ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാർത്തകളല്ല. കളിക്കളത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അച്ചടക്കലംഘനങ്ങളുടെ പരമ്പര തന്നെയാണ് ടീമിൽ നടക്കുന്നത്. നായകൻ റിയാൻ പരാഗ് ലൈവ് മത്സരത്തിനിടെ ഡ്രെസ്സിംഗ് റൂമിൽ ഇലക്ട്രോണിക് സിഗരറ്റ് (Vape) ഉപയോഗിച്ചത് ക്യാമറയിൽ കുടുങ്ങിയത് ബിസിസിഐയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ടീം മാനേജർ ഫോൺ ഉപയോഗിച്ച സംഭവവും പുറത്തുവന്നതോടെ രാജസ്ഥാൻ റോയൽസ് വൻ പ്രതിസന്ധിയിലായി.
ഡ്രെസ്സിംഗ് റൂമിലെ 'പുകമറ'; കുടുങ്ങി റിയാൻ പരാഗ്
പുറത്തായതിന് ശേഷം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയ റിയാൻ പരാഗ് അവിടെയിരുന്ന് വെയ്പ്പിംഗ് നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടരുന്നത്. ഇന്ത്യയിൽ വെയ്പ്പിംഗ് നിരോധിച്ചതാണ് എന്നിരിക്കെ, ഒരു സ്പോർട്സ് താരം ലൈവ് മത്സരത്തിനിടെ ഇത് ഉപയോഗിച്ചത് ഗൗരവകരമായ കുറ്റമായാണ് കാണുന്നത്. ബിസിസിഐയുടെ ആന്റി-കറപ്ഷൻ ആൻഡ് ഡിസിപ്ലിനറി കോഡ് അനുസരിച്ച് ഡ്രെസ്സിംഗ് റൂമിലെ ഇത്തരം പ്രവർത്തികൾ കടുത്ത ശിക്ഷാർഹമാണ്.

ഫോൺ ഉപയോഗവും നിയമലംഘനവും
ഇതിന് മുൻപ് ടീം മാനേജർ ഡഗ്ഔട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു. ഐപിഎൽ നിയമപ്രകാരം കളിക്കാർക്കോ ഒഫീഷ്യൽസിനോ മത്സരത്തിനിടെ ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. ഈ സംഭവത്തിൽ നേരത്തെ തന്നെ നടപടി എടുത്തിരുന്നെങ്കിലും, നായകന്റെ ഭാഗത്തുനിന്നുണ്ടായ പുതിയ അച്ചടക്കലംഘനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
കാത്തിരിക്കുന്നത് കടുത്ത ശിക്ഷ?
സംഭവത്തെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം റിയാൻ പരാഗിന് കനത്ത പിഴയും ഡെമെറിറ്റ് പോയിന്റുകളും ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ടീമിന് മൊത്തമായി അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നേക്കാം. നായകൻ തന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത് ടീമിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഈ സീസണിൽ പരാഗിന്റെ ക്യാപ്റ്റൻസിയും ഫോമും ഒരുപോലെ പ്രതിസന്ധിയിലായിരിക്കെ, ഈ വിവാദങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. എങ്കിലും പഞ്ചാബ് കിങ്സിനെതിരെ നേടിയ മിന്നും വിജയം രാജസ്ഥാൻ ക്യാമ്പിൽ വലിയ പ്രതീക്ഷകളാണ് നിറയ്ക്കുന്നത്. 2026 ഐപിഎല്ലിൽ അപരാചിതരായി തുടർന്നിരുന്ന പഞ്ചാബിന്റെ വിജയ യാത്രയ്ക്ക് തടയിടാൻ സാധിച്ചത് രാജസ്ഥാന് വലിയ ആത്മവിശ്വാസമാകും നൽകുക. അവസാന ഓവറുകളിൽ ഡൊണാവൻ ഫെറേറയും ശുഭം ദുബെയും ചേർന്ന് നടത്തിയ ആക്രമണമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 222 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ മാർക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 22 പന്തുകളിൽ നിന്നും 62 റൺസാണ് സ്റ്റോയിനിസ് അടിച്ച് കൂട്ടിയത്. നേരത്തെ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു പഞ്ചാബിന്റെ ബേസ്. ചേസിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിലാണ് തുടങ്ങിയത്. വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് സ്വപ്ന തുല്യമായ തുടക്കം അവർക്ക് നൽകി. പതിനാലാം ഓവറിലെ അവസാന പന്തിൽ റിയാൻ പരാഗ് പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ 36 പന്തിൽ 72 റൺസ് വേണമായിരുന്നു. അതാണ് ഒരോവർ ശേഷിക്കെ ഫെരേരയും ശുഭം ദുബെയും ചേർന്ന് അടിച്ചെടുത്തത്.