കൊൽക്കത്ത: അപൂർവ്വമായ കാഴ്ചയായിരുന്നു കൊൽക്കത്ത ഈഡൻ ഗാർഡനിൽ കഴിഞ്ഞ ദിവസം കണ്ടത്. ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അക്കൗണ്ട് തുറക്കാതെ പുറത്താകുക. മാരക ഫോമിലായിരുന്ന സുരംഗ ലക്മലിന്‍റെ പന്തിൽ എൽ ബിയിൽ കുടുങ്ങിയാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ കോലി തിരിച്ചടിച്ചു. എണ്ണം പറഞ്ഞ ഒരു സെഞ്ചുറിയോടെ ടീമിനെത്തന്നെ രക്ഷിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയാണിത്. ടെസ്റ്റിൽ പതിനെട്ടാമത്തെയും. 119 പന്തുകളിൽ 12 ഫോറും 2 സിക്സും പറത്തിയാണ് 104 റൺസെടുത്ത് പുറത്താകാതെ നിന്നത്. സിക്സറടിച്ച് സെഞ്ചുറി തികച്ച ഉടനെ കോലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റിൽ 18 സെഞ്ചുറിയുള്ള കോലിയുടെ പേരിൽ ഏകദിനത്തിൽ 32 സെഞ്ചുറികളുണ്ട്.ഏകദിനത്തിൽ സച്ചിൻ മാത്രമേ സെഞ്ചുറി നേട്ടത്തിൽ കോലിക്ക് മുന്നിലുള്ളൂ.

ഇന്ത്യൻ ക്യാപ്റ്റനായിരിക്കേ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റെക്കോർഡിൽ ഇതിഹാസ താരം സുനിൽ ഗാവസ്കറിന് ഒപ്പമെത്താനും വിരാട് കോലിക്ക് സാധിച്ചു. ഗാവസ്കറിന്റെയും കോലിയുടെയും പേരിൽ 11 സെഞ്ചുറികൾ വീതമുണ്ട് ഇപ്പോൾ. മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിൽ ഒമ്പതും സച്ചിൻ തെണ്ടുൽക്കറുടെ പേരിൽ ഏഴും സെഞ്ചുറികളാണുള്ളത്. ധോണി, ഗാംഗുലി, പട്ടൗഡി എന്നിവർക്ക് അഞ്ച് വീതം സെഞ്ചുറികളുണ്ട്, ദ്രാവിഡിന് നാലും.