ഐപിഎൽ ഫ്രാഞ്ചൈസികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഏറ്റവും സജീവമായി നിലനിൽക്കുന്നവരിൽ പ്രധാനികളാണ് ചെന്നൈ സൂപ്പർ കിങ്സ്. അവരുടെ ഓരോ താരത്തിനും അവർ കൊടുക്കുന്ന ബിൽഡ് അപ്പുകൾ അത്ര ചെറുതായിരിക്കില്ല. രാജസ്ഥാനിൽ നിന്നും ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു സാംസണിന്റെ നിരവധി വരവറിയിക്കൽ വീഡിയോകളാണ് ചെന്നൈ തങ്ങളുടെ ഇൻസ്റ്റ ഹാൻഡിലിലൂടെ പുറത്ത് വിട്ടത്.
അക്കൂട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിൽ നിന്നുള്ള കൗതുകകരമായ ഒരു ദൃശ്യങ്ങളാണ് ഇപ്പോൾ അവർ പുറത്ത് വിട്ടിരിക്കുന്നത്. മാർച്ച് 28-ന് സീസൺ ആരംഭിക്കാനിരിക്കെ, വെള്ളിിയാഴ്ച (മാർച്ച് 20) നടന്ന പരിശീലനത്തിനിടെ ഇതിഹാസ താരം എം.എസ്. ധോണിയും പുതിയ താരം സഞ്ജു സാംസണും ഗൗരവകരമായ ചർച്ചയിൽ ഏർപ്പെടുന്ന വീഡിയോ ചെന്നൈ സൂപ്പർ കിംഗ്‌സ് എക്സിൽ (X) പങ്കുവെച്ചു. രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ സഞ്ജുവും ധോണിയും ഒന്നിക്കുന്നത് കാണാൻ ആരാധകർ വലിയ ആവേശത്തിലാണ്. വീഡിയോ കാണാം

വിധിയുടെ വിളയാട്ടം
ചെന്നൈയിലേക്കുള്ള വരവ് അറിയിച്ചതിന് ശേഷം സഞ്ജു നടത്തിയ പത്രസമ്മേളത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീഡിയോയിൽ ബാക്ഗ്രൗണ്ടായി കൊടുത്തിരിക്കുന്നത്. "അതിനുശേഷം, ഞങ്ങൾ ഐപിഎല്ലിൽ വെച്ചാണ് കാണാറുള്ളത്. സ്റ്റേഡിയത്തിന് മുന്നിൽ വലിയ ജനക്കൂട്ടമുണ്ടാകാറുണ്ട്. ഇവിടെ അഞ്ചു പത്തു പേർ, അവിടെ അഞ്ചു പത്തു പേർ... ഇതൊന്നും പോരാ എന്ന് ഞാൻ കരുതാറുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ തനിയെ കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. വിധി എന്നെ അദ്ദേഹത്തോടൊപ്പം ഒരേ ഡ്രസ്സിംഗ് റൂമിൽ കളിക്കാൻ എത്തിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ആ കുറച്ചു മാസങ്ങളെക്കുറിച്ച് ഞാൻ അത്യധികം ആവേശഭരിതനാണ്.
അദ്ദേഹത്തെ കാണാനും സംസാരിക്കാനും എനിക്ക് വലിയ ആകാംക്ഷയുണ്ട്. അദ്ദേഹത്തോടൊപ്പം ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുക, ഒന്നിച്ച് പരിശീലനം നടത്തുക, ഒന്നിച്ച് മത്സരം കളിക്കുക, യാത്ര ചെയ്യുക—ഇതെല്ലാം ചെയ്യാൻ ഞാൻ അത്രമേൽ ആഗ്രഹിക്കുന്നു." സഞ്ജുവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.
ധോണി പുറത്ത്, സർഫറാസ് ഖാൻ ഇൻ! പഠാന്റെ പ്ലാനിൽ ഞെട്ടി ആരാധകർ
സിഎസ്കെ പരിശീലനം തകൃതിയായി നടക്കുമ്പോഴും മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പ്രഖ്യാപിച്ച ചെന്നൈയുടെ പ്ലേയിംഗ് ഇലവൻ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ പഠാൻ പങ്കുവെച്ച ടീമിൽ എം.എസ്. ധോണിയെ ഉൾപ്പെടുത്തിയില്ല എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. പകരം 2023-ന് ശേഷം ഐപിഎല്ലിൽ കളിക്കാത്ത സർഫറാസ് ഖാനെ പഠാൻ ടീമിൽ ഉൾപ്പെടുത്തി.
ലേലത്തിൽ 14.2 കോടി രൂപ വീതം നൽകി ചെന്നൈ വാങ്ങിയ യുവതാരങ്ങളായ കാർത്തിക് ശർമ്മയ്ക്കും പ്രശാന്ത് വീറിനും പഠാന്റെ ടീമിൽ ഇടമുണ്ട്. എന്നാൽ ഉർവിൽ പട്ടേൽ, രാഹുൽ ചഹാർ എന്നിവരെ പഠാൻ ഒഴിവാക്കി. വിദേശ താരങ്ങളായി ഡെവാൾഡ് ബ്രെവിസ്, അഖീൽ ഹൊസൈൻ, മാറ്റ് ഹെൻറി, നൂർ അഹമ്മദ് എന്നിവരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഇർഫാൻ പഠാൻ തിരഞ്ഞെടുത്ത സിഎസ്കെ ഇലവൻ:
ആയുഷ് മാത്രെ, സഞ്ജു സാംസൺ (WK), റുതുരാജ് ഗെയ്‌ക്‌വാദ് (C), ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, അഖീൽ ഹൊസൈൻ, മാറ്റ് ഹെൻറി, നൂർ അഹമ്മദ്.
ഇംപാക്ട് പ്ലെയർ: ഖലീൽ അഹമ്മദ്.
സഞ്ജു - ധോണി സഖ്യം കളി മാറ്റുമോ?
177 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4,704 റൺസ് നേടിയ സഞ്ജുവിന്റെ സാന്നിധ്യം ചെന്നൈയ്ക്ക് വലിയ കരുത്താണ്. മറുവശത്ത് 248 മത്സരങ്ങളിൽ നിന്ന് 4,865 റൺസുമായി ചെന്നൈയുടെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനായി ധോണി തുടരുന്നു. ഇരുവരും ചേർന്ന് ചെന്നൈയുടെ മധ്യനിര നിയന്ത്രിക്കുമെന്ന് ആരാധകർ കരുതുമ്പോഴാണ് ഇർഫാൻ പഠാന്റെ ഈ വിചിത്രമായ ടീം സെലക്ഷൻ പുറത്തുവരുന്നത്.