ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൂടുതല്‍ സമയം ബാറ്റ് ചെയ്യുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. കളിയുടെ തുടക്കത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുമ്പോള്‍ ശിഖറായിരുന്നു ഒപ്പം ക്രീസില്‍. കളി പുനരാരംഭിച്ച് വൈകാതെ ശിഖര്‍ പുറത്തായി. വിരാട് റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ താന്‍ ഇന്നിങ്‌സിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന് രോഹിത് പറയുന്നു.
സുരേഷ് റെയ്‌നയോടൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ തനിക്കു സാധിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പമുള്ള കൂടുകെട്ടായിരുന്നു കൂടുതല്‍ നിര്‍ണായകമായി മാറിയത്. റിസ്‌കുള്ള ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കരുതെന്നും ഇന്നിങ്‌സിന്റെ അവസാനം വരെ കളിക്കാനുമായിരുന്നു ധോണിയുടെ ഉപദേശമെന്നും രോഹിത് വ്യക്തമാക്കി. ധോണിക്കൊപ്പം 38 പന്തില്‍ 68 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.
റെയ്‌നയുമായി നല്ല കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും യുവിയെ വേഗം നഷ്ടമായി. 48ാം ഓവര്‍ വരെ ധോണിയായിരുന്നു തന്റെ ബാറ്റിങ് പങ്കാളി.
ബാറ്റിങിനിടെ ധോണിയുമായി താന്‍ പലതും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. നീ സെറ്റായി കളിക്കുന്ന ബാറ്റ്‌സ്മാനാണ്. അതുകൊണ്ടു തന്നെ 50 ഓവര്‍ വരെ കളിക്കാന്‍ ശ്രമിക്കണം. വലിയ ഷോട്ടുകള്‍ കളിച്ച് റിസ്‌കെടുക്കേണ്ട. ആ റോള്‍ താന്‍ ഏറ്റെടുക്കാമെന്നും ധോണി പറഞ്ഞതായി രോഹിത് വെളിപ്പെടുത്തി.
എന്നാല്‍ തന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. അതു ശരിയാവില്ല കൂട്ടുകാരാ, ഞാന്‍ നന്നായി പന്ത് കാണുന്നുണ്ട്. നല്ല ടൈമിങില്‍ ഷോട്ട് കളിക്കാനും കഴിയുന്നു. അതുകൊണ്ട് താനും വലിയ ഷോട്ട് കളിച്ച് ബൗളറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കും. തുടര്‍ന്ന് താന്‍ ബൗളര്‍മാര്‍രെ തലങ്ങും വിലങ്ങും പ്രഹരിച്ച് റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. സാവിയര്‍ ദൊഹേര്‍ത്തിക്കെതിരേ ഒരോവറില്‍ നാലു സിക്‌സറുകള്‍ നേടിയത് ഇപ്പോഴും ഓര്‍മയുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ഒരുപക്ഷെ ധോണി ആവശ്യപ്പെട്ടതു പോലെ റിസ്‌കെടുക്കാതെ കളിച്ചിരുന്നെങ്കില്‍ അന്നു ഡബിള്‍ തികയ്ക്കാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.