കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലും കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരും. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ കൊച്ചി, ആലപ്പുഴ, ബെംഗളൂരു എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര സ്വകാര്യ സ്ഥാപനമാണ് കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പ്.
ആറാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെ ഏറെ സന്തോഷമുണ്ടെന്ന് കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു. കെബിഎഫ്‌സി താരങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റ് മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെബിഎഫ്‌സിക്ക് ഈ വര്‍ഷം മികച്ച സീസണ്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ടീമിന് എല്ലാ വിധ ആശംസകളും ഞങ്ങള്‍ നേരുന്നു-പ്രവീണ്‍ അര്‍ജുനന്‍ പറഞ്ഞു.
കിന്‍ഡര്‍ ഹോസ്പിറ്റല്‍ ഞങ്ങളുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണര്‍മാരായി തുടരുന്നതിനാല്‍ സീണണിലൂടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ ഞങ്ങള്‍ക്ക് ഉറപ്പാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കളിക്കളത്തിലെ പരിചരണം പോലെ കളത്തിന് പുറത്തും താരങ്ങളുടെ ശാരീരിക മുന്നൊരുക്കം പ്രധാനമാണ്. കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ ഈ രംഗത്തെ തന്നെ ഏറ്റവും മികച്ച സര്‍വീസും, സ്റ്റാഫും, സജ്ജീകരണവും കൊണ്ട് ടീം സുരക്ഷിതമായ കരങ്ങളിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
നവംബർ 26 -നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. നേരത്തെ, തോറ്റുകൊണ്ടാണ് ഐഎസ്എൽ ഏഴാം പതിപ്പിന് കേരള ബ്ലാസ്റ്റേഴ്സ് തുടക്കമിട്ടത്. ബംബോലിം സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽക്കുകയായിരുന്നു. റോയ് കൃഷ്ണയുടെ ഗോളിൽ എടികെ മോഹൻ ജയത്തോടെ സീസണിന് തുടക്കമിടുകയും ചെയ്തു.
ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ പങ്കെടുക്കുന്നത്. മുൻ മോഹൻ ബഗാൻ പരിശീലകൻ കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ദൃഢപ്പെടുത്തിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ ഓഗ്ബച്ചെ പോയപ്പോൾ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പർ കടന്നെത്തി. പുതിയ സീസണിൽ മൂന്നു നായകന്മാരെയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുതായി ടീമിലെത്തിയ സിംബാബ്‌വെ താരം കോസ്റ്റ നമോയിനെസുവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം ക്യാപ്റ്റന്‍. രണ്ടാം ക്യാപ്റ്റന്‍ ലെഫ്റ്റ് ബാക്ക് താരം ജെസല്‍ കാര്‍നെയ്‌റോ. മൂന്നാമത്തെ ക്യാപ്റ്റനാകട്ടെ, സെര്‍ജിയോ സിഡോഞ്ചയും. ടീമിലെ താരങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശീലകന്‍ കിബു വികുന ക്യാപ്റ്റന്‍ ത്രയത്തെ പ്രഖ്യാപിച്ചത്.