ടി20 ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്ചവെച്ച പാകിസ്ഥാൻ ടീം വലിയ കളിയാക്കലുകൾ നേരിട്ടിരുന്നു. തുടക്കം മുതലേ ഇന്ത്യൻ താരങ്ങളെയും ടീമിനെയും വെല്ലുവിളിക്കുകയും പരാമർശങ്ങൾ നടത്തുകയും മാത്രമാണ് പാക് ടീമും മുൻ താരങ്ങളും ചെയ്തുകൊണ്ടിരുന്നത്. ഭാഗ്യ-നിർഭാഗ്യങ്ങളുടെ കണക്ക് പുസ്തകത്തിൽ പതറി പാകിസ്ഥാൻ സൂപ്പർ 8ൽ പുറത്തായതോടെ എല്ലാം ഒന്ന് കെട്ടടങ്ങി. പക്ഷെ ഇപ്പോൾ നിലവിലെ പാകിസ്ഥാൻ നിരയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ കൂടിയായ റാഷിദ് ലത്തീഫ്.

2026 ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനും (PCB) ടീമിനുമെതിരെ ആഞ്ഞടിച്ച് മുൻ നായകൻ റാഷിദ് ലത്തീഫ്. ഇന്ത്യ തുടർച്ചയായി ഐസിസി കിരീടങ്ങൾ വാരിക്കൂട്ടുമ്പോൾ പാകിസ്ഥാൻ നോക്കൗട്ട് കാണാതെ പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ലത്തീഫ് പരിഹസിച്ചു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് ലത്തീഫിന്റെ ഈ കടുത്ത പ്രതികരണം.

ഇന്ത്യയുടെ കുതിപ്പും പാകിസ്ഥാന്റെ വീഴ്ചയും
ഇന്ത്യയുടെ വിജയങ്ങൾ യാദൃശ്ചികമല്ലെന്നും കഴിഞ്ഞ പത്ത് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. "ടോസ് നഷ്ടപ്പെട്ടിട്ടും അവർ 250 റൺസ് അടിച്ചുകൂട്ടി. ഇനി ആർക്കും അവരെ പിടിക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഐസിസി ടൂർണമെന്റുകളും ഏഷ്യ കപ്പും നോക്കൂ, ഇന്ത്യ ഒരു ശീലമെന്നപോലെ കിരീടങ്ങൾ നേടുന്നു. ജയിക്കുക എന്നത് അവരുടെ ഡിഎൻഎയുടെ ഭാഗമാണ്. എന്നാൽ നോക്കൗട്ടിന് മുൻപേ തോറ്റു പുറത്താകുക എന്നതാണ് നമ്മുടെ (പാകിസ്ഥാന്റെ) ഡിഎൻഎ," റാഷിദ് ലത്തീഫ് തുറന്നടിച്ചു.
പിസിബിക്കെതിരെ 'സ്ലൈ ബൗൺസർ'
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടാണ് ടീമിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ലത്തീഫ് ആരോപിച്ചു. കളിക്കാരുടെ കരാർ സംബന്ധിച്ച വിഷയങ്ങളിൽ ബോർഡ് കാണിക്കുന്ന അനാസ്ഥയെ അദ്ദേഹം വിമർശിച്ചു. "ദുർബലമായ ക്രിക്കറ്റ് ബോർഡുകൾ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യൂ. ഒരു കരാർ ഒപ്പിടുമ്പോൾ അതിൽ റിവാർഡുകളും പിഴകളും വ്യക്തമായി രേഖപ്പെടുത്തണം. പാക് ബോർഡ് മാനേജ്‌മെന്റിൽ പാളിച്ചകൾ വരുത്തുകയാണ്," അദ്ദേഹം പറഞ്ഞു.
തുടരെ 2 സിക്‌സ്, അടുത്തതില്‍ സഞ്ജു ചെയ്യുകയെന്ത്? അഭിയുടെ മറുപടി ഞെട്ടിക്കും!!
തുടർച്ചയായ മൂന്ന് ഐസിസി വൈറ്റ് ബോൾ കിരീടങ്ങൾ (2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി, 2026 ടി20 ലോകകപ്പ്) സ്വന്തമാക്കിയ ഇന്ത്യയുടെ അജയ്യമായ കുതിപ്പിനെ ലത്തീഫ് പ്രശംസിച്ചു. സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് ടി20 ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചത്. ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുകയും നൂലിന്മേൽ കളിയെന്ന രീതിയിൽ നെതർലാൻഡ്സിനോട് ജയിക്കുകയും ചെയ്ത ശേഷമാണ് പാക് പട അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. അവിടെയാകട്ടെ, ആദ്യ മത്സരം തന്നെ മഴ കൊണ്ടുപോയി. രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി. വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ സെമി പ്രവേശനം സാധ്യമാകൂ എന്ന ഘട്ടത്തിൽ ശ്രീലങ്കയോട് കഷ്ടിച്ച് ജയിച്ചു. അങ്ങനെ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു.