ടോം ലാതമിനെ ഉമേഷ് യാദവും ടോം ബ്ലണ്ടലിനെ ജസ്പ്രീത് ബുംറയും തിരിച്ചയച്ചപ്പോഴേക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു. രണ്ടാം ഇന്നിങ്സിൽ ബുംറയ്ക്ക് രണ്ടു വിക്കറ്റുണ്ട്. കെയ്ൻ വില്യംസണിനെയും (എട്ടു പന്തിൽ അഞ്ച്) ബുംറയാണ് മടക്കിയത്. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിലും കിവികൾ കുതിച്ചുച്ചാട്ടം നടത്തി. 180 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ന്യൂസിലാൻഡ്. 360 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും.
നേരത്തെ, ആറിന് 90 റണ്‍സെന്ന നിലയ്ക്ക് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ 124 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ സെഷനില്‍ പത്തോവര്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ബാറ്റു ചെയ്തത്. ഈ സമയംകൊണ്ട് ശേഷിച്ച നാലു വിക്കറ്റും ന്യൂസിലാന്‍ഡ് കൈക്കലാക്കി. ഹനുമാ വിഹാരി – റിഷഭ് പന്ത് ജോടിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുമെന്ന് ടീം കരുതി.
എന്നാല്‍ ആദ്യ ഓവറില്‍ത്തന്നെ ഹനുമാ വിഹാരി (18 പന്തില്‍ രണ്ട്) ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. ടിം സോത്തിയുടെ പന്തില്‍ കീപ്പര്‍ ബിജെ വാട്ട്‌ലിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു വിഹാരിയുടെ മടക്കം. തൊട്ടടുത്ത ഓവറില്‍ റിഷഭ് പന്തും (14 പന്തില്‍ നാല്) വീണു. സ്റ്റംപിന് വെളിയില്‍ പോയ പന്തിനെ ഓഫ് സൈഡിലേക്ക് ഡ്രൈവ് ചെയ്യാന്‍ നോക്കിയതായിരുന്നു റിഷഭ് പന്ത്.
പക്ഷെ പന്ത് ബാറ്റില്‍ ഉരസി കീപ്പറുടെ കൈകളില്‍ ഭദ്രമായെത്തി. ട്രെന്‍ഡ് ബോള്‍ട്ടിനാണ് ഇവിടെ വിക്കറ്റ്. വാലറ്റത്തെയും കൂട്ടി സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ രവീന്ദ്ര ജഡേജ ആഞ്ഞുശ്രമിച്ചെങ്കിലും നീക്കം വിഫലമായി. മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും ന്യൂസിലാന്‍ഡ് ടീം ഏറെനേരം വാഴിച്ചില്ല.
വമ്പനടിക്ക് പോയ ഷമിയെ (11 പന്തില്‍ അഞ്ച്) ടിം സോത്തി വീഴ്ത്തി. ബുംറയെ (എട്ടു പന്തില്‍ നാല്) കെയ്ന്‍ വില്യംസണ്‍ റണ്ണൗട്ടാക്കുകയും ചെയ്തു. 22 പന്തില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം 16 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റുണ്ട് ട്രെൻഡ് ബോൾട്ടിന്. ടിം സോത്തിക്ക് മൂന്നും. കോളിൻ ഡി ഗ്രാൻഡോമും നീൽ വാഗ്നറും ഓരോ വിക്കറ്റുവീതം കൈക്കലാക്കി.