നാഗ്പൂർ: ഇന്ത്യയ്ക്കെതിരായ നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക 205 റൺസിന് ഓളൗട്ട്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയെ ഇഷാന്ത് ശർമയും സ്പിന്നർമാരും ചേർന്നാണ് തകർത്തത്. ഭുവനേശ്വർ കുമാറിന്റെ അഭാവത്തിൽ പുതിയ പന്തെടുത്ത ഇഷാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാർ സ്പിന്നർ അശ്വിൻ നാലും രവാന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. 57 റൺസെടുത്ത ക്യാപ്റ്റൻ ചാന്ദിമലാണ് ലങ്കയുടെ ടോപ് സ്കോറർ. കരുണരത്നെ 51 റൺസെടുത്തു.
നാഗ്പൂർ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരമാണിത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്നത്. കൊൽക്കത്തയിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ശ്രീലങ്കൻ നിരയില്‍ മാറ്റങ്ങളൊന്നും ഇല്ല. കൊൽക്കത്തയിൽ കളിച്ച അതേ ടീമിനെയാണ് ശ്രീലങ്ക ഇറക്കിയത്.
അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങളുമായി ടീം വിട്ട ഭുവനേശ്വർ കുമാറിന് പകരം രോഹിത് ശർമയും ശിഖർ ധവാന് പകരം മുരളി വിജയും ടീമിലെത്തി. പരിക്കിനെത്തുടർന്ന് കളിക്കാനാവാത്ത മുഹമ്മദ് ഷമിക്ക് പകരം ഇഷാന്ത് ശർമയാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. ശ്രീലങ്കയെ ചെറിയ സ്കോറിൽ പുറത്താക്കിയ ഇന്ത്യയ്ക്ക് രോഹിത് ശർമയിലൂടെ ഒരു ബാറ്റ്സ്മാൻ അധികമുണ്ട് എന്നത് അഡ്വാൻറേജാകും.