ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വരൂപത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന പാകിസ്ഥാൻ മുൻ താരങ്ങൾക്ക് തക്കതായ മറുപടിയുമായി ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ. ഇന്ത്യയുടെ ലോകകപ്പ് വിജയം പിച്ചിലെ കൃത്രിമത്വം മൂലമാണെന്ന പാക് മുൻ താരം സഖ്‌ലൈൻ മുഷ്താക്കിന്റെ ആരോപണത്തെ പച്ചയായി തള്ളിക്കളഞ്ഞ ഗംഭീർ, ഇന്ത്യ അത്തരത്തിലുള്ള തരംതാഴ്ന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്ര ചെറിയ ടീമല്ലെന്ന് തുറന്നടിച്ചു.
"വ്യൂസിനും ടിആർപിക്കും വേണ്ടിയുള്ള നാടകങ്ങൾ"
ഇന്ത്യൻ ബാറ്റർമാരെ സഹായിക്കാൻ പിച്ചുകളിൽ മാറ്റം വരുത്തി എന്നായിരുന്നു സഖ്‌ലൈൻ മുഷ്താക്കിന്റെ പ്രധാന ആരോപണം. ഇതിന് ഗംഭീർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. "ചിലർക്ക് വിവാദങ്ങൾ ഉണ്ടാക്കാനാണ് താൽപ്പര്യം. വ്യൂസിനും ടിആർപിക്കും വേണ്ടി എന്തും വിളിച്ചു പറയുന്ന രീതി അംഗീകരിക്കാനാവില്ല. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഞങ്ങൾ 200-ലധികം റൺസ് നേടിയിട്ടുണ്ട്. അപ്പോഴൊന്നും ആരും പിച്ചിനെക്കുറിച്ച് സംസാരിച്ചില്ല. ഇന്ത്യയിൽ റൺസ് നേടുമ്പോൾ മാത്രം എന്തിനാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ? ഐസിസി ടൂർണമെന്റുകളിൽ പിച്ചുകൾ നിയന്ത്രിക്കുന്നത് ബിസിസിഐ അല്ല, മറിച്ച് ഐസിസി ആണ്," ഗംഭീർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സഞ്ജുവിന്റെയും ബുംറയുടെയും പ്രകടനങ്ങൾ തെളിവ്
കൊളംബോയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരം ഗംഭീർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്പിന്നിനെ തുണയ്ക്കുന്ന ആ പിച്ചിൽ മറ്റു ടീമുകൾ 140 റൺസ് എടുക്കാൻ കഷ്ടപ്പെട്ടപ്പോൾ ഇന്ത്യ 180 റൺസ് നേടി പാകിസ്ഥാനെ തകർത്തുവിട്ടു. സഞ്ജു സാംസണിനെപ്പോലെയുള്ള താരങ്ങൾ ഏത് സാഹചര്യത്തിലും സ്കോർ ചെയ്യാൻ പ്രാപ്തരാണെന്ന് ടൂർണമെന്റിലുടനീളം കണ്ടതാണ്. സഞ്ജുവിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തിയ മാർക്ക് ബൗച്ചർ ഉൾപ്പെടെയുള്ളവർ പാകിസ്ഥാൻ ഇപ്പോഴും വ്യക്തിഗത നേട്ടങ്ങൾക്ക് (Personal Milestones) പിന്നാലെ പോകുമ്പോൾ ഇന്ത്യ ഒരു ടീം എന്ന നിലയിലാണ് ജയിക്കുന്നതെന്ന് നിരീക്ഷിച്ചു. മാത്രമല്ല, മുൻ ഇന്ത്യൻ താരവും ലെജന്റുമായ സുനിൽ ഗവാസ്കർ കഴിഞ്ഞ ദിവസം സഞ്ജുവനെ മഹാനായ കളിക്കാരൻ സർ വിവിയൻ റിച്ചാർഡ്സുമായാണ് താരതമ്യം ചെയ്തത്. സഞ്ജുവിന്റെ മാച്ച് വിന്നിങ് എബിലിറ്റി പലപ്പോഴും തന്നെ വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിച്ചു എന്നായിരുന്നു ഗവാസ്കർ പറഞ്ഞത്.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുംറ എറിഞ്ഞ മാന്ത്രിക സ്പെല്ലും ഗംഭീർ ഓർമ്മിപ്പിച്ചു. റൺസ് ഒഴുകിയ ആ മത്സരത്തിൽ ബുംറയുടെ ബൗളിംഗാണ് ഇന്ത്യയെ രക്ഷിച്ചത്. ഫൈനലിലെ കാര്യവും ശ്രദ്ധേയമാണ്. നാല് ഓവറിൽ വെറും 15 റൺസ് വിട്ടുകൊടുത്താണ് ബുംറ നാല് വിക്കറ്റുകൾ കൊയ്തത്. അതുകൊണ്ട് തന്നെ പിച്ചിനെ കുറ്റം പറയുന്നവർ ഇന്ത്യൻ താരങ്ങളുടെ അധ്വാനത്തെ വിലകുറച്ച് കാണരുതെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ടി20 ക്രിക്കറ്റ് എന്നാൽ ഹൈ-സ്കോറിംഗ് മത്സരങ്ങളാണ് കാണികൾ ആഗ്രഹിക്കുന്നതെന്നും, അത് നടപ്പിലാക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗംഭീറിന്റെ ഈ 'മാസ്' മറുപടിയോടെ പിച്ച് വിവാദങ്ങൾക്ക് അറുതിയാകുമെന്നാണ് ആരാധകർ കരുതുന്നത്.