2026 ടി20 ലോകകപ്പിൽ ഇന്ത്യ വിശ്വവിജയികളായെങ്കിലും നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് ഫോം വലിയ ചർച്ചയാകുന്നു. ബാറ്റിംഗ് സ്ഥിതിവിവരക്കണക്കുകൾ (Stats) പരിശോധിക്കുമ്പോൾ സൂര്യ തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഒരു ബാറ്റർ എന്ന നിലയിൽ പരാജയപ്പെട്ട ഇടത്ത് ഒരു നായകൻ എന്ന നിലയിൽ സൂര്യകുമാർ കൈയടി നേടുകയാണ്.
ക്യാപ്റ്റൻസി സൂര്യയുടെ ബാറ്റിംഗിനെ ബാധിച്ചോ?
നായകസ്ഥാനം ഏറ്റെടുത്തതോടെ സൂര്യയുടെ ബാറ്റിംഗിലെ വീര്യം കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു സാധാരണ ബാറ്ററായി കളിച്ചപ്പോൾ 43.40 എന്ന മികച്ച ശരാശരിയുണ്ടായിരുന്ന സൂര്യയുടെ ശരാശരി, ക്യാപ്റ്റനായതോടെ 28.65-ലേക്ക് ഇടിഞ്ഞു. സ്ട്രൈക്ക് റേറ്റിലും വലിയ കുറവുണ്ടായിട്ടുണ്ട്.

സൂര്യകുമാർ യാദവിന്റെ ടി20 കരിയറിലെ കണക്കുകൾ പരിശോധിച്ചാൽ, ഒരു സാധാരണ ബാറ്ററായി കളിക്കുമ്പോഴും നായകസ്ഥാനം ഏറ്റെടുത്ത ശേഷവും വലിയ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. വെറുമൊരു ബാറ്ററായി മാത്രം ഇലവനിലുണ്ടായിരുന്നപ്പോൾ 61 മത്സരങ്ങളിൽ നിന്ന് 43.40 എന്ന മികച്ച ശരാശരിയിലും 168.17 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 2040 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. എന്നാൽ നായകന്റെ കുപ്പായമണിഞ്ഞ ശേഷം ബാറ്റിംഗ് ഫോമിൽ ചെറിയ ഇടിവ് സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ക്യാപ്റ്റനെന്ന നിലയിൽ കളിച്ച 52 മത്സരങ്ങളിൽ നിന്ന് 28.65 ശരാശരിയിൽ 1232 റൺസാണ് സൂര്യയുടെ സമ്പാദ്യം. നായകനായ ശേഷം അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 154.96 ആയി കുറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഒരു നായകനെന്ന നിലയിൽ തന്റെ വ്യക്തിഗത പ്രകടനത്തേക്കാൾ ഉപരിയായി ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ സാധിച്ചു എന്നത് സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി നിലനിൽക്കുന്നു.
"യഥാർത്ഥ ഹീറോ ഡ്രസ്സിംഗ് റൂമിലാണ്!"; സൂര്യയെ പിന്തുണച്ച് പോണ്ടിംഗ്
ബാറ്റിംഗിലെ തകർച്ചയ്ക്കിടയിലും ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാൻ സൂര്യയെ സഹായിച്ചത് അദ്ദേഹത്തിന്റെ 'മാൻ മാനേജ്‌മെന്റ്' സ്കില്ലാണെന്ന് റിക്കി പോണ്ടിംഗ് നിരീക്ഷിക്കുന്നു. "കളിക്കാർക്ക് അപ്പുറം ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം എങ്ങനെ പെരുമാറുന്നു എന്നതിലാണ് വിജയം. സ്വന്തം ഫോം മോശമായിരിക്കുമ്പോൾ ടീമിനെ നയിക്കുക എന്നത് വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. ആ സമ്മർദ്ദത്തിനിടയിലും സഞ്ജു സാംസണെയും അഭിഷേക് ശർമ്മയെയും പോലുള്ള താരങ്ങളെ ആത്മവിശ്വാസം നൽകി വളർത്തിയെടുത്തതാണ് സൂര്യയിലെ യഥാർത്ഥ നായകനെ അടയാളപ്പെടുത്തുന്നത്," പോണ്ടിംഗ് ഐസിസി റിവ്യൂവിൽ പറഞ്ഞു.
'ഇന്ത്യയുടെ ഡിഎൻഎയിൽ കിരീടങ്ങൾ, പാകിസ്ഥാന്റേത് തോൽവി മാത്രം!'; സ്വന്തം ടീമിനെ പിച്ചിച്ചീന്തി റാഷിദ് ലത്തീഫ്
നിർണ്ണായക ഘട്ടങ്ങളിൽ അഭിഷേകും സഞ്ജുവും നടത്തിയ പ്രകടനങ്ങൾക്ക് പിന്നിൽ സൂര്യകുമാർ എന്ന ക്യാപ്റ്റന്റെ കൃത്യമായ ഇടപെടലുകളുണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. ടി20 ലോകകപ്പിൽ യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തിലൊഴികെ സൂര്യയ്ക്ക് ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലായിരുന്നു. ഫൈനലിൽ ഗോൾഡൻ ഡക്കായി മടങ്ങാനായിരുന്നു സൂര്യയുടെ വിധി. എന്നിരുന്നാലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്മാരുടെ എലൈറ്റ് ലിസ്റ്റിൽ കയറാൻ സൂര്യയ്ക്കായി.