ഐപിഎൽ 2026-ൽ നിന്ന് അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്തായിരിക്കുന്നു. ഇന്നലെ നടന്ന നിർണ്ണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് 2 വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. എന്നാൽ ടീമിന്റെ തോൽവിയേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ടീം മാനേജ്‌മെന്റ് വരുത്തിയ ഗുരുതരമായ പിഴവുകളാണ്.
ഇംപാക്ട് പ്ലെയർ നിയമം: മുംബൈയ്ക്ക് പിണഞ്ഞ അമളികൾ
സീസണിലുടനീളം ഇംപാക്ട് പ്ലെയർ നിയമം ഉപയോഗിക്കുന്നതിൽ മുംബൈ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ശാർദുൽ താക്കൂറിനെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നെങ്കിലും ഒരു ഓവർ പോലും പന്തെറിയിക്കാൻ ടീം തയ്യാറായില്ല. ഇന്നലെ ആർസിബിക്കെതിരായ മത്സരത്തിൽ രഘു ശർമ്മയെ ഇംപാക്ട് പ്ലെയറായി ഇറക്കിയപ്പോഴും ഇതേ തെറ്റ് ആവർത്തിച്ചു. ഒരു ബൗളറെ ടീമിലെത്തിച്ചിട്ടും പന്തെറിയിക്കാത്തത് എന്ത് തന്ത്രമാണെന്ന് ആരാധകർ ചോദിക്കുന്നു.

അവസാന ഓവർ പിഴച്ചു; രാജും അല്ലാ ഗസൻഫറും
മത്സരത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത് അവസാന ഓവർ എറിയാൻ നായകൻ തിരഞ്ഞെടുത്ത ബൗളറാണ്. ആർസിബിക്ക് ജയിക്കാൻ റണ്ണുകൾ ആവശ്യമായിരുന്ന ഘട്ടത്തിൽ, വിശ്വസ്തനായ സ്പിന്നർ അല്ലാ ഗസൻഫറിനെ മാറ്റിനിർത്തി രാജ് ബാവയെ പന്തേൽപ്പിച്ചത് വലിയ തിരിച്ചടിയായി. ആർസിബിക്കായി ക്രീസിലുണ്ടായിരുന്ന ഭുവനേശ്വർ കുമാർ ആ ഓവറിൽ തകർത്തടിച്ചതോടെ കളി മുംബൈയുടെ കൈകളിൽ നിന്ന് നഷ്ടമായി. 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ഭുവനേശ്വർ കുമാറാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്.
പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തേക്ക്
ഈ സീസണിൽ മുംബൈയ്ക്ക് ഒന്നിന് പുറകെ ഒന്നായി തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. 166 റൺസെന്ന ഭേദപ്പെട്ട സ്കോർ പ്രതിരോധിക്കുന്നതിൽ ബൗളർമാർ പരാജയപ്പെട്ടു. തിലക് വർമ്മയുടെ (57) അർദ്ധ സെഞ്ചുറിയും നമൻ ധീറിന്റെ (47) പോരാട്ടവീര്യവും പാഴായി. പ്ലേ ഓഫ് പോരാട്ടത്തിൽ നിന്ന് ഔദ്യോഗികമായി പുറത്തായ ആദ്യ ടീമുകളിലൊന്നായി മുംബൈ മാറിയത് ആരാധകർക്ക് വലിയ ആഘാതമാണ്. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ട് ലക്നൗ സൂപ്പർ ജയിന്റ്സും ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.
167 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത് കളത്തിലിറങ്ങിയ ആർസിബി ബാറ്റർമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമാക്കി കൊടുക്കാൻ മുംബൈ ബൗളർമാർ തയ്യാറായിരുന്നില്ല. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുംബൈ ബെംഗളുരുവിനെ പൂട്ടിയിരുന്നു. എങ്കിൽ, ക്രുണാൽ പാണ്ഡ്യ എന്ന സീസൺഡ് ക്രിക്കറ്റർ അവരെ തോൽവിയിൽ നിന്നും രക്ഷിച്ചു. 73 റൺസാണ് അദ്ദേഹം ആർസിബിക്കായി നേടിയത്. എങ്കിലും അവസാന പന്ത് വരെ മത്സരം നീണ്ടു നിന്നു. രാജ് ബാവ എറിഞ്ഞ അവസാന ഓവറിൽ ഭുവനേശ്വർ കുമാറിന്റെ സിക്സറാണ് ആർസിബിക്ക് തുണയായത്. ഐപിഎല്ലിലെ ചുരുക്കം എഡജ് ഓഫ് ദി സീറ്റ് ത്രില്ലറുകളിൽ ഒന്നായി ഈ മത്സരം മാറി.