ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) സ്വന്തമാക്കിയ നീക്കത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി സഞ്ജുവിനെ ടീമിലെത്തിച്ചത് ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്ന് കുംബ്ലെ നിരീക്ഷിച്ചു. 'ജിയോ സ്റ്റാർ' (JioStar) ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
IPL 2026: മുടക്കിയത് വന്‍ തുക, പക്ഷെ ഇവര്‍ വന്‍ ഫ്‌ളോപ്പായേക്കും!! ആരൊക്കെ?
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ 'ഐക്കൺ'!
സുനിൽ ഗാവസ്‌കറിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കറിലേക്കും, പിന്നീട് എം.എസ്. ധോണിയിലേക്കും വിരാട് കോഹ്‌ലിയിലേക്കും കൈമാറ്റം ചെയ്യപ്പെട്ട ആ ഐതിഹാസികമായ ബാറ്റൺ (Baton) ഇനി സഞ്ജുവിന്റെ കൈകളിലാണെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു. "ഇന്ത്യൻ ക്രിക്കറ്റിലെ ഓരോ തലമുറയും ഓരോ ഐക്കണുകളെ വാർത്തെടുത്തിട്ടുണ്ട്. ലോകകപ്പിലെ തുടർച്ചയായ മൂന്ന് തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു, ആ ആഭരണ പെട്ടിയിലെ പൊൻതൂവലാണ്. സഞ്ജുവിന്റെ വരവ് ചെന്നൈയുടെ ആരാധകവൃന്ദം വർദ്ധിപ്പിക്കും," കുംബ്ലെ പറഞ്ഞു.

തമിഴ് സംസാരിക്കുന്ന മലയാളി; ധോണിയുടെ പിൻഗാമി!
സഞ്ജു ചെന്നൈ ടീമിന് ഏറ്റവും അനുയോജ്യനാകാനുള്ള കാരണങ്ങളും കുംബ്ലെ അക്കമിട്ട് നിരത്തി. "സഞ്ജു കേരളത്തിൽ ജനിച്ചയാളാണെങ്കിലും തമിഴ് നന്നായി സംസാരിക്കും. ചെന്നൈ ആരാധകർക്ക് അദ്ദേഹത്തോട് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കും. എം.എസ്. ധോണിയെപ്പോലെ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജു ചെന്നൈയുടെ ആവശ്യമാണ്. ധോണിക്ക് ശേഷം ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഞ്ജുവിനേക്കാൾ മികച്ചൊരാളില്ല," അദ്ദേഹം കൂട്ടിചേർത്തു.
വൈസ് ക്യാപ്റ്റൻ റോളിൽ സഞ്ജു?
റുതുരാജ് ഗെയ്‌ക്‌വാദ് നായകനായി തുടരുമ്പോഴും സഞ്ജുവിന് ടീമിൽ ഒരു വൈസ് ക്യാപ്റ്റന്റെ റോൾ ഉണ്ടാകുമെന്ന് കുംബ്ലെ പ്രവചിക്കുന്നു. "രാജസ്ഥാനെ ദീർഘകാലം നയിച്ച പരിചയം സഞ്ജുവിനുണ്ട്. റുതുരാജിന് പരിക്കേൽക്കുകയോ മറ്റോ ചെയ്താൽ ധോണിക്ക് പകരം സഞ്ജുവാകും നായകസ്ഥാനം ഏറ്റെടുക്കുക. സീസണിനിടയിൽ ധോണി വിക്കറ്റ് കീപ്പിംഗ് ചുമതല സഞ്ജുവിനെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. ചെന്നൈയുടെ ലീഡർഷിപ്പ് ഗ്രൂപ്പിലെ പ്രധാനിയായി സഞ്ജു മാറും," കുംബ്ലെ വ്യക്തമാക്കി.
IPL 2026: ലേലത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷേ മൈതാനത്ത് തീയാകും! ഐപിഎല്ലിലെ 3 അണ്ടർറേറ്റഡ് താരങ്ങൾ
പതിനൊന്ന് സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ മുഖമായിരുന്ന സഞ്ജു സാംസൺ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. മാർച്ച് 30-ന് തന്റെ പഴയ ടീമായ രാജസ്ഥാനെതിരെ തന്നെയാകും സഞ്ജുവിന്റെ ചെന്നൈയിലെ ആദ്യ മത്സരം. ടി20 ലോകകപ്പിൽ അദ്ദേഹം നടത്തിയ മിന്നും പ്രകടനങ്ങൾ തന്നെയാണ് സഞ്ജുവിൽ ക്രിക്കറ്റ് ലോകം ഇത്രമേൽ വിശ്വാസം അർപ്പിക്കാൻ കാരണം. അഞ്ച് മത്സരങ്ങളിൽ നിന്നും 80 ആവറേജിൽ 200 സ്ട്രൈക്ക് റേറ്റിൽ 321 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഈ പ്രകടനത്തിനുള്ള സമ്മാനമെന്നോണം ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെൻഡ് പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി. ചെന്നൈക്കായി സഞ്ജു തന്റെ ഫോം തുടരും എന്നുതന്നെയാണ് ഏവരും കരുതുന്നത്.