ടി20 ലോകകപ്പിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു അഭിഷേക് ശർമ്മയുടെ ഫോം ഇല്ലായ്മ. ആദ്യ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ താരത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഫൈനലിൽ അദ്ദേഹം തിരിച്ചുവന്നു. 2026 ടി20 ലോകകപ്പ് എഡീഷനിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയുമായി അഭിഷേക് കളം നിറഞ്ഞു. എന്നാലിതാ, മോശം ഫോമിലൂടെ കടന്നുപോയ അഭിഷേക് ശർമ്മയെ താൻ എങ്ങനെയാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതോടെ അഭിഷേക് കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഒരിക്കൽ ബൗളർമാരെ അടിച്ചൊതുക്കിയിരുന്ന അഭിഷേകിന്റെ ഫോമിനെ ആരാധകർ പോലും സംശയിച്ചു തുടങ്ങിയ സമയത്ത്, ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു.
റണ്‍സ് കുറഞ്ഞു, പക്ഷേ പവര്‍ കൂടി! സൂര്യയുടെ സ്റ്റാറ്റ്‌സ് കണ്ട് മുഖം ചുളിച്ച് ക്രിക്കറ്റ് ലോകം
പുറത്തുള്ളവർ എന്ത് പറയുന്നു എന്നതിലല്ല, ഡ്രസ്സിംഗ് റൂമിലെ 30 പേർ നിന്നെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യമെന്ന് ഗംഭീർ അഭിഷേകിനെ ഓർമ്മിപ്പിച്ചു. താരം ഔട്ട് ഓഫ് ഫോമിലല്ലെന്നും റൺസ് കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണെന്നുമാണ് (Out of runs) ഗംഭീർ ഇതിനെ വിശേഷിപ്പിച്ചത്. അഭിഷേകിനെ പ്രചോദിപ്പിക്കാനായി തന്റെ കരിയറിലെ തന്നെ മോശം അനുഭവമാണ് ഗംഭീർ പങ്കുവെച്ചത്.

മാനസികമായി കരുത്തുപകർന്ന് ഗംഭീർ
തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഡക്കായ (Duck) തന്റെ 2014-ലെ ഐപിഎൽ സീസണെക്കുറിച്ചാണ് ഗംഭീർ അനുസ്മരിച്ചത്. നാലാം മത്സരത്തിലും അദ്ദേഹം പൂജ്യത്തിന് പുറത്തായിരുന്നു. "അഭിഷേകിനോട് എനിക്ക് പറയാനുണ്ടായിരുന്നത് ഒന്നേയുള്ളൂ. ആളുകൾ നിന്റെ സ്കോർ നോക്കി നിനക്ക് ഫോമില്ലെന്ന് പറയുമായിരിക്കും. പക്ഷേ യഥാർത്ഥത്തിൽ നീ ഔട്ട് ഓഫ് ഫോമിലല്ല, റൺസ് ലഭിക്കാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ക്രീസിൽ 20-30 പന്തുകൾ നേരിടുമ്പോഴാണ് ഒരാൾ ഫോമിലാണോ അല്ലയോ എന്ന് തീരുമാനിക്കാനാവുക. നീ അത്രയും പന്തുകൾ പോലും നേരിട്ടിട്ടില്ല," ഗംഭീർ പറഞ്ഞു.
ആദ്യ പന്ത് മുതൽ അക്രമിക്കാൻ നിർദ്ദേശം
അടുത്ത മത്സരത്തിൽ കൂടുതൽ അഗ്രസീവ് ആയി ബാറ്റ് ചെയ്യാനാണ് ഗംഭീർ ആവശ്യപ്പെട്ടത്. "ആദ്യ പന്ത് തന്നെ ഗൗണ്ടിന് പുറത്തെത്തിക്കാനാണ് നിനക്ക് തോന്നുന്നതെങ്കിൽ അത് 100 ശതമാനം ഉറപ്പോടെ ചെയ്യുക. ലോകം എന്ത് വിചാരിക്കുന്നു എന്നത് നിന്നെ ബാധിക്കരുത്. ഡ്രസ്സിംഗ് റൂമിലെ ആ 30 പേർ നിന്നെക്കുറിച്ച് എന്ത് കരുതുന്നു എന്നത് മാത്രമാണ് പ്രധാനം," ഗംഭീർ വ്യക്തമാക്കി.
സഞ്ജുവിനെ വിശ്വസിച്ചത് ഭാഗ്യം, മാറ്റിനിർത്തിയിരുന്നെങ്കിൽ ലോകകപ്പ് പോയേനെ! വെളിപ്പെടുത്തി റിക്കി പോണ്ടിങ്
ഈ വാക്കുകൾ അഭിഷേകിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ അർദ്ധസെഞ്ച്വറി നേടിയ അഭിഷേക് ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഓരോ കളിക്കാരനെയും മാനേജ്‌മെന്റ് വിശ്വസിച്ചിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ആ വിശ്വാസത്തിന്റെ ഫലമാണ് ഇന്ത്യയ്ക്ക് മൂന്നാമതും ലഭിച്ച ലോകകപ്പ്. പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുത്ത സഞ്ജു സാംസണിനെയും ഗംഭീർ വിശ്വസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.