പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരാണെന്ന കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ട് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ആറാം തവണയും ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. പത്തുവര്‍ഷത്തിലേറെയായി ഒരേ ഫോമില്‍ കളി തുടരുന്ന മെസ്സി നെതര്‍ലന്‍ഡ്‌സിന്റെ വിര്‍ജില്‍ വാന്‍ ഡൈക്കിനേയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയുമാണ് പിന്നിലാക്കിയത്.
അവാര്‍ഡ് സ്വീകരിച്ചശേഷം മെസ്സി തന്റെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചു. എനിക്കെത്രവയസായെന്ന് ബോധ്യമുണ്ട്. ഒരിക്കല്‍ വിരമിക്കേണ്ടിവരുമെന്നും അറിയാം. അതിനാല്‍, ഫുട്‌ബോള്‍ കരിയര്‍ ഏറെ ആസ്വദിക്കുന്നു. കുറച്ചുവര്‍ഷംകൂടി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സമയം അതിവേഗം കടന്നുപോവുകയാണെന്നും മെസ്സി പ്രതികരിച്ചു. ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പമായിരുന്നു മെസ്സി പാരിസിലെത്തിയത്.
ബാലൺ ഡിയോർ നേടിയ മെസ്സിക്ക് അഭിനന്ദനവുമായി ബെക്കാമും റൊണാള്‍ഡോയും
പത്തുവര്‍ഷം മുന്‍പ് 2009ല്‍ ആദ്യമായി ഇവിടെ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയത് താനോര്‍ക്കുന്നുവെന്ന് മെസ്സി പറഞ്ഞു. മൂന്നു സഹോദരന്മാര്‍ക്കൊപ്പമാണ് അന്ന് എത്തിയത്. അന്നെനിക്ക് 22 വയസായിരുന്നു പ്രായം. ഇന്ന് 10 വര്‍ഷങ്ങള്‍ക്കുശേഷമെത്തുമ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. ആകെ ആറ് ബാലണ്‍ ഡി ഓര്‍ നേടി. ഭാര്യയും കുട്ടികളും ആണ് ഇന്ന് ഒപ്പമുള്ളത്. താന്‍ ഏറെ സന്തോഷവാണെന്നും ഏവര്‍ക്കും നന്ദിയുണ്ടെന്നും മെസ്സി പറഞ്ഞു.
ഹാമില്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍; ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് പരമ്പര
തനിക്ക് വോട്ടു ചെയ്ത എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി. മനോഹരമായ ഒരു ഫുട്‌ബോള്‍ വര്‍ഷം സമ്മാനിച്ച ക്ലബ്ബിലേയും രാജ്യത്തിന്റേയും ടീം അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഫുട്‌ബോള്‍ കരിയറിലുടനീളം വലിയ സ്വപ്‌നങ്ങള്‍ കാണുന്നയാളാണ് താന്‍. രണ്ടുവയസുള്ളപ്പോള്‍ മുതല്‍ എങ്ങിനെയാണോ അതേരീതിയില്‍ ഇനിയും ഫുട്‌ബോള്‍ ആസ്വദിച്ചുതന്നെ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെസ്സി പറയുന്നുണ്ട്.