For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ ഇതു തന്നെ? രാഹുല്‍ എത്തും... പിന്നെ ആരൊക്കെ?

2019ല്‍ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്

IPL2018 | ടീം ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ ഇതു തന്നെ? | OneIndia Malayalam

മുംബൈ: 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പില്‍ ടീം ഇന്ത്യക്കു വേണ്ടി ആരൊക്കെ കളിക്കുമെന്നതാണ് ഇപ്പോള്‍ ആരാധകരുടെ പ്രധാന ചര്‍ച്ച. നിലവിലെ ഏകദിന ടീം സമീപകാലത്ത് ഉജ്ജ്വല പ്രകടനമാണ് നടത്തുന്നത്. വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ജയം ശീലമാക്കിക്കഴിഞ്ഞു. അവസാനമായി നിദാഹാസ് ട്രോഫിയില്‍ ജേതാക്കളായ ഇന്ത്യ തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയിലും കിരീടത്തില്‍ മുത്തമിട്ടു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി പരമ്പര വിജയം കൂടിയായിരുന്നു.

അടുത്ത ലോകകപ്പില്‍ നിലവിലെ ടീമിനെ തന്നെ ഇന്ത്യ ഏറക്കുറെ നിലനിര്‍ത്താനാണ് സാധ്യത. ഈ സീസണിലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ചില താരങ്ങള്‍ കൂടി പുതുതായി ടീമിലെത്താനും സാധ്യതയുണ്ട്. ലോകകപ്പിനുള്ള സാധ്യതാ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്നുറപ്പാണ്.
ക്രീസില്‍ ആദ്യ 10 ഓവറില്‍ പിടിച്ചുനില്‍ക്കാനായാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ശിഖര്‍ ധവാനേക്കാള്‍ മികച്ചൊരു താരം നിലവില്‍ ഇന്ത്യക്കില്ല. നിശ്ചിത ഓഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടിയും ഇവര്‍ തന്നെ.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരം കൂടിയാണ് ധവാന്‍. ഇന്ത്യ അവസാനമായി ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായപ്പോല്‍ ധവാനായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.

വിരാട് കോലി (ക്യാപ്റ്റന്‍)

വിരാട് കോലി (ക്യാപ്റ്റന്‍)

ഏറെ നിര്‍ണായകമായ മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തന്നെ ഇറങ്ങും. കോലിക്കു കീഴില്‍ ഇന്ത്യയുടെ കന്നി ലോകകപ്പ് കൂടിയാണിത്.
എംഎസ് ധോണിക്കു ശേഷം ഇന്ത്യക്കു ലോകകിരീടം സമ്മാനിക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇംഗ്ലീഷ് മണ്ണില്‍ കുറിക്കാനാവും കോലിയുടെ ശ്രമം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

കഴിഞ്ഞ 15 മാസത്തിലേറെയായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവുമധികം അലട്ടിയ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ ഏറ്റവും മികച്ച താരത്തെ ഇന്ത്യക്ക് ഒടുവില്‍ ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ റണ്‍മെഷീനായ ലോകേഷ് രാഹുലാണ് ഈ സ്ഥാനത്ത് കളിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം.
ദേശീയ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന രാഹുലിന് സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണ് ലോകകപ്പ്.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരുടെ നിരയിലാണ് ദിനേഷ് കാര്‍ത്തികിന്റെ സ്ഥാനം. അവസാനമായയി നടന്ന നിദാഹാസ് ട്രോഫി ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി കാര്‍ത്തിക് ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു.
സാഹചര്യമനുസരിച്ച് ബാറ്റ് ചെയ്യാനുള്ള പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ അഞ്ചാം നമ്പര്‍ പൊസിഷനില്‍ കളിക്കാവുന്ന ഏറ്റവും മികച്ച താരം കാര്‍ത്തിക് തന്നെയാണ്.

എംഎസ് ധോണി

എംഎസ് ധോണി

വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെ വരും. റിഷഭ് പന്ത് ഈ സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും ധോണിയുടെ അനുഭവസമ്പത്തും ബാറ്റിങ് ഫോമും സെലക്ടര്‍മാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കില്ല. മാത്രമല്ല ക്യാപ്റ്റന്‍ കോലിക്കു തന്ത്രങ്ങള്‍ മെനയാനുള്ള സഹായവും ധോണിയില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പലപ്പോഴും ധോണിയുടെ കൂടി അഭിപ്രായം തേടിയാണ് കോലി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുള്ളത്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനം നടത്താനായിട്ടില്ലെങ്കിലും ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന തുറുപ്പുചീട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാവും. താരത്തിന്റെ കരിയറിലെ നിര്‍ണായക ടൂര്‍ണമെന്റ് കൂടിയാവും ഈ ലോകകപ്പ്.
ഇതിഹാസ താരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന വിശേഷണം തെറ്റല്ലെന്നു തെളിയിക്കാന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പാണ്ഡ്യക്കു പുറത്തെടുത്തേ തീരൂ.

 ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ലോകകപ്പില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഭുവനേശ്വര്‍ കുമാര്‍ തന്നെയാവും. മൂന്നു ഫോര്‍മാറ്റിലും നിലവില്‍ ഇന്ത്യന്‍ പേസ് വിഭാഗം കൈകാര്യം ചെയ്യുന്ന താരമാണ് ഭുവി. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി ടീമിന് ബ്രേക്ത്രൂ നേടിക്കൊടുക്കാന്‍ മിടുക്കനാണ് താരം.
പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ട് പിച്ചില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഭുവിക്കു സാധിക്കുമെന്നാണ് വിലയിരുത്തല്‍.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കഠിനാധ്വാനത്തിലൂടെ സ്വന്തം പ്രകടനത്തില്‍ ഏറെ പുരോഗതിയുണ്ടാക്കിയ പേസറാണ് ജസ്പ്രീത് ബുംറ. ഭുവനേശ്വര്‍ കുമാറിന്റെ നിഴലില്‍ നിന്നും മാറി ടീം ഇന്ത്യയുടെ മുഖ്യ പേസറെന്ന നിലയിലേക്കു വളരുകയാണ് താരം.
മല്‍സരത്തിന്റെ ഏതു ഘട്ടത്തിലും ക്യാപ്റ്റന് വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ സാധിക്കുന്ന ചുരുക്കം ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് ബുംറ.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ലോകകപ്പ് ടീമിലെ രണ്ടു സ്പിന്നര്‍മാരില്‍ ഒരാള്‍ ചൈനാമാന്‍ എന്നു വിളിപ്പേരുള്ള കുല്‍ദീപ് യാദവ് തന്നെയാവും. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്കു നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്പിന്നര്‍ കൂടിയാണ് അദ്ദേഹം.
റണ്ണൊഴുക്ക് തടയുന്നതിനൊപ്പം മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാനുള്ള മിടുക്കും യാദവിനെ അപകടകാരിയാക്കുന്നു.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ യാദവിന്റെ സ്പിന്‍ ബൗളിങ് പങ്കാളി യുസ്‌വേന്ദ്ര ചഹല്‍ തന്നെയാവാനാണ് സാധ്യത. പന്തിന്റെ വേഗത്തില്‍ മാറ്റം വരുത്തി ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ചഹല്‍ ഏതു തരത്തിള്ള പിച്ചിലും പന്ത് ടേണ്‍ ചെയ്യിക്കാന്‍ മിടുക്കുള്ള ബൗളര്‍ കൂടിയാണ്.

Story first published: Saturday, May 19, 2018, 18:56 [IST]
Other articles published on May 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+