓഫ് ദ സീരിസും ഭുവി അവസാന മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചുമായിരുന്നു.