ഒളിംപിക്സിന്റെ ചരിത്രമെടുത്താൽ ഇന്ത്യയുടെ അഭിമാന നിമിഷങ്ങൾ വളരെ കുറവാണെന്ന് നമുക്കറിയാം. കായിക രംഗത്ത് രാജ്യാന്തര തലത്തിൽ പല വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും മഹാ കായിക മാമാങ്കത്തിൽ ഇന്ത്യ പലപ്പോഴും പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണാറുള്ളത്. 1900 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം 28 എണ്ണമാണ്. ഈ നാണക്കേട് തിരുത്തിയെഴുതാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ 119 അംഗ ഇന്ത്യൻ സംഘം ടോക്കിയോയിൽ എത്തിയിരിക്കുന്നത്.
പ്രതീക്ഷയുടെ അമിതഭാരമില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ഉറച്ച നിശ്ചയദാർഡ്യത്തിലാണ് ഇന്ത്യൻ താരങ്ങൾ. അതുവഴി രാജ്യത്തിന് മെഡൽ സമ്മാനിക്കാമെന്നും അവർ കരുതുന്നു. മത്സരങ്ങൾ ബുധനാഴ്ച മുതൽ തന്നെ ആരംഭിച്ചെങ്കിലും ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 23ന് ആണ്. അന്ന് മുതലാണ് ഇന്ത്യയുടെ മത്സരങ്ങളും ആരംഭിക്കുന്നത്. ആദ്യദിനം മുതൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുള്ള താരങ്ങൾ കളത്തിലിറങ്ങുന്നുണ്ട്.
അമ്പെയ്ത്തിൽ ഇന്ത്യയുടെ വീരദമ്പതികളാണ് ഇറങ്ങുന്നത്, അതാനു ദാസും ദീപിക കുമാരിയും. രാജ്യാന്തര തലത്തിൽ ഇതിനോടകം തന്നെ തങ്ങളുടെ മികവ് തെളിയിച്ചവരാണ് ഇരുവരും. ലോക ഒന്നാം നമ്പർ താരമാണ് ദീപിക കുമാരി. വ്യക്തിഗത ഇനത്തിൽ ആദ്യമായ ലോകകപ്പ് സ്വർണം നേടിയ ഇന്ത്യൻ താരമാണ് അതാനു. ഇവരിലൂടെ ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ അക്കൗണ്ട് തുറക്കാൻ സാധ്യതയുള്ളതും ഇവർ തന്നെയാണ്.
ഷൂട്ടിങ്ങിൽ സൗരഭ് ചൗദരിയും അഭിഷേക് വർമയും മെഡൽ ലക്ഷ്യമാക്കി വെടിയുണ്ട പായിക്കും. പത്ത് മീറ്റർ എയർ പിസ്റ്റളിലാണ് ഇരുവരും മത്സരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായി മത്സരിക്കുന്ന ഇന്ത്യൻ ഷൂട്ടർമാർ മത്സരം അവസാനിപ്പിക്കുന്നതും അങ്ങനെയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതേ ഇനത്തിന്റെ വനിതാ വിഭാഗത്തിൽ എലവേനിൽ വലറിവനും പിസ്റ്റളെടുക്കും. ഭാരോദ്വഹനത്തിലും ശനിയാഴ്ച ഇന്ത്യയ്ക്ക് മത്സരമുണ്ട്. വനിതാ വിഭാഗത്തിൽ മീരാഭായ് ചാനുവാണ് മത്സരിക്കുന്നത്.