ഓവല്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 290 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 99 റണ്‍സിന്റെ നിര്‍ണായകമായ ലീഡും ആതിഥേയര്‍ സ്വന്തമാക്കി. മറുപടി ബാറ്റിങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിട്ടുണ്ട്. കെഎല്‍ രാഹുല്‍ (22), രോഹിത് ശര്‍മ (20) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 56 റണ്‍സാണ് വേണ്ടത്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 191 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ അഞ്ചിന് 62 റണ്‍സെന്ന നിലയില്‍ പതറിയപ്പോള്‍ ഇന്ത്യക്കു മുന്‍തൂക്കം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ലോവര്‍ ഓവര്‍ഡറിന്റെ പോരാട്ടവീര്യം ഇന്ത്യയുടെ പ്രതീക്ഷകള്‍ തെറ്റിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങിയ ഓലി പോപ്പാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. അദ്ദേഹം 81 റണ്‍സുമായി ടീമിന്റെ അമരക്കാരനായി മാറി. 159 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എട്ടാമനായാണ് പോപ്പ് ക്രീസ് വിട്ടത്. നാലു വിക്കറ്റുമായി ബൗളിങില്‍ മിന്നിച്ച ക്രിസ് വോക്‌സ് ബാറ്റിങിലും കസറി. അദ്ദേഹം 50 റണ്‍സെടുത്തു. 60 ബോളില്‍ 11 ബൗണ്ടറികളടക്കമായിരുന്നു ഇത്. ജോണി ബെയര്‍സ്‌റ്റോ (37), മോയിന്‍ അലി (35) എന്നിവരും ലോവര്‍ ഓര്‍ഡറില്‍ വിലപ്പെട്ട സംഭാവന നല്‍കി. നേരത്തേ മുന്‍നിരയില്‍ ഡേവിഡ് മലാന്‍ (31), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
ആറാം വിക്കറ്റില്‍ പോപ്പ്- ബെയര്‍സ്റ്റോ സഖ്യം ചേര്‍ന്നെടുത്ത 89 റണ്‍സാണ് അഞ്ചിനു 62 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ടിന കരകയറ്റിയത്. 151ല്‍ വച്ചാണ് ബെയര്‍സ്‌റ്റോ പുറത്തതായത്. അപ്പോഴേക്കും ഇംഗ്ലണ്ട് ഇന്ത്യന്‍ സ്‌കോറിനു അരികിലെത്തിയിരുന്നു. പിന്നീട് വന്നവരെല്ലാം ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് 100നടുത്ത് ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആദ്യദിനം മൂന്നാം സെഷനില്‍ തന്നെ 191 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങില്‍ മൂന്നു വിക്കറ്റിനു 53 റണ്‍സെന്ന നിലയിലാിരുന്നു ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഡേഡിവ് മലാനോടൊപ്പം (26) നൈറ്റ് വാച്ച്മാന്‍ ക്രെയ്ഗ് ഒവേര്‍ട്ടനായിരുന്നു (1) ക്രീസില്‍.
പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടായിരുന്നു. മൂന്നു സെഞ്ച്വറികളടക്കം 500ന് മുകളില്‍ റണ്‍സുമായി കുതിക്കുന്ന റൂട്ടിനെ ഇത്തവണ നേരത്തേ പുറത്താക്കാനായത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ആദ്യദിനം മൂന്നാമനായാണ് റൂട്ട് ക്രീസ് വിട്ടത്. 25 ബോളില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത അദ്ദേഹത്തെ ഉമേഷ് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. ജസ്പ്രീത് ബുംറയാണ് ഒരേ ഓവറില്‍ രണ്ടു പേരുടെയും വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ സ്തബ്ധരാക്കിയത്.
ഇന്ത്യയുടെ ചെറിയ സ്‌കോറിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ തുടക്കം ശ്രദ്ധയോടെയായിരുന്നു. ക്ഷമയോടെയായിരുന്നു ഇന്ത്യന്‍ പേസാക്രമണത്തെ ബേണ്‍സും ഹസീബും നേരിട്ടത്. പക്ഷെ അധികനേരം അവരുടെ ചെറുത്തുനില്‍പ്പ് നീണ്ടില്ല. നാലാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചു. ബുംറയ്‌ക്കെതിരേ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബേണ്‍സ് ബൗള്‍ഡാവുകയായിരുന്നു. 11 ബോളുകളില്‍ നിന്നായിരുന്നു താരം അഞ്ചു റണ്‍സെടുത്തത്.
