പഞ്ചാബ് കിംഗ്‌സിന്റെ മുൻനിര ബൗളറായ അർഷ്ദീപ് സിംഗിന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ഒരു പേടിസ്വപ്നമായി മാറി. 4 ഓവറിൽ 68 റൺസ് വഴങ്ങിയ അർഷ്ദീപിന്റെ പ്രകടനത്തെ 'ലക്കും ലഗാനുമില്ലാത്തത്' എന്നാണ് വീരേന്ദർ സെവാഗ് വിശേഷിപ്പിച്ചത്. ഡെത്ത് ഓവറുകളിൽ റൺസ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട താരം ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
"ഗിഫ്റ്റ് നൽകുന്നത് പോലെയായിരുന്നു ആ ബോളിംഗ്!"
അർഷ്ദീപിന്റെ പരാജയത്തെക്കുറിച്ച് സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: "അർഷ്ദീപിനെപ്പോലൊരു മുൻനിര ബൗളർ 4 ഓവറിൽ 68 റൺസ് വഴങ്ങുക എന്നത് വെറുമൊരു 'ബാഡ് ഡേ' ആയി കാണാനാവില്ല. അത് കൃത്യമായ പ്ലാനിംഗിന്റെ അഭാവമാണ്. ഡെത്ത് ഓവറുകളിൽ ഡൊണോവൻ ഫെരേരയെയും ശുഭം ദുബെയെയും പോലുള്ള സെറ്റായ ബാറ്റർമാർക്ക് ലോ ഫുൾടോസുകളും ഹാഫ് ട്രാക്കറുകളും എറിഞ്ഞു കൊടുക്കുന്നത് അവർക്ക് സമ്മാനങ്ങൾ പ്ലേറ്റിൽ വെച്ച് വിളമ്പുന്നത് പോലെയാണ്."

യോർക്കറുകൾ മറന്നോ?
ക്രിക്ബസിനോട് സംസാരിക്കവെ അർഷ്ദീപിന്റെ സാങ്കേതിക പിഴവുകളെ സെവാഗ് തുറന്നുകാട്ടി. "ഈ ലെവലിൽ കളിക്കുമ്പോൾ യോർക്കറുകൾ കൃത്യമായി എറിയാൻ സാധിച്ചില്ലെങ്കിൽ ഒരു വാലറ്റക്കാരൻ പോലും നിങ്ങളെ സിക്‌സറിന് പറത്തും. കുറച്ചുകൂടി നിയന്ത്രണവും ധൈര്യവും കാണിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾ ഹിറ്ററുടെ ജോലി എളുപ്പമാക്കുകയാണ് ചെയ്യുന്നത്," വീരു കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 222 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. അവസാന ഓവറുകളിൽ കത്തിക്കയറിയ മാർക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 22 പന്തുകളിൽ നിന്നും 62 റൺസാണ് സ്റ്റോയിനിസ് അടിച്ച് കൂട്ടിയത്. നേരത്തെ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു പഞ്ചാബിന്റെ ബേസ്. ചേസിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിലാണ് തുടങ്ങിയത്. വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് സ്വപ്ന തുല്യമായ തുടക്കം അവർക്ക് നൽകി. പതിനാലാം ഓവറിലെ അവസാന പന്തിൽ റിയാൻ പരാഗ് പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ 36 പന്തിൽ 72 റൺസ് വേണമായിരുന്നു. അതാണ് നാല് പന്തുകൾ ശേഷിക്കെ ഫെരേരയും ശുഭം ദുബെയും ചേർന്ന് അടിച്ചെടുത്തത്.
ശ്രേയസ് അയ്യർ തന്റെ 'ഡെത്ത് ഓവർ കിംഗ്' ലിസ്റ്റിൽ അർഷ്ദീപിനെ ഉൾപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു തകർച്ച എന്നത് ശ്രദ്ധേയമാണ്. മറുവശത്ത് റിയാൻ പരാഗ് പുകവലി വിവാദത്തിൽ അകപ്പെട്ടിരിക്കുമ്പോഴും രാജസ്ഥാൻ റോയൽസ് ബാറ്റർമാർ കളിക്കളത്തിൽ തകർത്താടുകയാണ്. നാല് പന്തുകൾ ശേഷിക്കെ വിജയം കൊയ്ത രാജസ്ഥാൻ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. എങ്കിലും രാജസ്ഥാൻ ക്യാമ്പിൽ പുകയുന്ന വിവാദങ്ങൾ ഐപിഎല്ലിൽ തന്നെ അധികം കാണാത്ത രീതിയിലുള്ള കാര്യങ്ങളാണ്. ഡ്രസിങ് റൂമിൽ പുകവലിക്കുന്ന നായകനും ഡഗ്ഔട്ടിൽ ഫോൺ നോക്കുന്ന മാനേജിങ് സ്റ്റാഫും ടീമിന് വലിയ തലവേദനയാവുകയാണ്.