ബുംറയുടെ ബൗളിങ്
ബുംറയുടെ ബൗളിങ് പ്രകടനം തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയതായി വാര്‍ണര്‍ വ്യക്തമാക്കി. ബുംറയുടെ യോര്‍ക്കറുകളും ബൗണ്‍സറുകളും തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുക തന്നെ ചെയ്തു. ഇത്രയും നന്നായി അദ്ദേഹം ബൗള്‍ ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി.
ബ്രെറ്റ് ലീയെപ്പോലെ ഏറെക്കുറെ ബൗണ്ടറി ലൈനിന് അടുത്ത് നിന്നും ഓടിയെത്തി 150 കിമി വേഗത്തില്‍ ബുംറയ്ക്കു പന്തെറിയാന്‍ സാധിക്കുമെന്നു തനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ബുംറയുടെ വലിയ കഴിവ് തന്നെയാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൗണ്‍സറുകളും യോര്‍ക്കറുകളും
ബുംറയുടെ യോര്‍ക്കറുകളും ബൗണ്‍സറുകളും നിങ്ങളെ ശരിക്കും അദ്ഭുതപ്പെടുത്തുമെന്ന് വാര്‍ണര്‍ പറഞ്ഞു. ബൗളിങില്‍ ഇടയ്ക്കിടെ ബുംറ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല. ലസിത് മലിങ്ക കരിയറില്‍ കത്തി നില്‍ക്കവെ ഇതുപോലെയായിരുന്നു ബൗള്‍ ചെയ്തിരുന്നത്.
മലിങ്കയ്‌ക്കെതിരേ കളിക്കുമ്പോള്‍ യോര്‍ക്കറോ, ബൗണ്‍സറോ ആയിരിക്കും അടുത്തതായി വരാന്‍ പോവുന്നതെന്നു അറിയാന്‍ കഴിയും. അതിനെതിരേ എങ്ങനെ കളിക്കണമെന്നാണ് ആലോചിക്കുന്നത്. മലിങ്കയുടെ ഈ ശൈലിയുമായി ബുംറയ്ക്കു ഏറെ സാമ്യമുണ്ടെന്നും വാര്‍ണര്‍ വിലയിരുത്തി.
കുല്‍ദീപിന്റെ ബൗളിങില്‍ മാറ്റം
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിങിനെക്കുറിച്ചും വാര്‍ണര്‍ പ്രധാനപ്പെട്ടൊരു കാര്യം ചൂണ്ടിക്കാട്ടി. ബുംറയെപ്പോലെ തന്നെ നേരിടാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള മറ്റൊരു ബൗളറാണ് കുല്‍ദീപെന്നും എന്നാല്‍ താരത്തിന്റെ ബൗളിങില്‍ ഇപ്പോള്‍ ചെറിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുല്‍ദീപിന്റെ ബൗളിങിന് ഇപ്പോള്‍ പഴയ വേഗമില്ല. ബൗളിങില്‍ പല മാറ്റങ്ങളും പരീക്ഷിക്കുന്ന താരമാണ് അദ്ദേഹം. ഇപ്പോള്‍ കുല്‍ദീപിന്റെ ബൗളിങിന് പഴയ വേഗതയില്ല. 100 കിമിയില്‍ വരെ പന്തെറിയുന്ന റാഷിദ് ഖാനില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കുല്‍ദീപ്. ഡേ-നൈറ്റ് മല്‍സരങ്ങളില്‍ രാത്രി ബാറ്റ് ചെയ്യുമ്പോള്‍ ഇടം കൈയന്‍ ചൈനാ ബൗളര്‍മാരെ നേരിടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വാര്‍ണര്‍ വിശദമാക്കി.
എന്തായാലുംകഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തലയില്‍ കൈവെച്ചു പോയത് ഇപ്പോഴാണ്. വാംഖഡേയില്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയ ഇന്ത്യയുടെ തൊലിയുരിച്ചു. 12 ഓവര്‍ ബാക്കി നില്‍ക്കെ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും കൂടി ഓസ്‌ട്രേലിയക്ക് സമ്മാനിച്ചത്. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയെ നിര്‍ദാക്ഷിണ്യം ഇവര്‍ തല്ലിച്ചതച്ചു.