തുടക്കത്തിലേറ്റ ഈ ഞെട്ടലില്‍ നിന്നു മുക്തരാവും മുമ്പ് ഇതേ ഓവറിലെ ആറാമത്തെ ബോളില്‍ ഹസീബിനെയും ബുംറ മടക്കി. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളിനെതിരേ ഷോട്ടിനു ശ്രമിച്ച ഹസീബിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് രണ്ടിനു ആറു റണ്‍സിലേക്കു വീണു. തുടര്‍ന്നായിരുന്നു മലാന്‍- റൂട്ട് ജോടിയുടെ രക്ഷാപ്രവര്‍ത്തനം. 46 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടെ ഉമേഷ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. ആദ്യദിനത്തിലെ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇംഗ്ലീഷ് നിരയിലെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് അദ്ദേഹം നേടിത്തന്നത്. ഓഫ് സ്റ്റംപ് ലക്ഷ്യമിട്ടുള്ള ഉമേഷിന്റെ മനോഹരമായ ബോള്‍ പിച്ച് ചെയ്ത ശേഷം റൂട്ടിന്റെ പ്രതിരോധം ഭേദിച്ച ശേഷം ഓഫ്സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിലേക്കു വരികയാണെങ്കില്‍ രണ്ടു പേരുടെ ഫിഫ്റ്റികളാണ് ടീമിന്റെ മാനം കാത്തതെന്നു പറയാം. അപ്രതീക്ഷിത ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ഇന്ത്യയുടേത്. ടീമിലേക്കു തിരിച്ചുവന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരന്‍. 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് ശര്‍ദ്ദുല്‍ വാരിക്കൂട്ടി. കോലി 50 റണ്‍സ് സംഭാവന ചെയ്തു. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലാണ് അദ്ദേഹം ഫിഫ്റ്റിയടിച്ചത്. 96 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് കോലി 50 റണ്‍സെടുത്തത്.
ഈ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ റെക്കോര്‍ഡും കോലി സ്വന്തം പേരില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാനായി അദ്ദേഹം മാറുകയായിരുന്നു. ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോലി തിരുത്തുകയായിരുന്നു. സച്ചിന്‍ 522 ഇന്നിങ്‌സുകളിലാണ് നേട്ടത്തിലെത്തിയതെങ്കില്‍ കോലിക്കു 490 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.
വെടിക്കെട്ട് ഇന്നിങ്‌സോടെ പല ബാറ്റിങ് റെക്കോര്‍ഡുകളും ശര്‍ദ്ദുല്‍ തിരുത്തിയിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായരുന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ശര്‍ദ്ദുല്‍ പിന്തള്ളുകയായിരുന്നു. ശര്‍ദ്ദുല്‍ 31 ബോളുകളിലായിരുന്നു ഫിഫ്റ്റിയടിച്ചത്. വീരുവാകട്ടെ 32 ബോളുകളിലായിരുന്നു ഫിഫ്റ്റി തികച്ചത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പേരിലാണ് ഓവറോള്‍ റെക്കോര്‍ഡ്. കപില്‍ 30 ബോളുകളിലായിരുന്നു അര്‍ധസെഞ്ച്വറി കണ്ടെത്തിയത്.
മറ്റു രണ്ടു നേട്ടങ്ങള്‍ കൂടി ശര്‍ദ്ദുല്‍ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ 8 മുതല്‍ 11 വരെ പൊസിഷനുകളില്‍ ഇറങ്ങിയ ഫിഫ്റ്റിയടിച്ച മൂന്നാമത്തെ താരമെന്ന നേട്ടം ശര്‍ദ്ദുലിനെ തേടിയെത്തി. അനില്‍ കുംബ്ലെയും രവീന്ദ്ര ജഡേജയും മാത്രമേ നേരത്തേ ഈ നേട്ടം കുറിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടില്‍ ഒരു താരം ടെസ്റ്റില്‍ നേടിയ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണ് ശര്‍ദ്ദുലിന്റേത്. 1986ല്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോത്തം 32 ബോളുകളില്‍ ഫിഫ്റ്റിയടിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് 37 വര്‍ഷങ്ങള്‍ക്കു ശേഷം ശര്‍ദ്ദുല്‍ തിരുത്തിയിരിക്കുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍.