Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഹോക്കി പുനര്‍ജനിച്ചു, വെങ്കല നേട്ടത്തെക്കുറിച്ച് പിആര്‍ ശ്രീജേഷ്

ടോക്കിയോ: ഇന്ത്യന്‍ ഹോക്കി പുനര്‍ജനിച്ചതിന്റെ അടയാളമാണ് ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടമെന്ന് ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ്. നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനാണ് മന്‍പ്രീത് സിങ് നയിച്ച ഇന്ത്യന്‍ സംഘം ഇന്ന് വിരാമമിട്ടത്. വെങ്കല മെഡലിനായുള്ള കലാശക്കൊട്ടില്‍ ജര്‍മനിയെ ഇന്ത്യ 5-4 എന്ന നിലയ്ക്ക് തകര്‍ത്തു. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. തോറ്റെന്നു കരുതിയിടത്തുനിന്നും ഇന്ത്യ സംഹാരരൂപം പൂണ്ട് തിരിച്ചുകയറി.

Olympics 2021: Bronze Medal Win Is A Rebirth Of Hockey In India, Says PR Sreejesh

ഇന്ത്യയുടെ ജയത്തില്‍ ഗോള്‍മുഖം കാത്ത ശ്രീജേഷിന് നിര്‍ണായക പങ്കുണ്ട്. അവസാന ക്വാര്‍ട്ടറില്‍ സമനിലയ്ക്ക് ഒരു ഗോള്‍ മതിയെന്നിരിക്കെ ജര്‍മന്‍ താരങ്ങള്‍ വട്ടമിട്ട് പറക്കുകയായിരുന്നു ഇന്ത്യയുടെ സര്‍ക്കിളില്‍. അവസാന വിസിലിന് തൊട്ടു മുന്‍പ് പെനാല്‍റ്റി കോര്‍ണര്‍ അവസരവും എതിരാളികള്‍ നേടുകയുണ്ടായി. എന്നാല്‍ വന്‍മതിലായി ശ്രീജേഷ് നിന്നപ്പോള്‍ ജര്‍മനിയുടെ പ്രതീക്ഷകള്‍ ഇല്ലാതായി. മത്സരത്തില്‍ 13 പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് തടുത്തത്.

'ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജനനമാണിത്. 41 വര്‍ഷം മുന്‍പാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്‌സ് ഹോക്കിയില്‍ മെഡല്‍ ചൂടിയത്. 1980 -ല്‍ നാം അവസാനമായി മെഡല്‍ കരസ്ഥമാക്കി. ശേഷം ഇത്രയും കാലം ഒളിമ്പിക്‌സില്‍ മുന്നേറാന്‍ ഇന്ത്യന്‍ ഹോക്കിക്ക് കഴിയാതെ പോയി. എന്തായാലും ഇന്ന് വെങ്കല മെഡല്‍ അണിയുമ്പോള്‍ ഒരു കാര്യമുറപ്പുണ്ട്, രാജ്യത്തെ യുവജനത ഹോക്കിയില്‍ ആകൃഷ്ടരാകും. കൂടുതല്‍ പേര്‍ ഹോക്കി സ്റ്റിക്കുമായി കളത്തിലിറങ്ങും', മത്സരത്തിന് ശേഷം ശ്രീജേഷ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. 'ഹോക്കി മനോഹരമായ ഗെയിമാണ്. ഹോക്കി കളിക്കാനൊരു കാരണമാണ് രാജ്യത്തെ യുവജനതയ്ക്ക് ഞങ്ങളിന്ന് നല്‍കുന്നത്. വരും ഭാവിയില്‍ അവര്‍ രാജ്യത്തിന്റെ യശസ്സ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ', മൂന്നു തവണ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി സിമ്രന്‍ജിത് സിങ് (17, 34 മിനിറ്റുകളില്‍), ഹാര്‍ദിക് സിങ് (27 ആം മിനിറ്റില്‍), ഹര്‍മന്‍പ്രീത് സിങ് (29 ആം മിനിറ്റില്‍), രുപീന്ദര്‍ പാല്‍ സിങ് (31 ആം മിനിറ്റില്‍) എന്നിവരാണ് നിര്‍ണായക മത്സരത്തില്‍ ഗോളടിച്ചത്. മറുഭാഗത്ത് ജര്‍മനിക്കായി ടിമോര്‍ ഒറുസ് (രണ്ടാം മിനിറ്റില്‍), നിക്ലാസ് വെലന്‍ (24 ആം മിനിറ്റില്‍), ബെനഡിക്ട് ഫുര്‍ക്ക് (25 ആം മിനിറ്റില്‍), ലുക്കാസ് വിന്‍ഡ്‌ഫെഡര്‍ (48 ആം മിനിറ്റില്‍) എന്നിവര്‍ ഗോളുകള്‍ തിരിച്ചുമടക്കി. ജയത്തോടെ ഒളിമ്പിക്സ് ചരിത്രത്തിലെ മൂന്നാമത്തെ വെങ്കല മെഡലാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഒളിമ്പിക്സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയ രാജ്യം ഇന്ത്യയാണ്. എട്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഇക്കാലമത്രയുംകൊണ്ട് ഇന്ത്യ ഹോക്കിയില്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച്ച ഹോക്കിയ്ക്ക് പുറമെ ഗുസ്തിയിലും ഇന്ത്യ മെഡല്‍ കരസ്ഥമാക്കിയത് കാണാം. ഗുസ്തി ഫൈനലില്‍ തോറ്റെങ്കിലും രവി കുമാര്‍ ദാഹിയ ഇന്ത്യയ്ക്കായി ഇന്ന് വെള്ളി നേട്ടം കുറിച്ചു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടാണ് രവി ദാഹിയയുടെ തോല്‍വി. 7-4 എന്ന നിലയ്ക്ക് ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്താന്‍ ഉഗ്വേവിന് സാധിച്ചു. നടന്നുകൊണ്ടിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയും അഞ്ചാമത്തെ മെഡലുമാണ് രവി ദാഹിയ കണ്ടെത്തിയത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവും ഇന്ത്യയ്ക്കായി വെള്ളി നേട്ടം സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റണില്‍ പിവി സിന്ധു, വനിതകളുടെ ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരും വ്യക്തിഗത ഇനങ്ങളില്‍ വെങ്കലം കുറിച്ചിട്ടുണ്ട്.

Story first published: Thursday, August 5, 2021, 18:03 [IST]
Other articles published on Aug 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+