പേസര്‍മാരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. മുന്‍പരമ്പരകളില്‍ രാജകീയമായി തിളങ്ങിയ മുഹമ്മദ് ഷമിയെയും സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെയും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തിരഞ്ഞുപിടിച്ച് തല്ലി. ശാര്‍ദ്ധുല്‍ താക്കൂറിന് കിട്ടിയ അടിക്കും കുറവില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വാംഖഡേയില്‍ എന്തുപറ്റിയെന്നാണ് ആരാധകരുടെ മുഴുവന്‍ സംശയം. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ വിറപ്പിച്ച ബൗളിങ് നിരയ്ക്ക് ചൊവ്വാഴ്ച്ച തൊട്ടതെല്ലാം പിഴച്ചു. പഴി ബൗളര്‍മാര്‍ക്ക് മാത്രമല്ല.
ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ തികച്ചു കളിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കെഎല്‍ രാഹുലും (61 പന്തില്‍ 47) ശിഖര്‍ ധവാനും (91 പന്തില്‍ 74) മടങ്ങിയതിന് ശേഷം തപ്പിയും തടഞ്ഞുമാണ് ടീം 256 റണ്‍സെന്ന ലക്ഷ്യം മുന്നോട്ടു വെച്ചത്. രോഹിത് ശര്‍മ്മ (15 പന്തില്‍ 10), വിരാട് കോലി (14 പന്തില്‍ 16), ശ്രേയസ് അയ്യര്‍ (9 പന്തില്‍ 4) എന്നിവര്‍ ആദ്യ ഏകദിനത്തില്‍ പാടെ നിറംകെട്ടു.
അവസാന ഓവറുകളില്‍ റിഷഭ് പന്തും (33 പന്തില്‍ 28) രവീന്ദ്ര ജഡേജയും (32 പന്തില്‍ 25) ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഓസീസ് പേസര്‍മാര്‍ ഇന്ത്യയുടെ മോഹം അസ്ഥാനത്താക്കി. മത്സരത്തില്‍ മൂന്നു വിക്കറ്റുണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്. പാറ്റ് കമ്മിന്‍സിനും കെയിന്‍ റിച്ചാര്‍ഡ്‌സണിനും രണ്ടു വിക്കറ്റും. എന്തായാലും വാംഖഡേയിലെ തോല്‍വി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിക്കഴിഞ്ഞു.
ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയോട് പത്തു വിക്കറ്റിന് തോല്‍ക്കുന്നത്. ഇതുവരെ ന്യൂസിലാന്‍ഡ് (1981), വെസ്റ്റ് ഇന്‍ഡീസ് (1997), ദക്ഷിണാഫ്രിക്ക (2000, 2005) എന്നീ രാജ്യങ്ങളോട് മാത്രമേ ഇന്ത്യ പത്തു വിക്കറ്റിന് അടിയറവ് പറഞ്ഞിട്ടുള്ളൂ. വാംഖഡേയില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടത്തിയ ബാറ്റിങ് പരീക്ഷണമാണ് തോല്‍വിക്കുള്ള പ്രധാന കാരണമായി വിരാട് കോലി ചൂണ്ടിക്കാട്ടുന്നത്.
കെഎല്‍ രാഹുലിനെ കളിപ്പിക്കാന്‍ വേണ്ടി കോലി നാലാമനായി ഇറങ്ങി. ഇതോടെ ശ്രേയസിന് അഞ്ചാമനായും റിഷഭ് പന്തിന് ആറാമനായും ക്രീസിലെത്തേണ്ടി വന്നു. മൂന്നാം നമ്പറില്‍ രാഹുല്‍ പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് നൂറു വിക്കറ്റിന്റെ കൂട്ടുകെട്ടാണ് യുവതാരം കുറിച്ചത്. പക്ഷെ കെഎല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ എത്തിയതോടെ മധ്യനിരയുടെ താളം തെറ്റി.
നാലാം നമ്പറില്‍ ഇറങ്ങിയ കോലിക്ക് ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞില്ല. അഞ്ചാം നമ്പറില്‍ ശ്രേയസിനും നിലയുറപ്പിക്കാനായില്ല. ഫലമോ, സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് കുറഞ്ഞു; സമ്മര്‍ദ്ദം മുഴുവന്‍ റിഷഭ് പന്തിലും രവീന്ദ്ര ജഡേജയിലുമായി. എന്തായാലും താന്‍ നാലാം നമ്പറില്‍ കളിച്ചപ്പോഴൊക്കെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിട്ടുണ്ടെന്ന് കോലി തുറന്നുസമ്മതിക്കുന്നു.