ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ ഈ വര്‍ഷത്തെ മുഖ്യ കരാറിലുള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റ് ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ചില കളിക്കാര്‍ക്കു നേട്ടമുണ്ടാവുമ്പോള്‍ ചിലരുടെ ചീട്ട് കീറാനും സാധ്യതയുണ്ട്. വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റ ഭാഗമായിട്ടുള്ള കളിക്കാരെ മാത്രമേ ബിസിസിഐയുടെ വ്യത്യസ്ത വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
എ പ്ലസ് മുതല്‍ ഗ്രേഡ് സി വരെ വ്യത്യസ്ത കാറ്റഗറികളിലായിട്ടാണ് ഇന്ത്യന്‍ താരങ്ങളെ മുഖ്യ കരാറില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ചില കാറ്റഗറികളില്‍ താരങ്ങള്‍ക്കു പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ടീമില്‍ കാര്യമായി അവസരങ്ങളില്ലാത്ത ചിലര്‍ പുറത്തായേക്കുകയും ചെയ്യും. പുതിയ വാര്‍ഷിക കരാര്‍ അനുസരിച്ച് നേട്ടമുണ്ടാവാനും പുറത്താവാനും സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രേയസ് തിരിച്ചെത്തും
ബിസിസിഐയുടെ മുഖ്യ കരാറില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആകര്‍ഷണം ഏകദിനത്തില്‍ നാലാം നമ്പറിലെ സ്ഥിരം സാന്നിധ്യമായി മാറിയ ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയേക്കും എന്നതാണ്. 2023 വരെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ അദ്ദേഹമുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതു കാരണം കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്നും ശ്രേയസ് ഒഴിവാക്കപ്പെട്ടു.
ദേശീയ ടീമിനോടൊപ്പം മല്‍സരങ്ങളില്ലാത്ത സമയമങ്ങളില്‍ ബിസിസിഐ കരാറിലുള്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നാണ് നിയമാവലിയില്‍ പറയുന്നത്. പക്ഷെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാന്‍ തയ്യാറാവാതെ ശ്രേയസ് മാറി നില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം പുറത്തായത്.
ശ്രേയസിനെക്കൂടാതെ ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശ്രേയസിനെയും ഇഷാനെയും കരാറില്‍ നിന്നും ബിസിസിഐ തഴഞ്ഞത്. അതിനു ശേഷം രണ്ടു പേരും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവുകയും ചെയ്തു.
മികച്ച പ്രകടനങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ ശ്രേയസ് അടുത്തിടെ സമാപിച്ച ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. അതുകൊണ്ടു തന്നെ ബിസിസിഐയുടെ മുഖ്യ കരാറില്‍ ഗ്രേ് എ, ബി എന്നിവയിലൊന്നില്‍ ശ്രേയസ് ഇടം പിടിക്കുമെന്നുറപ്പാണ്.
എന്നാല്‍ കരാറില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഇഷാന് മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലേക്കു ഇനിയും മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ ബിസിസിഐ കരാറിലും അദ്ദേഹം ഉള്‍പ്പെടാന്‍ സാധ്യതയില്ല.
സഞ്ജുവിനു പ്രൊമോഷന്‍?
മലയാളി വിക്കറ്റ് കീപ്പറും ടി20യില്‍ ഇന്ത്യയുടെ പുതിയ ഓപ്പണറുമാായി മാറിയ സഞ്ജു സാംസണിനു ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ പ്രൊമോഷന്‍ ലഭിച്ചേക്കും. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായ ശേഷം ടി20യില്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം മൂന്നു സെഞ്ച്വറികളടക്കം നേടി കസറുകയാണ് സഞ്ജു. നിലവില്‍ ബിസിസിഐയുടെ ഏറ്റവും താഴെയുള്ള ഗ്രേഡ് സി കരാറിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നും ഗ്രേഡ് ബിയിലേക്കു സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചേക്കും.

നിലവില്‍ അഞ്ചു കളിക്കാരാണ് ഗ്രേഡ് ബിയിലുള്ള്. ഇവരില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ ഭാഗമായ അക്ഷര്‍ പട്ടേലിനു ഗ്രേഡ് എയിലേക്കു മാറ്റം കിട്ടിയേക്കും. നിലവില്‍ ഗ്രേഡ് എയിലുലുള്ള ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വിരമിച്ചു കഴിഞ്ഞു. അദ്ദേഹം കരാറിനു പുറത്തു പോവുമ്പോള്‍ പകരമാവും അക്ഷര്‍ എത്തുക.
അതേസമയം, ഗ്രേഡ് സിയിലാവും ഏറ്റവുമധികം അഴിച്ചുപണികള്‍ സംഭവിച്ചേക്കുക. 15 താരങ്ങളാണ് നിലവില്‍ ഈ കരാറിലുള്ളത്. ഇവരില്‍ ടീമില്‍ കാര്യമായ അവസരങ്ങളില്ലാത്ത റുതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശര്‍മ, കെഎസ് ഭരത്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രജത് പാട്ടിധാര്‍ എന്നിവര്‍ക്കാവും സ്ഥാനം നഷ്ടമായേക്കുക.
നിലവില്‍ ബിസിസിഐയുടെ മുഖ്യ കരാറിലുള്‍പ്പെട്ട കളിക്കാര്‍
ഗ്രേഡ് എ (4 അത്‌ലറ്റുകൾ) രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് എ (6 അത്‌ലറ്റുകൾ) ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എൽ രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ.
ഗ്രേഡ് ബി (5 അത്‌ലറ്റുകൾ) സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ.
ഗ്രേഡ് സി (15 അത്‌ലറ്റുകൾ) റിങ്കു സിംഗ്, തിലക് വർമ, റുതുരാജ് ഗെയ്ക്‌വാദ്, ഷർദുൽ ടാക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, രജത് പാട്ടീദാർ.