റണ്ണെടുക്കലായിരുന്നില്ല ആദ്യ ലക്ഷ്യം
ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ റണ്ണെടുക്കുകയെന്നതായിരുന്നില്ല തന്റെ ആദ്യ ലക്ഷ്യമെന്നു രോഹിത് വെളിപ്പെടുത്തി. ഓവലില്‍ സെഞ്ച്വറി നേടിയ ഇന്നിങ്‌സെടുത്താല്‍ എന്നെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദിക്കാല്‍ വക നല്‍കുന്ന കാര്യം 250 ബോളുകള്‍ നേരിടാന്‍ കഴിഞ്ഞുവെന്നതാണ്. ഇവിടെ ഞാന്‍ കളിച്ച ഓരോ ഇന്നിങ്‌സുമെടുത്താല്‍ മിക്കതിലും 100 ബോളുകളിലേറെ ഞാന്‍ നേരിട്ടിരുന്നു. ഇതു തന്നെയായിരുന്നു എന്റെ ലക്ഷ്യം.
എന്റെ ആദ്യ ലക്ഷ്യം കൂടുതല്‍ ബോളുകള്‍ കളിക്കുകയെന്നതായിരുന്നു. ക്രീസില്‍ എങ്ങനെ കൂടുതല്‍ സമയം തുടരാന്‍ കഴിയുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു. കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനായാല്‍ ഇവിടെ ബാറ്റിങ് കുറേക്കൂടി എളുപ്പമാണമെന്നു നമുക്കറിയാം. ക്രീസില്‍ തുടരായാനാല്‍ ബൗളര്‍മാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും സാഹചര്യം എങ്ങനെയാണെന്നുമൊക്കെ മനസ്സിലാക്കാന്‍ കഴിയുമെന്നും രോഹിസ് വ്യക്തമാക്കി.
ഏറ്റവും വലിയ വഴിത്തിരിവ്
ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിലെ നാലു ടെസ്റ്റുകളെടുത്താല്‍ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വഴിത്തിരിവായി കാണുന്നത് കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ കഴിഞ്ഞുവെന്നതാണ്. റണ്ണെടുക്കുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പകരം ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച് കഴിയാവുന്നത്രയും സമയം ബാറ്റ് ചെയ്യുന്നതു മാത്രമായിരുന്നു മനസ്സില്‍. റണ്‍സ് സ്വാഭാവികമായി തന്നെ വരും. ഒരുപാട് സമയം ക്രീസില്‍ നില്‍ക്കാനായാല്‍ പിച്ചിനെക്കുറിച്ചും ബൗളര്‍മാരെക്കുറിച്ചും എതിര്‍ ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി നമുക്കു മനസ്സിലാക്കാന്‍ കഴിയുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
മൂല്യമേറിയ സെഞ്ച്വറി
ഓവലിലെ തന്റെ സെഞ്ച്വറിക്കു മറ്റു ഇന്നിങ്‌സുകളേക്കാള്‍ മൂല്യമുണ്ടെന്നു രോഹിത് പറയുന്നു. ഗുണനിലവാരമുള്ള ബൗളിങ് ലൈനപ്പിനെതിരേ പരീക്ഷണ സാഹചര്യങ്ങളിലാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരേ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമ്പോള്‍ അത് തീര്‍ച്ചയായും സന്തോഷവും അഭിമാനവും നല്‍കും. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്..
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കാന്‍ ഇംഗ്ലണ്ടിലേക്കു വന്നപ്പോള്‍ ബാറ്റിങില്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്തുകയായിരുന്നു ലക്ഷ്യം. കളിക്കളത്തില്‍ ചിലപ്പോള്‍ മോശം സമയമുണ്ടാവാം. എന്നാല്‍ ഇതൊന്നും എനിക്കു വിഷയമായിരുന്നില്ല. ടീമിനു വേണ്ടി ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വന്തം റോള്‍ നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നിടത്തോളം മറ്റൊരു കാര്യവും ഞാന്‍ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണായകവും ഇതു തന്നെയായിരുന്നുവെന്നും രോഹിത് വിശദമാക്കി.
രോഹിത്തിന്റെ ഇന്നിങ്‌സ്
256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 127 റണ്‍സാണ് ഓവല്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ രോഹിത് സ്‌കോര്‍ ചെയ്തത്. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ലോങ്ഓണിലൂടെ സിക്‌സര്‍ പായിച്ചാണ് വിദേശമണ്ണില്‍ ഹിറ്റ്മാന്‍ തന്റെ കന്നി സെഞ്ച്വറി ആഘോഷിച്ചത്.
ചില നാഴികക്കല്ലുകളും ഇതോടെ അദ്ദേഹം പിന്നിട്ടിരുന്നു. ഇംഗ്ലണ്ടില്‍ ഒരു വിദേശ താരം ആദ്യമായിട്ടാണ് മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച രണ്ടാമത്തെ വിദേശ താരമായും രോഹിത് മാറി. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ഒമ്പതു സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമാണ് അദ്ദേഹമെത്തിയത്. ഇനി 11 സെഞ്ച്വറികളോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ രോഹിത്തിനു മുന്നിലുള്ളൂ.