ഗുവാഹത്തി: അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇഷ്ട ടീം തോൽക്കുമ്പോൾ സ്റ്റേഡിയത്തിന് തീയിടുന്നവരും എതിർ ടീമിന്റെ ബസിന് നേരെ കല്ലെറിയുന്നവരുമെല്ലാം ചെയ്യുന്നത് ഇത് തന്നെയാണ്. ഗുവാഹത്തിയിൽ ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയൻ ടീം സഞ്ചരിച്ച ബസിന് നേരെയാണ് കല്ലേറുണ്ടായിരിക്കുന്നത്. ഓസീസ് ഓപ്പണർ ആരോൺ ഫിഞ്ചാണ് ട്വിറ്ററിൽ കല്ലേറ് കൊണ്ട് ചില്ല് തകർന്ന ബസിന്റെ ചിത്രം പുറത്ത് വിട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ച ശേഷം ഹോട്ടലിലേക്ക് പോകുകയായിരുന്നു ഓസ്ട്രേലിയൻ ടീം. ടീം ബസിന് ഏറ് കിട്ടി ചില്ല് തകരുന്നത് പേടിപ്പെടുത്തുന്ന സംഭവമാണ് എന്ന് ഫിഞ്ച് ട്വിറ്ററിൽ എഴുതി. ശ്രീലങ്കൻ മുൻ താരവും കമന്റേറ്ററുമായ റസൽ ആർനോൾഡും ഇത് റീ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലല്ലോ എന്ന് ആരായുകയും ചെയ്തിട്ടുണ്ട് ആർനോൾഡ്. എട്ട് വിക്കറ്റിനാണ് ഓസ്ട്രേല്യ രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്.

കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരായ മത്സരം തോൽക്കാനായപ്പോൾ ശ്രീലങ്കൻ കാണികൾ ഗ്രൗണ്ടിന് തീയിട്ടിരുന്നു. ഇതിന് ശേഷം ശ്രീലങ്കയുടെ മുൻ ക്യാപ്റ്റന്‍ അർജുന രണതുംഗ പറഞ്ഞത് ശ്രീലങ്കൻ കാണികൾ ഇന്ത്യക്കാരെ പോലെ പെരുമാറരുത് എന്നായിരുന്നു. 1996 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യൻ കാണികൾ ഗ്രൗണ്ട് കയ്യേറിയ കാര്യം ഓർമിപ്പിക്കുകയായിരുന്നു രണതുംഗെ. ഇക്കഴിഞ്ഞ മാസം ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീമിന് നേരെയും കല്ലേറുണ്ടായിരുന്നു.