ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ സെവാഗ്-കോലി കൂട്ടുകെട്ടിന്റെ വെടിക്കെട്ടിലാണ് 370 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടിയത്. പതുക്കെയാണെങ്കിലും ഒരുവേള ബംഗ്ലാദേശ് ഈ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും ജീവനില്ലാത്ത പിച്ചില്‍ താളം കണ്ടെത്തിയ മുനാഫ് പട്ടേല്‍ മത്സരം ഇന്ത്യയ്ക്ക് സമ്മാനിയ്ക്കുകയായിരുന്നു.
48 റണ്‍സിന് നാലു വിക്കറ്റാണ് മുനാഫ് വീഴ്ത്തിയത്. സഹീര്‍ ഖാന്‍ രണ്ടും ഹര്‍ഭജനും യൂസഫ് പഠാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പരിക്കേറ്റ ആശിഷ് നെഹ്‌റയ്ക്ക് പകരക്കാരനായി ടീമിലെത്തുകയും ബൗളിങ് ഓപ്പണ്‍ ചെയ്യുകയും ചെയ്ത ശ്രീശാന്തിന്റെ അരങ്ങേറ്റം കയ്‌പേറിയ അനുഭവമായി മാറി.
രണ്ട് സ്‌പെല്ലിലായി അഞ്ചോവര്‍ എറിഞ്ഞ ശ്രീശാന്ത് 53 റണ്‍സാണ്‌വിട്ടുകൊടുത്തത്. ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ശ്രീയുടെ ഒരോവറില്‍ 24 റണ്‍സ് സ്‌കോര്‍ ചെയ്തത് ഇന്ത്യയെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു. പത്തോവര്‍ എറിഞ്ഞ സഹീര്‍ 40 ഉം ഹര്‍ഭജന്‍ 41 ഉം റണ്‍സ് വിട്ടുകൊടുത്തപ്പോഴാണ് ശ്രീശാന്ത് ധാരാളിത്തത്തിന്റെ വലിപ്പം മനസ്സിലാവുക.
വന്‍ സ്‌കോര്‍ ഉയര്‍ത്തിയ ആത്മവിശ്വാസമാണ് ബംഗ്ലാ ബാറ്റ്‌സ്മാന്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബൗളര്‍മാരെ സഹായിച്ചത്. 250ന് മേലുള്ള ടോട്ടല്‍ മറികടക്കാമെന്ന ഉറപ്പിലാണ് ഷാക്കിബ് അല്‍ ഹസ്സന്‍ ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ചത്. എന്നാല്‍ സേവാഗും കോലിയും എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ച് മുന്നേറിയതോടെ കളി ബാംഗ്ലാദേശിന്റെ കയ്യില്‍ നിന്നും വഴുതുകയായിരുന്നു. സെവാഗ് 140 പന്തില്‍ നിന്ന് 175 റണ്‍സെടുത്ത് കപിലിന്റെ റെക്കാര്‍ഡിനൊപ്പമെത്തിയപ്പോള്‍ മറുതലയ്ക്കല്‍ 83 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത് കോലി ലോകകപ്പിലെ അരങ്ങേറ്റ സെഞ്ച്വറിയും സ്വന്തമാക്കി. അഞ്ച് സിക്‌സും 14 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സെവാഗിന്റെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 203 റണ്‍സാണ് നേടിയത്.
സെവാഗിനൊപ്പം മികച്ച തുടക്കം ലഭിച്ച സച്ചിന്‍ 28 റണ്‍സെടുത്ത് അനാവശ്യമായി റണ്ണൗട്ടാവുകയായിരുന്നു. 39 റണ്‍സെടുത്ത ഗംഭീര്‍ ബൗള്‍ഡായി. കോലി 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ എട്ടു റണ്ണെടുത്ത യൂസഫ് പഠാന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ പുറത്തായി. ഫിബ്രവരി 27ന് ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.