For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഫീല്‍ഡിങ് പിഴവുകള്‍, ഉത്തപ്പയുടെ അറ്റാക്ക്... ആര്‍സിബിയുടെ തോല്‍വിക്കു പിന്നില്‍

ആറു വിക്കറ്റിനാണ് കൊല്‍ക്കത്തയോടു ബാംഗ്ലൂര്‍ രാജയപ്പെട്ടത്

ബെംഗളൂരു: ഐപിഎല്ലില്‍ സീസണിലെ അഞ്ചാമത്തെ കളിയിലും പരാജയപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലായിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ആറു വിക്കറ്റിന്റെ വന്‍ പരാജയമാണ് ആര്‍സിബി ഏറ്റുവാങ്ങിയത്.

ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും മറ്റെല്ലാ മേഖലയിലും നിരാശപ്പെടുത്തിയതാണ് ആര്‍സിബിയുടെ പരാജയത്തിന്റെ മുഖ്യ കാരണം. മല്‍സരത്തില്‍ ബാംഗ്ലൂരിന്റെ പതനത്തിനു വഴിയൊരുക്കിയ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മോശം തുടക്കം

മോശം തുടക്കം

വെടിക്കെട്ട് താരങ്ങളായ ബ്രെന്‍ഡന്‍ മക്കുല്ലവും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നാണ് ബാംഗ്ലൂരിനായി ഇന്നിങ്‌സ് ആരംഭിച്ചതെങ്കിലും മികച്ചൊരു തുടക്കം നല്‍കാന്‍ സാധിച്ചില്ല. എന്നാല്‍ പവര്‍പ്ലേ ഓവറുകളില്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ക്കെതിരേ റണ്‍സ് നേടാന്‍ ഇരുവരും വിഷമിച്ചു. പവര്‍പ്ലേയില്‍ 40 റണ്‍സ് മാത്രമാണ് മക്കുല്ലത്തിനും ഡികോക്കും ചേര്‍ന്നു നേടാനായത്.
പവര്‍പ്ലേയില്‍ കൂടുതല്‍ ഓവറുകളും സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കാനുള്ള കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ നീക്കം വിജയം കാണുകയായിരുന്നു. ഇരുവരുടെയും വേഗം കുറഞ്ഞ ബാറ്റിങാണ് ആര്‍സിബിയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്.

റസ്സലിന്റെ ഇരട്ട പ്രഹരം

റസ്സലിന്റെ ഇരട്ട പ്രഹരം

മക്കുല്ലവും ഡികോക്കും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ വലിയ സ്‌കോര്‍ നേടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ആര്‍സിബി. പിയൂഷ് ചൗളയുടെ എട്ടാം ഓവറില്‍ രണ്ടി ബൗണ്ടറികളും ഒരു സിക്‌സറും മക്കുല്ലം നേടിയതോടെയാണ് കാര്‍ത്തിക് ആന്ദ്രെ റസ്സലിനെ പന്തേല്‍പ്പിച്ചത്.
ടീമിന് നിര്‍ണായക ബ്രേക്ത്രൂ നല്‍കാനും അദ്ദേഹത്തിനു സാധിച്ചു. മക്കുല്ലത്തെ കാര്‍ത്തികിന്റെ കൈകളിലെത്തിച്ച റസ്സല്‍ തൊട്ടടുത്ത പന്തില്‍ തന്നെ പുതുതായി ക്രീസിലെത്തിയ മനന്‍ വോറയെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. ഒരോവറില്‍ തന്നെ രണ്ടു വിക്കറ്റെടുത്ത റസ്സലിന്റെ പ്രകടനമാണ് ആര്‍സിബിയുടെ മുന്നേറ്റത്തിനു മുനയൊടിച്ചത്.

ഉത്തപ്പയുടെ കൗണ്ടര്‍അറ്റാക്ക്

ഉത്തപ്പയുടെ കൗണ്ടര്‍അറ്റാക്ക്

കൊല്‍ക്കയ്ക്കു ജയിക്കാന്‍ 13 ഓവറില്‍ 117 റണ്‍സ് വേണമെന്നിരിക്കെയാണ് റോബിന്‍ ഉത്തപ്പ ക്രീസിലെത്തിയത്. തുടക്കം മുതല്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ ഉത്തപ്പ കൗണ്ടര്‍ അറ്റാക്കിങ് ശൈലി സ്വീകരിച്ചതോടെ ആര്‍സിബി പതറി.
സ്പിന്നര്‍മാരെ ഉത്തപ്പ കടന്നാക്രമിച്ചതോടെ ആര്‍സിബിയുടെ റണ്‍റേറ്റ് ഉയര്‍ന്നു. 21 പന്തുകളില്‍ 36 റണ്‍സെടുത്ത അദ്ദേഹമാണ് കൊല്‍ക്കത്തയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഉത്തപ്പയുടെ തല്ല് കിട്ടിയതോടെ ആര്‍സിബി സ്പിന്നര്‍മാരുടെ താളം തെറ്റുകയും ചെയ്തു.

മോശം ഫീല്‍ഡിങ്

മോശം ഫീല്‍ഡിങ്

ഡെത്ത് ഓവര്‍ ബൗളിങില്‍ സീസണില്‍ ഇതിനകം തന്നെ ആര്‍സിബി പരാജയമായിരുന്നു. ഇപ്പോള്‍ മോശം ഫീല്‍ഡിങും അവര്‍ക്കു തിരിച്ചടിയാവുകയാണ്. ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നെയും ക്രിസ് ലിന്നിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ലഭിച്ച അവസരങ്ങള്‍ ആര്‍സിബി ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
നരെയ്‌ന് രണ്ടു തവണയാണ് ജീവന്‍ കിട്ടിയത്. സ്ലിപ്പില്‍ വളരെ ദുഷ്‌കരമായ ഒരു ചാന്‍സ് കോലി പാഴാക്കിയപ്പോള്‍ റിട്ടേണ്‍ ക്യാച്ചെടുക്കാനുള്ള ഉമേഷ് യാദവിന്റെ ശ്രമവും പാളി. ലിന്നിന്റെ അനായാസ ക്യാച്ചാണ് മുരുഗന്‍ അശ്വിന്‍ നഷ്ടപ്പെടുത്തിയത്. ക്യാച്ചുകള്‍ മാത്രമല്ല മിസ്ഫീല്‍ഡിങുകളിലൂടെയും ബാംഗ്ലൂര്‍ ഏറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

 ലിന്നിന്റെ ഇന്നിങ്‌സ്

ലിന്നിന്റെ ഇന്നിങ്‌സ്

വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട കൊല്‍ക്കത്ത ഓപ്പണര്‍ ക്രിസ് ലിന്നിന് പക്ഷെ സീസണില്‍ അതിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിനെതിരായ കളിയില്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബാറ്റിങാണ് ലിന്‍ കാഴ്ചവച്ചത്. കൂറ്റനടികള്‍ക്കു മുതിരാതെ സിംഗിളുകളും ഡബിളുകളുമെടുത്താണ് താരം ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.
കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കുമ്പോള്‍ പുറത്താവാതെ 62 റണ്‍സുമായി ലിന്‍ ക്രീസിലുണ്ടായിരുന്നു. 52 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലിന്നിന്റെ ഇന്നിങ്‌സ്.

Story first published: Monday, April 30, 2018, 13:29 [IST]
Other articles published on Apr 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+