ചെന്നൈ: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈാ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനാണ് സിഎസ്‌കെ തകര്‍ത്തുവിട്ടത്. ഈ ജയത്തോടെ അവര്‍ അഞ്ചാംസ്ഥാനത്തേക്കും ഉയര്‍ന്നു.
അതിനിടെ ഈ കളിക്കിടെയുണ്ടായ ഒരു സംഭവം വന്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന സംശയങ്ങളും പലരും ഉന്നയിക്കുകയാണ്. എന്താണ് സംഭവമെന്നറിയാം.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരം പുരോഗമിക്കവെ എല്‍എസ്ജിയുടെ ഡഗൗട്ടില്‍ അവരുടെ സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ഒരാള്‍ ഫോണ്‍ ഉപയോഗിച്ചതാണ് വന്‍ വിവാദത്തിനു തിരികൊളുത്തിയത്.

എല്‍എസ്ജിയുടെ ബാറ്റിങിനിടെയാണ് അവരുടെ ഡഗൗട്ടിലേക്കു ക്യാമറാക്കണ്ണുകള്‍ എത്തിയപ്പോള്‍ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് ഫോണില്‍ സംസാരിക്കുന്നതായി കാണപ്പെട്ടത്. ഐപിഎല്ലില്‍ മല്‍സരങ്ങള്‍ക്കിടെ കളിക്കാരോ, കോച്ചിങ് സംഘത്തിലുള്ളവരോ, മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാരോ ഫോണ്‍ ഉപയോഗിക്കരുതെന്നു ബിസിസിഐയുടെ കര്‍ശന നിയമമുണ്ട്.
എന്നിട്ടും ഇതു ലംഘിച്ച് എല്‍എസ്ജി സപ്പോര്‍ട്ട് സ്റ്റാഫ് എങ്ങനെ ഫോണ്‍ വിളിച്ചുവെനന്നതാണ് ചോദ്യം. ബിസിസിഐയുടെ നിയമങ്ങക്കു പുല്ലുവിലയാണോ ഫ്രാഞ്ചൈസികള്‍ നല്‍കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നത്.
അടുത്തിടെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ ബോമി ബിന്ദര്‍ ഡഗൗട്ടില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതു കാരണം കുരുക്കിലായത്. ഇതേ തുടര്‍ന്നു അദ്ദേഹത്തിനു രണ്ടു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
ഇത്ര കടുത്ത ശിക്ഷ നല്‍കിയിട്ടും ഇപ്പോള്‍ എല്‍എസ്ജിയുടെ ഡഗൗട്ടില്‍ സമാനമായ സംഭവം നടന്നത് വളരെ ഗൗരവമേറിയ കാര്യം തന്നെയാണ്. ഇതിനെതിരേ ശക്തമായ നടപടി തന്നെ വരും ദിവസങ്ങളില്‍ ബിസിസിഐയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം.

ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും ബിസിസിഐ മിനിമം മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചിരുന്നു. പങ്കെടുക്കുന്ന ടീമുകളിലെ എല്ലാ അംഗങ്ങളും ഐപിഎല്‍ 2026 മത്സരത്തിനിടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും വേണം.

photocredit/Jiohotstar
ഈ നിയമങ്ങള്‍ പ്രകാരം, സ്റ്റേഡിയങ്ങളുടെ ചില പ്രത്യേക ഭാഗങ്ങള്‍ പ്രത്യേകമായി സംരക്ഷിത മേഖലകളായി കണക്കാക്കപ്പെടുന്നു. അവിടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍ കളിക്കിടെ ഉപയോഗിക്കാന്‍ അനുവാദമില്ല.
ഡ്രസ്സിംഗ് റൂമുകള്‍, കളിക്കാരുടെ പുറത്തുവച്ച് മല്‍സരം കാണുന്ന സ്ഥലങ്ങള്‍, ടിവി അല്ലെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഏരിയ, മാച്ച് റഫറിയുടെ മുറി, കളിക്കാരുടെയും മാച്ച് ഓഫീസര്‍മാരുടെയും ഡൈനിംഗ് ഏരിയകള്‍, ഡഗൗട്ടുകള്‍ തുടങ്ങി ബിസിസിഐ ആന്റി-കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി മാനേജര്‍ തിരിച്ചറിഞ്ഞ മറ്റു ഏരിയകളും പ്ലെയേഴ്സ് ആന്‍ഡ് മാച്ച് ഒഫീഷ്യല്‍സ് ഏരിയ (PMOA) ആയി കണക്കാക്കപ്പെടുന്നു. അവിടെ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ അല്ലെങ്കില്‍ മറ്റ് ആശയ വിനിമയ ഉപകരണങ്ങള്‍ അനുവദനീയമല്ല.
ഡ്രസ്സിംഗ് റൂം ഏരിയയില്‍ ടീം മാനേജര്‍ക്ക് ഫോണ്‍ ഉപയോഗിക്കാം, പക്ഷേ ഡഗൗട്ടില്‍ ഉപയോഗിക്കരുത്. അനലിസ്റ്റിന് അവരുടെ കമ്പ്യൂട്ടര്‍ അനലിസ്റ്റ് ടേബിളില്‍ ഉപയോഗിക്കാം.
കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും വസ്തുക്കള്‍ അതായത് ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ആശയവിനിമയ ഉപകരണങ്ങള്‍, സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ ഓഫ് ചെയ്ത് ടീം SLO (Service Level Objective) യ്ക്ക് കൈമാറണം.
ഡ്രസ്സിംഗ് റൂം അറ്റന്‍ഡന്റ്, ഐപിഎല്‍ മാച്ച് മാനേജര്‍, കാറ്ററിംഗ് സ്റ്റാഫ് തുടങ്ങിയ അംഗീകൃത ജീവനക്കാര്‍ ആശയവിനിമയ ഉപകരണങ്ങള്‍ PMOA യിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷിത ബോക്‌സുകള്‍ ലഭ്യമാകും.