ഡല്‍ഹി: ഈ ഐപിഎല്‍ സീസണിലെ അപരാജിതരുടെ പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ തലപ്പത്തേക്കു കയറിയ അക്ഷര്‍ പട്ടേലിന്റെ ടീം എതിരാളികള്‍ക്കു ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യ കളിയിലെ ഹീറോ സമീര്‍ റിസ്വയാണ് (90) വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സുമായി ഡിസിയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 163 റണ്‍സെന്ന അത്ര വലിയ ലക്ഷ്യമല്ല ഡിസിക്കു എംഐ നല്‍കിയത്. രണ്ടു വിക്കറ്റിനു ഏഴു റണ്‍സെന്ന നിലയില്‍ തുടക്കം പാളിയെങ്കിലും ഇംപാക്ട് പ്ലെയറായെത്തിയ റിസ്വി വീരനായകനായി.

51 ബോളില്‍ ഏഴു വീതം ഫോറും സിക്‌സറുമടക്കമാണ് അദ്ദേഹം സെഞ്ച്വറിക്കു തൊട്ടരികെയെത്തിയത്. നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം 39 ബോളില്‍ 78 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് റിസ്വി പടുത്തുയര്‍ത്തി. ഇതാണ് ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടത്.

18.1 ഓവറില്‍ നാലു വിക്കറ്റിനു ഡിസി വിജയവും കൈക്കലക്കി. നേരത്തേ ഓപ്പണര്‍ പതും നിസങ്കയ്‌ക്കൊപ്പം (44) 66 റണ്‍സും റിസ്വി കൂട്ടിച്ചേര്‍ത്തിരുന്നു. ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നതും ഈ ജോടിയാണ്. ഡേവിഡ് മില്ലര്‍ പുറത്താവാതെ 21 റണ്‍സെടുത്തു.
മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനു 162 റണ്‍സെന്ന ടോട്ടല്‍ വരെയെത്തിച്ചത് താല്‍ക്കാലിക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. 51 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറിയത്. 36 ബോളില്‍ മൂന്നു ഫോുകളും രണ്ടു സിക്‌സറുമടക്കമാണിത്. രോഹിത് ശര്‍മ (35), നമാന്‍ ധിര്‍ (28) എന്നിവരും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവനകള്‍ നല്‍കി.
ഒരേയൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് മാത്രമേ മുംബൈ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. മൂന്നാം വിക്കറ്റില്‍ രോഹിത്- സൂര്യ സഖ്യത്തില്‍ നിന്നായിരുന്നു ഇത്. 40 ബോളില്‍ 53 റണ്‍സാണ് ഈ ജോടി നേടിയത്. രണ്ടു വിക്കറ്റുകളെടുത്ത പേസര്‍ മുകേഷ് കുമാറാണ് ഡിസി ബൗളിങ് നിരയില്‍ മികച്ചുനിന്നത്.
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവന്‍ തന്നെ നിലനിര്‍ത്തിയാണ് ഡിസി ഇറങ്ങിയത്.

മറുഭാഗത്തു മുംബൈ ലൈനപ്പില്‍ പല മാറ്റങ്ങളുമുണ്ടായരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ്. അസുഖം കാരണം അദ്ദേഹം വിട്ടുനിന്നപ്പോള്‍ പകരം ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവാണ്. ടീമില്‍ വേറെയും മാറ്റങ്ങളുണ്ട്.
ഹാര്‍ദിക്കിന്റെ പകരക്കാരന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറാണ്. ട്രെന്റ് ബോള്‍ട്ട്, അല്ലാ ഗസന്‍ഫര്‍ എന്നിവര്‍ക്കു പകരം സൗത്താഫ്രിക്കയുടെ കാര്‍ബിന്‍ ബോഷ്, ന്യൂസിലാന്‍ഡ്് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെയും മുംബൈ കളിപ്പിക്കുകയായരുന്നു.
നേരത്തേ ആദ്യ കളിയില്‍ മിന്നുന്ന ജയമാണ് ഡിസിയും മുംബൈയും സ്വന്തമാക്കിയത്. റിഷഭ് പന്തിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ അവരുടെ ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിലാണ് ഡിസി കെട്ടുകെട്ടിച്ചത്. മറിച്ച് മുംബൈയുടെ ജയം ഹോംഗ്രൗണ്ടായ വാംഖഡെയിലായിരുന്നു. മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡജേഴ്‌സിനെയാണ് വമ്പന്‍ റണ്‍ചേസില്‍ മുംബൈ വീഴ്ത്തിയത്.
പ്ലെയിങ് 11
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), വിപ്രജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍
മുംബാ ഇന്ത്യന്‍സ്- റയാന്‍ റിക്കെള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, (ക്യാപ്റ്റന്‍), തിലക് വര്‍മ, നമാന്‍ ധിര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, മിച്ചെല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ശര്‍ദുല്‍ ടാക്കൂര്‍, മായങ്ക് മാര്‍ക്കണ്ഡെ, കോര്‍ബിന്‍ ബോഷ്, സ്പ്രീത് ബുംറ.