ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ഹീറോ സഞ്ജു സാംസണിനു ഐസിസിയുടെ അവഗണന. ഐസിസിയുടെ പുരസ്‌കാര പട്ടികയില്‍ നിന്നും മലയാളികളുടെ അഭിമാനതാരം തഴയപ്പെട്ടു. മാസം തോറും ഐസിസി നല്‍കിവരുന്ന മികച്ച താരത്തിനുള്ള (ICC Player Of The Month) നാമനിര്‍ദേശ പട്ടികയിലാണ് സഞ്ജുവിനു ഇടം കിട്ടാതെ പോയത്.

കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെ ടി20 ലോകകപ്പില്‍ കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് മൂന്നു പേരുടെ ചുരുക്ക പട്ടികയില്‍ പോലും അദ്ദേഹത്തിനു സ്ഥാനമില്ലാതെ പോയതെന്ന ഞെട്ടലിലാണ് ആരാധകര്‍.
തുടര്‍ച്ചയായ രണ്ടാം ലോക കിരീടം ഇന്ത്യ നേടാനുള്ള പ്രധാന കാരണം സഞ്ജുവാണ്. അല്ലെങ്കില്‍ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായേനെ.

ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള മൂന്നു കളിക്കാര്‍ പാകിസ്താന്റെ അഗ്രസീവ് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍, ഇംഗ്ലീഷ് ബാറ്റിങ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, യുഎസ്എ ഫാസ്റ്റ് ബൗളര്‍ ഷാഡ്‌ലി വാന്‍ ഷാല്‍വിക്ക് എന്നിവരാണ്.
സമാപിച്ച ടി20 ലോകകപ്പിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇവരെല്ലാം അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ഫര്‍ഹാന്‍.
ആറു മല്‍സരങ്ങളില്‍ നിന്നും 76.60 ശരാശരിയില്‍ 160.25 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 383 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു എഡിഷനില്‍ ഒരു താരം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത് ഇതാദ്യമായാണ്.

2014ലെ ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി സ്ഥാപിച്ച 319 റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. കൂടാതെ ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഒന്നിലേറെ സെഞ്ച്വറികളടിച്ച ആദ്യ താരമായും ഫര്‍ഹാന്‍ മാറിയിരുന്നു.
ഇംഗ്ലണ്ടിനായി ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ താരമാണ് ജാക്‌സ്. നാലു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 173.21 സ്‌ട്രൈക്ക് റേറ്റോടെ ഫിനിഷറായി 194 റണ്‍സെടുത്ത ജാക്‌സ് 11 വിക്കറ്റുകളും സ്വന്തമാക്കി.
അതേസമയം, ഗ്രൂപ്പുഘട്ടത്തില്‍ ബൗളിങിലെ സര്‍പ്രൈസ് ഹീറോയായിരുന്നു ഷാല്‍വിക്ക്. യുഎസ്എയ്ക്കായി വെറും നാലു കളിയില്‍ അദ്ദേഹം പിഴുതത് 13 വിക്കറ്റുകളാണ്.
ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനായി ഇപ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നു പേര്‍ക്കും സഞ്ജു സാംസണിനോളം ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞുവോയെന്നതു സംശയമാണ്. കാരണം അത്രയും കുറച്ചു മല്‍സരങ്ങള്‍ കൊണ്ടാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിന്റെ തലവര മാറ്റിയത്.

വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ഗ്രൂപ്പുഘട്ടത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ അസുഖം കാരണം ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു പിന്‍മാറേണ്ടി വന്നപ്പോള്‍ പകരം അദ്ദേഹത്തിനു നറുക്കുവീണു.

അതിനു ശേഷം സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയോടു വന്‍ തോല്‍വിയേറ്റു വാങ്ങി ടീം പുറത്താവല്‍ ഭീതിയില്‍ നില്‍ക്കവെ സഞ്ജുവിനെ തിരികെ വിളിച്ചു. ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റിലെ ടേണിങ് പോയിന്റും ഇതാണ്.
സിംബാബ്‌വെയുമായുള്ള അടുത്ത കളിയിലെ അഗ്രസീവ് തുടക്കത്തിനു ശേഷം ഫൈനലിലടക്കം തുടരെ മൂന്നു കളിയിലാണ് 85 പ്ലസ് റണ്‍സുമായി സഞ്ജു ടീമിന്റെ ഹീറോയായത്. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ വെസ്റ്റ് ഇന്‍ഡീസുമായുള്ള കളിയില്‍ റണ്‍ചേസില്‍ പുറത്താവാതെ 97 റണ്‍സോടെ അദ്ദേഹം ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു.
മുംബൈയിലെ വാംഖഡെയിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 89 റണ്‍സോടെ സഞ്ജു ടോപ്‌സ്‌കോററായി. പിന്നാലെ അഹമ്മദാബാദിലെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ വീണ്ടുമൊരു 89 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കതിരേ പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു.