കായിക രംഗത്ത് രാജ്യാന്തര തലത്തിൽ പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒളിംപിക്സിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. മറ്റ് രാജ്യങ്ങൾ മെഡൽ കൊയ്ത്ത് നടത്തുമ്പോൾ ഇന്ത്യ പലപ്പോഴും പിന്നോട്ട് പോകുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് താരങ്ങളും പരിശീലകരും. ആ പ്രതീക്ഷ തുറന്ന് പറയുകയാണ് ദ്രോണാചാര്യ അവർഡ് ജേതാവ് കൂടിയായ ഇന്ത്യൻ ബാഡ്മിന്റൻ പരിശീലകൻ പി ഗോപിചന്ദ്.

കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്കിടെയാണ് ഇത്തവണ ഒളിംപിക് മാമാങ്കം നടക്കുന്നത്. എന്നിരുന്നലും അത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് 119 അംഗ ഇന്ത്യൻ സംഘം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗോപിചന്ദ് പറഞ്ഞു. കുറഞ്ഞത് പത്ത് മെഡലുകളെങ്കിലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുമെന്നും ഗോപിചന്ദ് കൂട്ടിച്ചേർത്തു.
പി.വി സിന്ധു സ്വർണമെഡൽ നേട്ടം സാധ്യമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ഗോപിചന്ദ് പുരുഷ സിംഗിൾസിൽ സായ് പ്രണിതിലും പ്രതീക്ഷയുണ്ടെന്ന് കൂട്ടിച്ചേർത്തു. "മൊത്തത്തിൽ ഇന്ത്യക്കാർ ഇരട്ട അക്കത്തിൽ മെഡലുകളുമായി നാട്ടിലേക്ക് മടങ്ങുമെന്ന തോന്നലാണ്. ഇത്തവണ സർക്കാരുകളുടെ പിന്തുണ വളരെ വലുതാണ്, ഇത് ഫലങ്ങളിലും പ്രതിഫലിക്കും, "ഗോപിചന്ദ് പറഞ്ഞു.
ഇത്തവണയും ഇന്ത്യ ഏറെ പ്രതീക്ഷ വെക്കുന്ന ഇനങ്ങളിലൊന്നാണ് ബാഡ്മിന്റൻ. മുൻ ലോക ഒന്നാം നമ്പർ താരം പി.വി സിന്ധുവിൽ തന്നെയാണ് പ്രധാന പ്രതീക്ഷ. ബാഡ്മിന്റണിന് പുറമെ ഗുസ്തി, ബോക്സിങ്, ഷൂട്ടിങ് ഇനങ്ങളിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഹോക്കിയാണ് ഗ്രൂപ്പ് ഇനങ്ങളിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഒളിംപിക്സിന്റെ ഉദ്ഘാടന ദിവസമായ ജൂലൈ 23ന് ഇന്ത്യ ഹോക്കിയിലും ബാഡ്മിന്റണിലും കളത്തിലിറങ്ങുന്നുണ്ട്.
എന്തായാലും ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് വലിയ സമ്മാനങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 25 ലക്ഷം മുതല്‍ 6 കോടി രൂപ വരെ വാഗ്ദാന നിരയിലുണ്ട്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഡ് സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക അറിയിച്ചിരിക്കുന്നത്. സ്വര്‍ണ മെഡല്‍ ജയിക്കുന്ന താരങ്ങള്‍ക്ക് ഈ സര്‍ക്കാരുകള്‍ 6 കോടി രൂപ പാരിതോഷികം നല്‍കും. കേന്ദ്രം നല്‍കുന്ന 75 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണിത്.