ദില്ലി: അയല്‍വക്കത്തെ കുട്ടികള്‍ ക്രിക്കറ്റോ, ഫുട്‌ബോളോ കളിക്കുമ്പോള്‍ ജനല്‍ച്ചില്ലോ, ചെടിച്ചട്ടിയോ പൊട്ടിച്ചാല്‍ അധികം കലിപ്പ് കാണിക്കേണ്ട. നാളത്തെ വിരാട് കോലിയോ, സികെ വിനീതോ ഒക്കെയായി അവര്‍ മാറുന്നത് കാണേണ്ടി വരുന്ന കാലമുണ്ടാകും. റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുന്നതില്‍ റെക്കോര്‍ഡിട്ട ഒരു കാലമുണ്ടായിരുന്നു. താരം ചെറുപ്പത്തില്‍ താമസിച്ചിരുന്ന കോളനിയിലെ ആന്റിമാരുടെ കൈയില്‍ നിന്നും ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കും വാങ്ങിയിരുന്നു.
ബാറ്റിംഗ് എന്നും ഹരമായിരുന്ന വിരാടിന്റെ സിക്‌സറുകള്‍ ചെന്നുപതിക്കുന്നത് പലപ്പോഴും വീടിന്റെ ജനല്‍ച്ചില്ലുകളിലാകും. ഇതിന് അയല്‍ക്കാരുടെ വഴക്കും, താക്കീതും കുറച്ചൊന്നുമല്ല കേട്ടിട്ടുള്ളത്. 'എന്റെ ചെറുപ്പത്തില്‍ അടുത്ത വീട്ടില്‍ ഒരു കന്‍സാല്‍ ആന്റിയുണ്ടായിരുന്നു. ചില്ല് പൊട്ടിക്കുന്നതിനാല്‍ എന്നെ കണ്ടാല്‍ അവര്‍ക്ക് വട്ടിളകും', ഒരു അഭിമുഖത്തില്‍ വിരാട് വിവരിക്കുന്നു. ഒന്ന് പന്ത് കൊള്ളുമ്പോഴേക്കും പൊട്ടാന്‍ മാത്രം ശക്തി കുറഞ്ഞ എന്ത് ചില്ലാണെന്നായിരുന്നു ആ സമയത്ത് തന്റെ ചിന്തയെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കാന്‍ ഇറങ്ങിയിരുന്ന ഗ്രൗണ്ട് ഒരു വഴിയായിരുന്നു. തൊട്ടടുത്ത് വീടും. ശക്തിയായി അടിച്ചാല്‍ ചില്ല് പൊട്ടുമെന്ന് ഉറപ്പ്. പക്ഷെ അതെല്ലാം നല്ല രസമുള്ള കാലം തന്നെയായിരുന്നു, 29-കാരനായ താരം പറയുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന താരത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ തകരുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ വിരാടിന് മാത്രമേ കഴിയൂവെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. ഇതുവരെ 56 അന്താരാഷ്ട്ര സെഞ്ചുറികളാണ് താരം നേടിയിട്ടുള്ളത്. ഏത് കുട്ടിയെയും പോലെ പ്ലാസ്റ്റിക് ബാറ്റുകളില്‍ ബാലപാഠം തുടങ്ങിയ കോലി കോളനിയിലെ വഴികള്‍ ഗ്രൗണ്ടാക്കിയാണ് ഇവിടം വരെ എത്തിയത്.