Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാലിസിന്റെ കട്ട ഫാന്‍, അടുത്ത യുവിയാവുമോ? ഇന്ത്യയുടെ പുതിയ സെന്‍സേഷനാവാന്‍ ദുബെ

ദില്ലി: ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറാന്‍ തയ്യാറെടുക്കുകയാണ് ദേശീയ ടീമിലെ പുതിയ അംഗമായ ശിവം ദുബെ. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഏക പുതുമുഖം മുംബൈയില്‍ നിന്നുള്ള ദുബെയായിരുന്നു.

ആക്രമണോത്സുക ശൈലിയുടെ വക്താവായ താരം ഇനി ഇന്ത്യന്‍ കുപ്പായത്തിലും ഇതേ ശൈലിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിന്റെ കടുത്ത ആരാധകന്‍ കൂടിയായ ദുബെ കാലിസിനെപ്പോലെ ഒരു കംപ്ലീറ്റ് ക്രിക്കറ്ററാവാനാണ് ആഗ്രഹിക്കുന്നത്.

അച്ഛന്റെ പിന്തുണ

അച്ഛന്റെ പിന്തുണ

അച്ഛന്റെ അകമഴിഞ്ഞ പിന്തുണയാണ് തന്നെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെത്തിച്ചിരിക്കുന്നതെന്നു ദുബെ പറയുന്നു. അച്ഛനാണ് ഈ നേട്ടം സമര്‍പ്പിക്കുന്നത്. എല്ലാ കാലത്തും അച്ഛന്‍ നല്‍കിയ പിന്തുണയാണ് തന്നെ മുന്നോട്ടു നയിച്ചത്. ഇന്ത്യക്കു വേണ്ടി താന്‍ കളിക്കുകയെന്നത് അച്ഛന്റെ വലിയ സ്വപ്‌നമായിരുന്നു.
തന്നെ ഒരു അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അതു പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
കരിയറിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇതു തന്നെയാണ് പ്രചോദനമായത്. സ്വാഭിവകമായി തന്നെ ലഭിച്ച കരുത്ത് തനിക്കു ഇതു കൂടുതല്‍ എളുപ്പമാവുകയും ചെയ്തതായി ദുബെ കൂട്ടിച്ചേര്‍ത്തു.

തുടരെ അഞ്ച് സിക്‌സറുകള്‍

തുടരെ അഞ്ച് സിക്‌സറുകള്‍

കഴിഞ്ഞ വര്‍ഷം നടന്ന രഞ്ജി ട്രോഫിയില്‍ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിച്ചതോടെ ദുബെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബറോഡയ്‌ക്കെതിരേയായിരുന്നു 26കാരന്റെ സംഹാരതാണ്ഡവം.
രഞ്ജിയിലെ പ്രകടനം കഴിഞ്ഞ സീസണിലെ ഐപിഎല്ലിലേക്കും ദുബെയ്ക്കു വഴിയൊരുക്കി. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. അഞ്ചു കോടി രൂപയ്ക്കാണ് ദുബെയെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

കോലിയുടെ പിന്തുണ

കോലിയുടെ പിന്തുണ

വലിയ പ്രതീക്ഷകളോടെ ഐപിഎല്ലിലെത്തിയ ദുബെയ്ക്കു പക്ഷെ ആര്‍സിബിക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. നാലു മല്‍സരങ്ങൡ നിന്നും വെറും 40 റണ്‍സ് മാത്രമാണ് താരം നേടിയത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. എന്നാല്‍ ആര്‍സിബി ക്യാപ്റ്റന്‍ കോലിയില്‍ നിന്നും നല്ല പിന്തുണയാണ് തനിക്കു ലഭിച്ചതെന്നു ദുബെ വ്യക്തമാക്കി.
കോലി എല്ലായ്‌പ്പോഴും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദമുണ്ടാവുകയോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയോ ചെയ്താല്‍ കോലിയുമായി ഇക്കാര്യം സംസാരിക്കുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

ഐപിഎല്ലിലെ മോശം പ്രകടനത്തിന് ആഭ്യന്തര ക്രിക്കറ്റിലൂടെയും ലിസ്റ്റ് എ ക്രിക്കറ്റിലൂടെയുമാണ് ദുബെ പ്രായശ്ചിത്തം ചെയ്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ എയ്ക്കു വേണ്ടി നാലു മല്‍സരങ്ങളില്‍ നിന്നും 155 റണ്‍സ് നേടിയ താരം വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കു വേണ്ടിയും മിന്നി. ഒരു സെഞ്ച്വറിയുള്‍പ്പെടെ 177 റണ്‍സായിരുന്നു ദുബെയുടെ സമ്പാദ്യം.
ഇപ്പോള്‍ ദേശീയ ടീമില്‍ ആദ്യമായി എത്തിനില്‍ക്കെ കഠിനാധ്വാനം തുടരുമെന്നു തന്നെയാണ് ദുബെ പറയുന്നത്. ഇപ്പോള്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. ടീമിലെത്തിയതില്‍ ഏറെ സന്തോഷവാനാണെന്നും താരം വ്യക്തമാക്കി.

കളി നിര്‍ത്താന്‍ ആലോചിച്ചു

കളി നിര്‍ത്താന്‍ ആലോചിച്ചു

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നതായി ദുബെ പറയുന്നു. മുംബൈയുടെ അണ്ടര്‍ 23 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ കളി തുടരണമെന്ന കുടുംബത്തിന്റെ പ്രചോദനം തന്നെ കളിയില്‍ നിലനിര്‍ത്തുകയായിരുന്നുവെന്ന് ദുബെ വിശദമാക്കി.
സാമ്പത്തികമായി അത്ര ഭദ്രതയുള്ള കുടുംബമായിരുന്നില്ല തന്റേത്. എന്നാല്‍ മൂത്ത സഹോദരന്റെ പിന്തുണ പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിച്ചു. ഇതു ക്രിക്കറ്റില്‍ ഒരു കൈ കൂടി നോക്കാന്‍ തനിക്കു ആത്മവിശ്വാസം നല്‍കുകയായിരുന്നുവെന്ന് താരം പറഞ്ഞു.

Story first published: Friday, October 25, 2019, 15:05 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+