ബാഴ്‌സലോണ മധ്യനിര താരവും പോർച്ചുഗീസ് ദേശീയ ടീമിലെ അംഗവുമായ ആന്ദ്രേ ഗോമസിനെ സ്വാന്തമാക്കാൻ ടോട്ടൻഹാം ശ്രമം തുടങ്ങിയതായി പുതിയ റിപ്പോർട്ട്.ഈ സീസണിൽ ഒട്ടാകെ ഒരു മികച്ച മധ്യനിര താരത്തിന്റെ അഭാവം ടോട്ടൻഹാമിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.പലപ്പോഴും മുന്നിലേക്ക് പന്ത് കിട്ടാതെയാകുമ്പോൾ ഹാരി കെയ്ൻ ഉൾപ്പടെയുള്ള മുന്നേറ്റനിര താരങ്ങൾ പിറകിലിലേക്കിറങ്ങി കളിക്കുന്നത് കാണാം,അതിന് വിരാമമിടാനാണ് ഈ ബാഴ്‌സലോണ താരത്തെ റാഞ്ചാൻ ടോട്ടൻഹാം ശ്രമിക്കുന്നത്.സീസൺ തുടക്കം മുതലേ ബാഴ്‌സലോണ താരത്തിനായി വെസ്റ്റ് ഹാം ഉൾപ്പടെയുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തുവന്നിരുന്നു.ഇതിനിടയിൽ താരം ബാഴ്‌സയിൽ സംതൃപ്തനല്ല എന്ന വാർത്തകൾ വന്നതോടെ താരത്തിനായി വൻ ഓഫറുകളുമായി ടോട്ടൻഹാം എത്തുകയായിരുന്നു.

2021 വരെ താരത്തിന് ബാഴ്‌സയിൽ കരാറുള്ളതാണ് ടോട്ടൻഹാമിന് വിനയായി നിൽക്കുന്നത്.എന്നാൽ ഈ സീസണിൽ പകുതിയും പകരാകരുടെ നിലയിലായിരുന്നു താരത്തിന്റെ സ്ഥാനം അതുകൊണ്ടുതന്നെ താരം ഈ സീസണിൽ തന്നെ ക്ലബ്ബ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്.
പോർച്ചുഗീസ് വമ്പൻ ക്ലബ്ബായ ബെൻഫിക്കയുടെ ബി ടീമിനുവേണ്ടി പന്തു തട്ടി തുടങ്ങിയ താരമാണ് ആന്ദ്രേ ഗോമസ്.2012 ൽ ബെൻഫിക്ക സീനിയർ ടീമിലും അവിടുന്ന് ലോൺ അടിസ്ഥാനത്തിൽ വാലെൻസിയയിലേക്കും ചേക്കേറി.വാലെൻസിയയ്ക്കുവേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് താരത്തെ ബാഴ്‌സയിലേക്കെത്തിച്ചത്.ബാഴ്‌സലോണയ്‌ക്കായി ഇതുവരെ 44 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിട്ടുണ്ട്.പോർച്ചുഗീസിനായി 29 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ഈ ഇരുപത്തിനാലുകാരൻ.