ടോക്കിയോ: ഓരോ തവണയും വിജയത്തിന്റെ രുചി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാ പോരാളികളും. അതുകൊണ്ടായിരിക്കണം വിജയത്തിന് ശേഷം മത്സരാർഥികൾ തങ്ങൾക്ക് സമ്മാനമായി ലഭിക്കുന്ന മെഡൽ കടിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അതിന് പിന്നിലെ കാരണം എന്ത് തന്നെയായാലും അത്തരമൊരു പതിവ് കായിക താരങ്ങൾക്കിടയിലുണ്ട്. പ്രത്യേകിച്ച് ഒളിംപിക്സ് വേദികളിൽ. എന്നാൽ ഇത്തവണ ടോക്കിയോയിൽ ആ പതിവ് വേണ്ടെന്നാണ് സംഘാടകർ പറയുന്നത്.
അതിന് ഒരു കാരണമുണ്ട്. കിട്ടുന്നതെല്ലാം ഉപയോഗപ്രതമാക്കുന്ന ജപ്പാനിലെ മറ്റൊരു മാതൃകയാണ് ഇത്തവണത്തെ ഒളിംപിക് മെഡൽ. ജപ്പാനിലെ ജനങ്ങൾ തിരികെ നൽകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ റീസൈക്കിൾ ചെയ്താണ് മെഡലുകൾ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സംഘാടകർ ട്വിറ്ററിൽ താരങ്ങളെ ഇക്കാര്യം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽകൂടിയാണ് താരങ്ങൾക്ക് സംഘാടകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ചില താരങ്ങൾ അത് കൃത്യമായി മനസിലാക്കി പെരുമാറുന്നുണ്ടെങ്കിലും മറ്റ് ചിലർ അവരുടെ സന്തോഷത്തിൽ അത് മറന്നു പോകുന്നുമുണ്ട്. അവർക്കുള്ള മറ്റൊരു അറിയിപ്പെന്ന നിലയിലാണ് കഴിഞ്ഞ ദിവസം വീണ്ടും അധികൃതർ ഇക്കാര്യം അറിയിച്ചത്.
താരങ്ങളെ സമ്പന്ധിച്ചടുത്തോളം വില നിശ്ചയിക്കാൻ സാധിക്കുന്നത് അല്ല ഒരു ഒളിംപിക് മെഡൽ. എന്നാൽ ഓരോ ഒളിംപിക് മെഡലിനും കൃത്യമായ കണക്കും മൂല്യവുമുണ്ട്. സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് തരം മെഡലുകളാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. എന്നാൽ സ്വർണമെഡൽ പൂർണമായും സ്വർണത്തിൽ നിർമിക്കുന്നതല്ല. ടോക്കിയോ ഒളിംപിക്സിൽ ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്ന സ്വർണമെഡലിന്റെ തൂക്കം 556 ഗ്രാമാണ്. ഇതിൽ ആറ് ഗ്രാം മാത്രമാണ് സ്വർണം. ബാക്കി വെള്ളിയാണ്.