മൂന്ന് ടെസ്റ്റ്, 26 ഏകദിനങ്ങൾ, 21 ട്വന്റി മത്സരങ്ങൾ.. ഇത്രയും മതി ഹർദീക് പാണ്ഡ്യ ഒരു സ്റ്റാറാകാൻ. ഒരുപക്ഷേ ഇത്ര പോലും വേണ്ടി വന്നില്ല എന്ന് പറയുന്നതാകും സത്യം. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും പിന്നാലെ ഇന്ത്യൻ ടീമിന് വേണ്ടിയും മിന്നൽ പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഹർദീക് പാണ്ഡ്യയ്ക്ക് ഇന്ന് (ഒക്ടോബർ 11 ബുധനാഴ്ച) 24 വയസ്സ് തികയുകയാണ്. 1993 ഒക്ടോബർ 11ന് ഗുജറാത്തിലെ ചോര്യാസിയിലായിരുന്നു ഹർദീക് പാണ്ഡ്യയുടെ ജനനം.
താരതമ്യേന പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഹർദീക് പാണ്ഡ്യയും സഹോദരന്‍ ക്രുനാൽ പാണ്ഡ്യയും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് മാത്രമാണ് വൻ താരങ്ങളായത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് രണ്ടുപേരും. 2015 ലെ ഐ പി എല്ലിൽ കൊൽക്കത്തയ്ക്കെതിരെ 31 പന്തിൽ 61 റൺസടിച്ച ഹര്‍ദീക് ചെന്നൈയ്ക്കെതിരെ പത്തൊമ്പതാം ഓവറിൽ മൂന്ന് സിക്സറുകള്‍ പറത്തി താരമായി. പിന്നാലെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ് സ്കോററും പാണ്ഡ്യയായിരുന്നു.

ക്യാപ്റ്റൻ വിരാട് കോലി തന്നെ പറഞ്ഞത് പോലെ എത്രയൊ വർഷങ്ങളായി ഇന്ത്യ കാത്തിരിക്കുന്ന ഓൾറൗണ്ടറാണ് ഹർദീക് പാണ്ഡ്യ. ഫാസ്റ്റ് ബൗളറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ പാണ്ഡ്യ ഇതിനോടകം ഈ ചെറിയ കാലയളവിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷനായിക്കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മാൻ ഓഫ് ദ സീരിസായിരുന്നു പാണ്ഡ്യ. ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സെന്‍സേഷന് വൺ ഇന്ത്യയുടെ പിറന്നാള്‍ ആശംസകൾ.